ലണ്ടന്‍: അന്യമത വിദ്വേഷം കുത്തിനിറച്ച മനസ്സുമായി, അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് സ്‌കൂളില്‍ കയറി രണ്ടുപേരെ കുത്തിയ കൗമാരക്കാരനില്‍ നിന്നും മറ്റുള്ളവരെ രക്ഷിച്ചത് കുത്തേറ്റ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. കുത്തേറ്റ ഉടനെ ഫയര്‍ അലാം മുഴക്കി ഈ ബാലന്‍ മറ്റുള്ളവര്‍ക്ക് അപകട സൂചന നല്‍കുകയായിരുന്നു. ബ്രെഋലെ കിംഗ്‌സ്ബറി ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ച ഭക്ഷണ സമയത്ത് നടന്ന അക്രമത്തെ കുറിച്ച് കൗണ്ടര്‍ ടെറര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതൊരു തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചിട്ടില്ല.

സ്‌കൂളിലെ മുന്‍വിദ്യാര്‍ത്ഥിയാണ് അക്രമി എന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഈ 13 കാരന്‍ കത്തിയുമായി സ്‌കൂളില്‍ എത്തുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബാലന്‍ സ്‌കൂളിന്റെ ഒന്നാം നിലയില്‍ എത്തി ഒരു വിദ്യാര്‍ത്ഥിയുടെ മുഖത്തേക്ക് ഏതോ ദ്രാവകം സ്‌പ്രേ ചെയ്യുകയായിരുന്നു. സ്‌പ്രേ മുഖത്ത് വീണ കുട്ടിക്ക് പരിക്കുകളൊന്നുമില്ല. ഇത് വിഷാംശമുള്ള ദ്രാവകമാണെന്ന് കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ഒരു ഹോള്‍വേയില്‍ വെച്ച് ഒരു 13 കാരനെയും താഴത്തെ നിലയിലെത്തി ഒരു 12 കാരനെയും ഇയാള്‍ കുത്തുകയായിരുന്നു.

കുത്തേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഫയര്‍ അലാം മുഴക്കി മറ്റുള്ളവര്‍ക്ക് അപായ സൂചന നല്‍കുകയായിരുന്നു. അലാം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് എല്ലാവരും കെട്ടിടത്തില്‍ നിന്നും ഒഴിയുകയായിരുന്നു. സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തിക്കൊണ്ടാണ് ഈ ധീരനായ ബാലന്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഈ ബാലന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് വരുന്നത്.

ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ, സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലാത്ത അക്രമി പാഞ്ഞടുക്കുകയായിരുന്നു. 'അള്ളാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് 13 വയസുകാരനായ അക്രമി, മറ്റൊരു 13 വയസുകാരന്റെ കഴുത്തിലും മുതുകിലും കുത്തിയത്. നിമിഷങ്ങള്‍ക്കകം 12 വയസുകാരനായ മറ്റൊരു കുട്ടിയെയും ഇവന്‍ കുത്തി വീഴ്ത്തി. കണ്ടുനിന്ന സഹപാഠികള്‍ ഭയന്ന് നിലവിളിച്ചു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെ കണ്ട് പലരും ബോധരഹിതരായി വീഴുന്ന സാഹചര്യവും ഉണ്ടായി.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ പോലീസ് പിന്നീട് പിടികൂടി. പുറത്തുനിന്നുള്ള കുട്ടിക്ക് എങ്ങനെ മാരകായുധവുമായി സ്‌കൂളിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞു എന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വധശ്രമത്തിനാണ് ഇവനെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും ഗൗരവകരമായ കാര്യം, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് (ഭീകരവിരുദ്ധ സേന) ആണ് കേസ് അന്വേഷിക്കുന്നത് എന്നതാണ്. പ്രത്യക്ഷത്തില്‍ തന്നെ ഇതൊരു ഇസ്ലാമിക മതമൗലികവാദ ആക്രമണമാണെന്ന സൂചനകള്‍ ശക്തമാണ്. അക്രമിയുടെ പ്രായം വെറും 13 വയസ് മാത്രമാണെന്നതും, സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നതിനിടയിലും പോലീസിന്റെ ഈ മൗനം പലരിലും സംശയം ഉളവാക്കുന്നുണ്ട്. പ്രതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്.

സംഭവത്തിന് സാക്ഷികളാകേണ്ടി വന്ന കുട്ടികള്‍ കടുത്ത മാനസിക ആഘാതത്തിലാണ്. 'അവന്‍ ക്ലാസ്സിലേക്ക് കയറിവന്നു, എന്റെ മകന്റെ മുന്നില്‍ വെച്ചാണ് മറ്റൊരു കുട്ടിയുടെ കഴുത്തില്‍ കുത്തിയത്. ആദ്യം അവര്‍ കളിക്കുകയാണെന്നാണ് മറ്റുള്ളവര്‍ കരുതിയത്, എന്നാല്‍ ചോര കണ്ടപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്,' ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'മമ്മി, അവന്റെ കഴുത്തിലാണ് കുത്തിയത്' എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയുടെ വാക്കുകള്‍ അവിടെ തടിച്ചുകൂടിയവരുടെ ഉള്ളുലച്ചു.