കോഴിക്കോട്: അര്‍ജുന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളെല്ലാം മനാഫ് പറഞ്ഞു തീര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ഇരുകൂട്ടരും തമ്മില്‍ സംസാരിച്ചു വിഷയങ്ങള്‍ തീര്‍ത്തത് മലയാളികളെ സന്തോഷിപ്പിക്കുന്ന കാര്യവുമായിരുന്നു. എന്നാല്‍, അനാവശ്യമായി മാധ്യമശ്രദ്ധകളും പിന്നാലെയുണ്ടായ വിവാദങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയോ എന്ന് തോന്നും വിധമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.

ഷിരൂരില്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ദിവസങ്ങളോളം കര്‍ണാടകത്തിലായിരുന്നു മനാഫ്. ഇതിനിടെ മനാഫിന്റെ ബിസിനസുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉടലെടുത്തു. മനാഫിനെതിരെ വനംവകുപ്പ് കൈക്കൊണ്ട നടപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സാഗര്‍ കോയ ടിംബേഴ്‌സ് എന്ന തടിക്കച്ചവട സ്ഥാപനമാണ് മനാഫും കുടുംബവും നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ ലൈസന്‍സാണ് വനംവകുപ്പ് റദ്ദാക്കിയത്. മൂന്ന് മാസം മുമ്പായിരുന്നു ഈ നടപടി.

ചില ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നടപടി കൈക്കൊണ്ടത്. കോഴിക്കോട് തടി വില്‍പ്പന വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സാഗര്‍ കോയ ടിംബേഴ്‌സ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ ലൈസന്‍സ് ലംഘിച്ചു എന്നാണ് കണ്ടെത്തുന്നത്. പരിശോധനയില്‍ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ച സ്ഥാപനം നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചില്ലെന്നും. ബില്ലുകളും വൗച്ചറുകളും കൂടാതെ തടി വില്‍പ്പന നടത്തുന്നത് വഴി സര്‍ക്കാറിന് നികുതിയായി ലഭിക്കേണ്ട നികുതിയില്‍ നഷ്ടം വരുത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ് പ്രോപ്പര്‍ട്ടിമാര്‍ക്ക് ലൈസന്‍സ് റദ്ദാക്കിയത്.

അതേസമയം ലൈസന്‍സ് തിരികെ ലഭിക്കാന്‍ ആവശ്യമായി രേഖകള്‍ ഹാജറാക്കുമെന്നാണ് മനാഫ് മറുനാടനോട് പറഞ്ഞത്. ആവശ്യമുള്ള രേഖകള്‍ ഹാജറാക്കി ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്നുമാണ് മനാഫ് പറഞ്ഞു. അര്‍ജുനെ കണ്ടെത്താനുള്ള തിരക്കുകളില്‍ ആയതിനാല്‍ ഓഫീസില്‍ എത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ ആണെന്നും താന്‍ ഓഫീസ് പരിശോധിക്കുന്നതായും മനാഫ് വ്യക്തമാക്കി. ലൈസന്‍സ് പുതുക്കലാണ് നടത്തേണ്ടത്, നികുതി വെട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നും സെയില്‍സ് ടാക്‌സ് കൃത്യമായി അടക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറയുന്നു.

അതിനിടെ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി ശശിധരന്‍ എന്നയാളം രംഗത്തുവന്നിരുന്നു. രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി. കല്ലായിപ്പുഴയോട് ചേര്‍ന്ന് പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് ശശിധരന്റെ പരാതി. ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി തങ്ങള്‍ക്കുണ്ടെന്നുമാണ് ശശിധരന്‍ ആരോപിക്കുന്നത്.

അതേസമയം ഈ മില്ല് പാരമ്പര്യമായി തങ്ങളുടേതാണെന്നാണ് മനാഫ് പറയുന്നത്. ശശിധരനും കുടുംബവും തന്നെ ചതിച്ചാണ് മില്ല് കൈക്കല്‍ ആക്കിയതെന്നും നിയമനടപടി തുടരുമെന്നും മനാഫ് പ്രതികരിച്ചു. കല്ലായി പുഴയുടെ പുറമ്പോക്ക് ഏരിയയാണ്ിത്, എന്നാല്‍ തടിമില്‍ വ്യവസായവുമായി ബന്ധപ്പെട്ടു കാലങ്ങളായി പ്രവര്‍ത്തിക്കുന്ന മേഖലയും ഇതാണ്. വിഎസിന്റെ കാലത്ത് അനധികൃത കൈയേറ്റങ്ങളെല്ലാം പൊളിച്ചിരുന്നു. അന്ന് മരമില്ലുകള്‍ മാത്രം ഒഴിവാക്കുകയാണ് ഉണ്ടായതെന്നും മനാഫ് ചൂണ്ടിക്കാട്ടി. താന്‍ ഷിരൂരില്‍ ഉണ്ടായിരുന്ന വേളയിലാണ് ശശിധരന്‍ മില്ല് കൈയേറിയതെന്നും മനാഫ് ആരോപിക്കുന്നു.


അതേസമയം കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തേതെന്നാണ് ഉയരുന്ന മറ്റൊരു വാദം. സാധാരണക്കാരന്റെ ജീവിതത്തില്‍ അനാവശ്യ മാധ്യമ ശ്രദ്ധകള്‍ നൂലാമാലകള്‍ക്ക് വഴിവെക്കുന്നുവെന്നും ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ താല്‍പ്പര്യങ്ങളാണെന്നും ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്.I Forest department on Manaf