മുംബൈ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരനെയും യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം നടന്നത്. വിമാനം കയറാൻ വന്ന യാത്രക്കാരൻ എയർപോർട്ട് ജീവനക്കാരനൊപ്പം ശുചിമുറിയിൽ കയറുന്നത് നേരിൽ കണ്ടതോടെ അധികൃതർക്ക് ദുരൂഹത തോന്നി.

ശേഷം ഇവരെ ചോദ്യംചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഒടുവിൽ മുംബൈ എയർപോർട്ട് കമ്മീഷണറേർ ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംശയം തോന്നിയ സാഹചര്യത്തിൽ എയർ ഇന്‍റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ, പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരനെ വിടാതെ പിന്തുടർന്നു.

അപ്പോഴാണ് സംഭവം ഉദ്യോഗസ്ഥർക്ക് മനസിലായത്. ദുബായിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ട്രാൻസിസ്റ്റ് യാത്രക്കാരനെയാണ് ഉദ്യോഗസ്ഥർ വിടാതെ പിന്തുടർന്നത്. വിമാനത്താവളത്തിലെ ഒരു ജീവനക്കാരനോടൊപ്പം യാത്രക്കാരൻ ശുചിമുറിയിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെടുന്നതോടെയാണ് ഇവർക്ക് സംശയം നിഴലിച്ചത്.

ഒടുവിൽ ജീവനക്കാരനെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ആണ് മെഴുക് രൂപത്തിൽ 1.27 കിലോഗ്രാം സ്വർണ്ണപ്പൊടി കണ്ടെത്തുന്നത്. ലക്ഷങ്ങൾ വിലയുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ഒടുവിൽ ഇവരുടെ അന്വേഷണത്തിൽ വിമാനത്താവള ജീവനക്കാരൻ യാത്രക്കാരനാണ് സ്വർണം കൈമാറിയതെന്ന് തെളിഞ്ഞു. തുടർന്ന് എഐയു ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയും യാത്രക്കാരനെ വിമാനത്താവള പരിസരത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുമുമ്പും ഇവർ രണ്ടു തവണ സ്വർണം കടത്തിയെന്ന് രണ്ടുപേരും സമ്മതിച്ചു. തുടർന്ന് കസ്റ്റംസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, മറ്റൊരു കേസിൽ 33,00,880 രൂപ വിലമതിക്കുന്ന 455 ഗ്രാം സ്വർണപ്പൊടിയും 6,11,790 രൂപ വിലയുള്ള ഫോണുകളും ദുബായിൽ നിന്നു വന്ന യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.