ലിവര്‍പൂള്‍: ലിവര്‍പൂള്‍ എഫ് സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ചുകൊണ്ടുള്ള പരേഡിനിടയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് കുട്ടികളടക്കം 47 പേര്‍ക്ക് പരിക്കേറ്റു. ഇത് ഒരു ഭീകരവാദ പ്രവര്‍ത്തനമല്ല എന്ന് സ്ഥിരീകരിച്ച പോലീസ് ഇടിച്ചു കയറിയ വാഹനം ഓടിച്ചയാളെ കസ്റ്റഡിയില്‍ എടുത്തതായും അറിയിച്ചു. ലിവര്‍പൂളില്‍ നിന്നുള്ള ഒരു വെള്ളക്കാരനാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ (തിങ്കളാഴ്ച) വൈകിട്ട് 6 മണിയോടെ വാട്ടര്‍ സ്ട്രീറ്റിലായിരുന്നു സംഭവം നടന്നത്.

ലിവര്‍പൂളിന്റെ ഇരുപതാമത് പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കുവാന്‍ ആയിരക്കണക്കിന് ആരാധകരായിരുന്നു തടിച്ചു കൂടിയിരുന്നത്. മണിക്കൂറില്‍ 30 മൈല്‍ വേഗതയിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടയ്ക്കിടെ ഹോണ്‍ മുഴക്കുന്നും ഉണ്ടായിരുന്നു. വന്‍ തിരക്കായിരുന്നു ആ സമയം റോഡില്‍, പെട്ടെന്ന് കാറിന്റെ വേഗത വര്‍ദ്ധിക്കുകയും അത് നടപ്പാതയിലേക്ക് കയറുകയുമായിരുന്നു. പലരെയും കാല്‍ കിലോമീറ്ററോളം കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി.

വിവരമറിഞ്ഞ് ഉടനടി സ്ഥലത്ത് എത്തിയ എമര്‍ജന്‍സി സര്‍വ്വീസുകള്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ 27 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. മറ്റ് ഇരുപത് പേര്‍ക്ക് സംഭവസ്ഥലത്തു വെച്ചു തന്നെ ചികിത്സനല്‍കി പറഞ്ഞയയ്ക്കുകയായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് പ്രായപൂര്‍ത്തിയായവരും ഒരു കുട്ടിയും ചെസ്റ്ററില്‍ റെജിസ്റ്റര്‍ ചെയ്ത ഈ ഫോര്‍ഡ് ഗാലക്സി കാറിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഫയര്‍ സര്‍വ്വീസുകാര്‍ എത്തിയാണ് ഇവരെ രക്ഷിച്ചത്. ഒരു പാരാമെഡിക്സിനെയും കാര്‍ ഇടിച്ചു വീഴ്ത്തി.

ലിവര്‍പൂളിലെ ഏറ്റവും സന്തോഷമേറിയ ഒരു ദിനമായിരുന്നു ഇത്. എന്നാല്‍, പരേഡ് അതിന്റെ അവസാനത്തോട് അടുക്കുന്ന സമയത്തായിരുന്നു ഈ സംഭവം നടന്നത്. ഇത് തികച്ചും ഒറ്റപ്പെട്ട ഒരു സംഭവമാണെന്നും, ഭീകര പ്രവര്‍ത്തനമല്ലെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഇപ്പോള്‍ ഫൊറെന്‍സിക് വിദഗ്ധരുടെ പരിശോധ നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടിച്ച, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ, ഇതിന്റെ ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.