ഒട്ടാവ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇസ്രയേലിന് പിന്തുണയുമായി ജി ഏഴ് ഉച്ചകോടി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും ജി ഏഴ് ഉച്ചകോടയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാന്‍ ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

കാനഡയില്‍ നടന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രമേയം അംഗീകരിച്ചു. ആണാവയുധം സ്വന്തമാക്കാന്‍ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണമെന്നും ജി ഏഴ് രാജ്യങ്ങള്‍ പ്രമേയത്തില്‍ വ്യക്തമാക്കി. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മധ്യപൂര്‍വേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും ജി7 പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ലെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. എത്രയും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ജി7 പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജി7 ഉച്ചകോടിക്കിടെ നിന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങുകയും ചെയ്തു. ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കിയത്.

അതേസമയം, 10 ലക്ഷത്തോളം ജനങ്ങളാണ് ടെഹ്‌റനിലുള്ളതെന്നും ഇവരെ ഉടനടി എവിടേക്കും ഒഴിപ്പിക്കുന്നത് സാധ്യമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ യുഎസ് ഇറാന്‍ സംഭാഷണങ്ങള്‍ വീണ്ടും ആരംഭിച്ചേക്കുമെന്നുള്ള സൂചനകള്‍ വൈറ്റ് ഹൗസ് നല്‍കി. ഈ ആഴ്ചയില്‍ തന്നെ ചര്‍ച്ച നടക്കുമെന്നാണ് യുഎസ് ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ വച്ച് ആറാം വട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത്.

അതിനിടെ ഇറാന്‍- ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തന്ത്രപരമായ പിഴവായിരിക്കുമെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളെയും വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ എത്തിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. സാധാരണകാര്‍ക്കെതിരായ ആക്രമണം ഇസ്രയേലും ഇറാനും എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.

51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍,യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.