ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണമാണ് ഇപ്പോള്‍ ഗാസയെ തകര്‍ത്തെറിയാന്‍ ഇടയാക്കിയത്. ആയിരത്തിലേറെ പേരാണ് അന്നത്തെ സംഗീത ഫെസ്റ്റിവലില്‍ വിടെയേറ്റ് വീണത്. ഈ ദുരന്തക്കാഴ്ച്ച കണ്ട് നടുങ്ങി ഉറക്കം പോയവര്‍ ഏറെയാണ്. ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിസന്ധികള്‍ നില്‍ക്കുകയാണ്. ഇതിനിടെ ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിനെ (പിടിഎസ്ഡി) തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയും പുറത്തുവന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നാണ് യുവതി രക്ഷപ്പെട്ടത്. തന്റെ 22-ാം പിറന്നാളിനാണ് ഷിറെല്‍ ഗൊലാന്‍ എന്ന യുവതി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച നോര്‍ത്ത്വെസ്റ്റ് ഇസ്രയേലിലെ സ്വന്തം അപാര്‍ട്മെന്റിലാണ് ഷിറെല്‍ ജീവനൊടുക്കിയത്. നേരത്തെ രണ്ട് തവണ പിടിഎസ്ഡി ഗുരുതരമായതിനെ തുടര്‍ന്ന് ഷിറെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇസ്രയേല്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയുമാണ് മകളുടെ ആത്മഹത്യയില്‍ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാര്യോഗവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും ആ വിഷയത്തില്‍ മുഖം തിരിക്കുകയാണ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

'അവള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളില്‍നിന്ന് അവള്‍ എപ്പോഴും അകലം പാലിച്ചു. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. നോവ കമ്മ്യൂണിറ്റി അസോസിയേഷന്‍ മാത്രമാണ് അവളെ സഹായിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായമുണ്ടായിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.' ഷിറെലിന്റെ സഹോദരന്‍ ഇയാല്‍ ഹീബ്രു മാധ്യമങ്ങളോട് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഹമാസ് ബന്ദികളാക്കിയവരുടെ മോചന കാര്യത്തില്‍ നെതന്യാഹുവിന് രാജ്യത്തിന് ഉള്ളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് 'ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള' അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞിരുന്നു.