കൊച്ചി : വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് ഐ എച്ച് ആര്‍ ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്നാണ് അന്വേഷിക്കേണ്ടത്.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. യുജിസി മാനദണ്ഡ പ്രകാരം ഏഴു വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലെറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത വി.എ.അരുണ്‍ കുമാറിന് ഡയറക്ടര്‍ക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാല്‍. ഡോ. വി എ അരുണ്‍കുമാറിന് നിശ്ചിത യോഗ്യതയും പരിചയവുമില്ലെന്നും കോടതി ഉചിതമായ തീര്‍പ്പുണ്ടാക്കണമെന്നുമെന്നുമാണ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഐ എച്ച് ആര്‍ഡി ഡയറക്ടര്‍ക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ അരുണ്‍ കുമാറിനെ കൂടാതെ അഞ്ചുപേര്‍ പങ്കെടുത്തിരുന്നു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി, കുസാറ്റ് മുന്‍ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. അരുണ്‍കുമാര്‍ ഒഴികെ അഭിമുഖത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനം അനുഷ്ഠിച്ചവരാണ്.