കൊച്ചി: സ്ഥലമാറ്റക്കേസില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് ഐഎഎസിന്റെ ഹര്‍ജി മുന്‍ഗണന നല്‍കി തീര്‍പ്പാക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. അശോകിനെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

ഡോ.ബി അശോകിനെ കൃഷി വകുപ്പില്‍ നിന്ന് നീക്കി പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച നടപടിയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ബി അശോകിനെ സ്ഥലംമാറ്റിയ സര്‍ക്കാരിന്റെ നടപടി രണ്ടു തവണയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ആ പദവിയില്‍ തുടരാന്‍ അനുവദിക്കണം. പിന്നീട് സ്ഥലംമാറ്റുമ്പോള്‍ സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അനുമതി കൂടി വേണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ചട്ടങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.

ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ, അശോകിനെതിരെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതെന്തിനെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഈ കേസില്‍ അടിയന്തരമായി പരിഗണിച്ച് തീരുമാനമുണ്ടാക്കണമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍ കോടതി കൂട്ടാക്കിയില്ല.

ഇതേത്തുടര്‍ന്നാണ്, സ്ഥലംമാറ്റത്തില്‍ ബി അശോകിന്റെ ഹര്‍ജികളില്‍ വേഗം തീര്‍പ്പാക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് അശോകിന്റെ ഹര്‍ജികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.

ഇപ്പോഴത്തെ നിലയില്‍ അശോകിന് അന്തിമ തീരുമാനം വരും വരെ ഇനി കൃഷി വകുപ്പില്‍ തുടരാം. അവധി കഴിഞ്ഞ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അശോകിനെ വീണ്ടും മാറ്റിയത്. അശോകിന് പകരമായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിശ്വാളിനെ നിയമിച്ചിരുന്നു. സെപ്റ്റംബര്‍ 17 മുതല്‍ ഈ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.

ബി അശോകിനെ പി ആര്‍ ഡിയിലേക്ക് മാറ്റിയത് മുഖ്യമന്ത്രിക്ക് കീഴില്‍ ജോലി ചെയ്യാനാണ്. മുഖ്യമന്ത്രിയുടെ കീഴിലാണ് പി ആര്‍ ഡി വരുന്നത്. ഇതിന് പിന്നില്‍ ചിലരുടെ തന്ത്രമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കീഴില്‍ ജോലി ചെയ്ത് അശോകിന് പണികൊടുക്കാനായിരുന്നു പദ്ധതി. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നല്‍കിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നത്. ലോകബാങ്ക് ഇമെയില്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോര്‍ട്ട്. ഇത് നിലനില്‍ക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. കെടിഡിഎഫ്സി ചെയര്‍മാന്‍ പദവി ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. നേരത്തെ ഡെപ്യൂട്ടേഷന്‍ തസ്തികയായ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷണര്‍ പദവി നല്‍കിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു.

സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആ ഉത്തരവ് റദ്ദാക്കിയിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനായി നിയമിച്ചപ്പോള്‍ കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു.

നേരത്തെ കെ.ടി.ഡി.എഫ്.സി യിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. സെപ്തംബര്‍ 8 വരെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ അവധിയായതിനാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് പരാതി പരിഗണിക്കുന്നത് വൈകുമെന്ന സാങ്കേതികത്വം കണക്കാക്കിയാണ് അശോകിനെ അതിവേഗം ഓണത്തിന് മുമ്പുള്ള ശനിയാഴ്ച രാത്രിയില്‍ സ്ഥലം മാറ്റിയത്. പകരം ചുമതല നല്‍കിയ ടിങ്കു ബിസ്വാള്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

ഗതാഗത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. അവിടേക്കാണ് അന്ന് സ്ഥലം മാറ്റിയത്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അശോകിനെ സ്ഥലം സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റിയതിനെതിരെ ഐ.എ.എസുകാരില്‍ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.