ഹൈദരാബാദ്: മൊബൈല്‍ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികള്‍ തത്സമയം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ പണത്തിന്റെ കടുത്ത ഞെരുക്കം നേരിട്ടിരുന്നെന്ന് പൊലീസ്. അതുകൊണ്ട് എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് സെക്‌സ് ലൈവ് സ്ട്രീമിങ്ങിലേക്ക് കടന്നത്.

നന്നായി പഠിക്കുന്ന രണ്ടുപെണ്‍മക്കളുടെ കോളേജ് ഫീസ് അടയ്ക്കാന്‍ ഇവര്‍ പാടുപെട്ടിരുന്നു. ഒരു മകള്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തേയാള്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 470 ല്‍ 460 മാര്‍ക്കും വാങ്ങി കോളേജ് പ്രവേശത്തിനായി തയ്യാറെടുക്കുകയായിരുന്നു.

അതുകൂടാതെ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ആരോഗ്യപ്രശ്‌നങ്ങളാല്‍ വിഷമിക്കുകയായിരുന്നു. ഇയാളുടെ ചികിത്സയ്ക്കുളള ചെലവും താങ്ങാനാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

41 വയസ്സുകാരനും 37 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. അമ്പര്‍പേട്ടിലെ മല്ലികാര്‍ജുന നഗര്‍ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. ഓട്ടോ ഓടിക്കാന്‍ പോയി കിട്ടുന്നതിനേക്കാള്‍ പലമടങ്ങ് തുക ആപ്പിലൂടെ കിട്ടുമെന്നാണ് യുവാവ് പ്രതികരിച്ചത്. ലൈംഗിക ദൃശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ തയാറുള്ള ഉപയോക്താക്കള്‍ക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍ ദമ്പതികള്‍ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. ഒരു തത്സമയ വിഡിയോയ്ക്ക് 2,000 രൂപയും, റെക്കോര്‍ഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. മാസ്‌ക് ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം.

സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ദമ്പതികളുടെ വീട്ടില്‍ ഈസ്റ്റ് സോണ്‍ ടാസ്‌ക് ഫോഴ്സ് റെയ്ഡ് നടത്തിയത്. ഒന്നാന്തരം എച്ച്ഡി കാമറകളുള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.