ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്ത് ആദ്യമായി യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ വഴിയൊരുങ്ങി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) റഷ്യന്‍ കമ്പനിയായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യു.എ.സി) ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മോസ്‌കോയില്‍ വെച്ചാണ് കരാര്‍ ഒപ്പിട്ടത്.

ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 'എസ്.ജെ 100' എന്ന മോഡല്‍ യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഹ്രസ്വദൂര സര്‍വ്വീസുകള്‍ക്ക് അനുയോജ്യമായ, രണ്ട് എഞ്ചിനുകളുള്ള വിമാനങ്ങളായിരിക്കും ഇവ. നിലവില്‍, ഈ ശ്രേണിയിലുള്ള 200-ല്‍ അധികം വിമാനങ്ങള്‍ യു.എ.സി നിര്‍മ്മിച്ച് വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആഗോള തലത്തില്‍ പതിനാറിലേറെ വിമാനക്കമ്പനികളുമായി യു.എ.സി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.




ഇന്ത്യയില്‍ സമ്പൂര്‍ണ്ണ യാത്രാ വിമാനം നിര്‍മ്മിക്കുന്നത് ഇതാദ്യമായാണെന്ന് എച്ച്.എ.എല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യു.എ.സിയുമായുള്ള ഈ പങ്കാളിത്തം പരസ്പര വിശ്വാസത്തെ അടിവരയിടുന്നതായും, വ്യോമയാന മേഖലയില്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും എച്ച്.എ.എല്‍ അറിയിച്ചു. ഈ സഹകരണത്തിലൂടെ ഇന്ത്യയുടെ വ്യോമഗതാഗത ശേഷി വര്‍ദ്ധിപ്പിക്കാനും വിദേശ ആശ്രിതത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ്ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിതുറന്നുകൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണയിലെത്തി. ആഭ്യന്തര, ഹ്രസ്വദൂര യാത്രകള്‍ക്ക് അനുയോജ്യമായ രണ്ട് എഞ്ചിനുകളുള്ള എസ്‌ജെ-100 വിമാനമാണ് ഇനി നിര്‍മ്മിക്കുക. ഈ കൂട്ടുകെട്ട് രാജ്യത്തെ വ്യോമയാന രംഗത്ത് ഒരു 'ഗെയിംചേഞ്ചര്‍' ആയി മാറുമെന്ന് എച്ച്എഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ധാരണാപത്രം പ്രകാരം, രാജ്യത്തെ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള വിമാനങ്ങളുടെ നിര്‍മ്മാണാവകാശം എച്ച്എഎല്ലിന് ലഭിക്കും. നിലവില്‍, 200-ല്‍ അധികം എസ്‌ജെ-100 വിമാനങ്ങള്‍ ലോകമെമ്പാടുമുള്ള 16-ല്‍ അധികം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 'ഉഡാന്‍' പദ്ധതിക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും എച്ച്എഎല്‍ അവകാശപ്പെടുന്നു.

'ഇതൊരു സമ്പൂര്‍ണ്ണ യാത്രാവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സംഭവമായിരിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര യാത്രകള്‍ക്കായി 200-ല്‍ അധികം ഇത്തരം നാരോ-ബോഡി ജെറ്റുകള്‍ ആവശ്യമായി വരും. സിവില്‍ ഏവിയേഷന്‍ മേഖലയില്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും' എച്ച്എഎല്‍ കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ കണക്കനുസരിച്ച്, എസ്‌ജെ-100 വിമാനത്തിന് 103 യാത്രക്കാരെ ഉള്‍ക്കൊള്ളാനും 3,530 കിലോമീറ്റര്‍ ദൂരം വരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷതകള്‍.