ഒട്ടാവ: കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണില്‍ വെടിവെയ്പ് സംഭവത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഹര്‍സിമ്രത് രണ്‍ധാവ (22) ദാരുണമായി കൊല്ലപ്പെട്ടു. ബസ് കാത്തുനില്‍ക്കുകയായിരുന്ന ഹര്‍സിമ്രത്തിന്, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ വെടിയേല്‍ക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശിനിയും മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയുമായ ഹര്‍സിമ്രത്തിന് നെഞ്ചിലാണ് വെടിയേറ്റത്. പോലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങള്‍ സ്ഥലം വിട്ടു.

പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. എങ്കിലും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിന് പിന്നിലെ കൃത്യമായ കാരണങ്ങളും, ആക്രമണത്തിന് മുന്‍കൂട്ടിയിരുന്ന ആസൂത്രണങ്ങളുമൊക്കെ പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഹര്‍സിമ്രത്തിന്റെ മരണവാര്‍ത്ത കാനഡയിലേയും ഇന്ത്യയിലേയും വിദ്യാര്‍ഥി സമൂഹത്ത് വലിയ നിരാശയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.

'ഒരു അമ്മയുടെ കാതിരിപ്പിന് ഇങ്ങനെയൊരു ദുഃസമാപ്തി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഹര്‍സിമ്രത്തിന്റെ ബന്ധുക്കള്‍ കണ്ണീരോടെ പറയുന്നു. ഹര്‍സിമ്രത്തിന്റെ പിതാവും മാതാവും കാനഡയില്‍ എത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഹര്‍സിമ്രത്തിന്റെ മരണത്തിന് നീതി ഉറപ്പാക്കുമെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് ഉറപ്പുനല്‍കി. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും സംഭവത്തെക്കുറിച്ച് വ്യാപകമായി വിവരം ശേഖരിച്ച് സഹായം ഉറപ്പാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരെ ഉള്‍പ്പെടെ ലോകമാകെയുള്ള വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്.