ടെഹ്‌റാന്‍: ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരനെ വധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ചാര ഏജന്‍സി മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മജീദ് മുസയ്യിബി എന്നയാളെയാണ് ഇന്ന് തൂക്കിക്കൊന്നത്. ഇക്കാര്യം ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ശിക്ഷാവിധി നടപ്പാക്കിയത്.

'സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാര ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടയാളെ ഇന്ന് ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ തൂക്കിലേറ്റി. മജീദ് മുസയ്യിബി എന്നയാളെയാണ് ദൈവത്തിനെതിരെ യുദ്ധം ചെയ്തതിനും ശത്രുക്കളുമായി സഹകരിച്ച് ചാരവൃത്തിയിലൂടെ അഴിമതി നടത്തിയതിനും ഇസ്‌ലാമിക് റെവല്യൂഷനറി കോടതി ശിക്ഷിച്ചത്' -വാര്‍ത്തയില്‍ പറയുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലര്‍ത്തിയിരുന്നതത്രെ. ആഴ്ചതോറും ഇയാള്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കാറുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇറാനിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ മൊസാദിന് നല്‍കാനുള്ള ചുമതല ഇയാള്‍ക്കായിരുന്നു. പ്രതിഫലമായി ക്രിപ്റ്റോകറന്‍സിയാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാരവൃത്തി നടത്തുന്ന നിരവധി പേരെയാണ് ജൂണ്‍ 13ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ച ശേഷം ഇറാന്‍ സുരക്ഷാ സേന പിടികൂടിയത്. ചാരവൃത്തി സംബന്ധിച്ച കേസുകളില്‍ അതിവേഗം വിധി പ്രസ്താവിക്കണമെന്നും കാലതാമസമെടുത്തുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും ഇറാന്‍ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മുഹ്സനി എജെയ് കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചാരപ്പണി നടത്തിയെന്ന് സംശയമുള്ള നിരവധിപ്പേരെ ജൂണ്‍ 13ന് നടന്ന ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷം ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ ഇസ്രയേലുമായി നിഴല്‍ യുദ്ധത്തിലായിരുന്ന ഇറാന്‍ മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് നിരവധിപ്പേരെ വധിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തി. 27 മിസൈലുകള്‍ രണ്ട് ഘട്ടങ്ങളിലായി ഇറാന്‍ തൊടുത്തുവിട്ട് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തില്‍ ടെല്‍ അവീവിലും ഹൈഫയിലും കാര്യമായ നാശനശഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആരോഗ്യ മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളവും ഗവേഷണ കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യം വെച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരിച്ചടിക്ക് ഇസ്രയേലും മറുപടി നല്‍കി. ഇറാനിലെ പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമിച്ചത്. അതേസമയം ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് ശേഷം റേഡിയേഷന്‍ അളവുകളൊന്നും വര്‍ധിച്ചിട്ടില്ലെന്ന് കുവൈറ്റിലെ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.