ലണ്ടന്‍: ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ ട്രംപ് ശ്രമിച്ചാല്‍, ഇറാനിയന്‍ മിസൈലുകളുടെ മൂര്‍ച്ചയറിയുക യൂറോപ്പായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ യു എസ് ഐ യിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ഡോക്ടര്‍ സിദ്ധാര്‍ത്ഥ് കൗശല്‍ പറയുന്നത് ഇറാന്റെ സര്‍വ്വനാശകാരികളായ ആയുധങ്ങള്‍ അധികം വൈകാതെ അനുഭവപരിചയമില്ലാത്ത ഉദ്യോഗസ്ഥരുടെ കൈവശം വന്നു ചേരുമെന്നാണ്. അമേരിക്കയും ഇസ്രയേലും ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉന്നം വയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് വരുന്നത്.

ഇറാന്റെ ഖൊറാംഷര്‍ മിസൈലുകള്‍ക്ക് 2000 കിലോമീറ്റര്‍ മുതല്‍ 3000 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും. ഇത് റോം, ഏഥന്‍സ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങള്‍ക്ക് മേല്‍ ഭീഷണിയുടെ കരിനിഴല്‍ വിരിക്കുന്നു എന്നാണ് ചില യുദ്ധ നിപുണന്മാര്‍ പറയുന്നത്. ഇതിനോടകം തന്നെ ഇറാനിലെ, രാഷ്ട്രീയരംഗത്തെയും, സര്‍ക്കാരിലെയും സൈന്യത്തിലെയും പല പ്രമുഖരുടെയും ജീവന്‍ ഇസ്രയേല്‍ - അമേരിക്കന്‍ ആക്രമണത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ഇത് അനുഭവ സമ്പത്തില്ലാത്തവര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലേക്കെത്തുവാന്‍ ഇടയാക്കും.

എണ്ണ പ്രകൃതിവാതക വില വര്‍ദ്ധനവ് ഉണ്ടാവുകയും, ഇറാന്റെ സഹായമുള്ള ഹിസ്ബുള്ള തീവ്രവാദികള്‍ സൈപ്രസ്സിലെ ബ്രിട്ടീഷ് വ്യോമസേന ആസ്ഥാനത്ത് ആക്രമണം നടത്തുകയും ചെയ്തതോടെ തന്നെ യൂറോപ്യന്‍ താത്പര്യങ്ങള്‍ ഹനിക്കപ്പെടാന്‍ തുടങ്ങിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായും ഇസ്രയേലുമായും സഹകരിക്കുമെന്ന് ബ്രിട്ടനും, ജര്‍മ്മനിയും, ഫ്രാന്‍സും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരമൊരു നടപടി ഇറാനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും എന്നായിരുന്നു ഇറാന്റെ പ്രതികരണം.

അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനുനേരെ ആക്രമണം ആരംഭിച്ചത് പല ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു. ഇറാന്‍ നടത്തുന്ന ആണവപദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, എക്കാലത്തും പശ്ചാത്യവിരുദ്ധനായ ആയത്തുള്ള അലി ഖമനയിയെ വധിക്കുക, ഈ ലക്ഷ്യങ്ങളില്‍ ഖമനയിയെ വധിച്ചതിലുെട ഇസ്രയേലും അമേരിക്കയും ഉന്നമിട്ട പ്രധാന ലക്ഷ്യം കൈവരിച്ചെന്നു പറയാം. എന്നാല്‍ ഖമനയിക്ക് പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. വലിയ രാഷ്ട്രീയ പരിചയമില്ലെങ്കിലും ഖമനയിയുടെ മകന്‍ മുന്‍ സൈനികന്‍ കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്.

മൊജ്തബ ഖമനയി പരമോന്നത നേതാവായെത്തുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും വലിയൊരു തിരിച്ചടിയായാണ് കണക്കാക്കാനാവുക. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുതെന്നാണ് വിദഗ്ധര്‍ചൂണ്ടിക്കാട്ടുന്നത്.