ടെഹ്‌റാന്‍: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിര്‍ദ്ദേശം പാലിക്കണമെന്നാണ് അറിയിപ്പ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ടെഹ്‌റാനിലെ ജനവസ മേഖലകള്‍ക്ക് നേരെ ആക്രമണ സൂചനയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇറാന്‍ നടത്തിയ ആക്രമങ്ങള്‍ക്ക് ടെഹ്‌റാനില്‍ ജീവിക്കുന്നവര്‍ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.

അതേ സമയം ഇന്ത്യന്‍ വിദ്യാര്‍ഥികളെയടക്കം സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ ഇറാന്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്. ഇറാനില്‍ 1500ല്‍ ഏറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ഇറാനും ഇസ്രയേലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കരമാര്‍ഗം മടങ്ങാനാണ് വിദ്യാര്‍ഥികളോട് ഇറാന്‍ ആവശ്യപ്പെടുന്നത്. 1,500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതേ സമയം ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും മുന്‍പാണ് ഇവര്‍ ടെഹ്റാനില്‍ എത്തിയത്. ഇവര്‍ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

മലപ്പുറംകാരായ അഫ്സല്‍ എന്നയാള്‍ ബന്ധപ്പെട്ടിരുന്നതായി നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി, സംഘര്‍ഷം ആരംഭിക്കുന്നതിനുമുന്‍പ് ടെഹ്റാനില്‍ എത്തിയതായിരുന്നു ഇവര്‍. ഇവര്‍ ഹോട്ടലില്‍ തുടരുകയാണ്. എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്തുപേരില്‍ താഴെയുള്ള സംഘമാണിത്.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇന്നലെ അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകള്‍. ഇന്ത്യന്‍ പൗരരോട് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംബസി അഭ്യര്‍ഥിച്ചിരുന്നു. എക്‌സ് അക്കൗണ്ടില്‍ പൂരിപ്പിക്കാനുള്ള ഫോം ഉണ്ട്.

അതേസമയം, ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെല്‍ അവീവിലെ എംബസി അധികൃതര്‍ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ്ലൈനും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യന്‍ പൗരരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേല്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.