ആലപ്പുഴ: ഇറിഡിയം തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരിപ്പാട്, കായംകുളം മേഖലകളില്‍ 2020-ലും തട്ടിപ്പു നടന്നിരുന്നു. 75 ലക്ഷം രൂപ നഷ്ടപ്പെട്ട ഹരിപ്പാടു സ്വദേശിയുടെ പേരില്‍ ചില ഇടപാടുകള്‍ ചെന്നൈ കേന്ദ്രീകരിച്ചു നടന്നിരുന്നു. കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലെ ഇരുനൂറിലധികം പേരെ കബളിപ്പിച്ചതിനു പിന്നില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള സംഘമാണെന്നാണു സൂചന. ഇറിഡിയം ലോഹക്കച്ചവടത്തില്‍ പണം മുടക്കിയാല്‍ ഇരട്ടി തുക തിരികെ നല്‍കാമെന്നു വിശ്വസിപ്പിച്ച് 75.6 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ 6 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ഒരുലക്ഷം മുതല്‍ 10 ലക്ഷംവരെ രൂപ വരെ തട്ടിപ്പുക്കാര്‍ ഒരോരുത്തരില്‍ നിന്നും കൊണ്ടു പോയി. ഇറിഡിയം വിറ്റ് വന്‍ ലാഭമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും തട്ടിപ്പിനായി ഉപയോഗിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. ശരവണന്‍ എന്നയാളുടെ പേരിലുള്ള ഇറിഡിയം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇറിഡിയം കൂട്ടായ്മ കുമരകത്ത് സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം വന്നുവെന്ന് വരുത്തി. ഇവരെല്ലാം വ്യാജന്മാരായിരുന്നു. തട്ടിപ്പിനിരയായ ഒരാള്‍പോലും ഇവര്‍ യഥാര്‍ഥ ഉദ്യോഗസ്ഥരാണോയെന്ന് അന്വേഷിച്ചില്ല. ഇരുനൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ മികച്ച നിക്ഷേപകനും പ്രമോട്ടര്‍ക്കും സമ്മാനമായി കാറുകള്‍ നല്‍കി. ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയത് തട്ടിപ്പായിരുന്നു.

കോയമ്പത്തൂരിലുള്ള ഒരു ഷോറൂമില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കൊണ്ടുവന്ന കാറായിരുന്നു ഇത്. ഫോട്ടോയെടുത്തശേഷം ഷോറൂമില്‍ കാര്‍ തിരികെ നല്‍കി. ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ഇറിഡിയം ബിസിനസുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടക്കുമെന്നും തട്ടിപ്പുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി രണ്ടുലക്ഷം രൂപവരെ നിക്ഷേപകരില്‍നിന്നു വാങ്ങി. നിക്ഷേപകര്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചെക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. യോഗം തീരാറായപ്പോള്‍ ആദായനികുതിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുള്ളതിനാല്‍ പിന്നീട് ചെക്ക് കൊടുക്കാമെന്നറിച്ചു. ഹരിപ്പാട് വെട്ടുവേനി സ്വദേശി മഹേഷ് ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ഹരിപ്പാട് പൊലീസാണു കേസെടുത്തത്. മണ്ണാറശാല സ്വദേശി കപില്‍ ദേവ് ഇടനിലക്കാരനായി നിന്നാണു പണം നല്‍കിയതെന്നാണു മഹേഷിന്റെ പരാതിയില്‍ പറയുന്നത്.

കപില്‍ ദേവ്, കൊല്ലം സ്വദേശി സിനു ധര്‍മരാജന്‍, തിരുവനന്തപുരം സ്വദേശികളായ സുലഭ, ജിഷ്ണു, വൈഷ്ണവി, സന്ദീപ് എന്നിവര്‍ക്കെതിരെയാണു കേസ് എടുത്തത്. 2024 ഓഗസ്റ്റ് ഒന്നു മുതല്‍ 2025 സെപ്റ്റംബര്‍ 2 വരെ പലപ്പോഴായി 75,60,000 രൂപ അക്കൗണ്ട് മുഖേനയും നേരിട്ടും വാങ്ങിയ ശേഷം ലാഭവിഹിതമോ കൊടുത്ത പണമോ തിരികെ നല്‍കാതെ മഹേഷിനെ കബളിപ്പിച്ചു എന്നാണ് കേസ്. 8 ലക്ഷം രൂപയാണ് മഹേഷ് ആദ്യം നല്‍കിയത്. തുടര്‍ന്ന് പല തവണകളായി 48.2 ലക്ഷം രൂപ നല്‍കി.

പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് പ്രതികളുടെ അടുക്കല്‍ എത്തി ബഹളമുണ്ടാക്കി. 25 ലക്ഷം കൂടി നല്‍കിയാല്‍ 10 ദിവസത്തിനകം മുഴുവന്‍ തുകയും ലാഭവും തിരികെ നല്‍കാമെന്നു വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടുകയായിരുന്നു. പറഞ്ഞ സമയത്ത് പണം വീണ്ടും കിട്ടാതെ വന്നതോടെയാണ് മഹേഷ് പൊലീസില്‍ പരാതി നല്‍കിയത്. സമാനമായ തട്ടിപ്പിന് ഇരയായതായി കൊല്ലം സ്വദേശിയും സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

വീയപുരം സ്വദേശിയായ സജി ഔസേപ് ഇറിഡിയം ബിസിനസില്‍ 17 ലക്ഷം രൂപ തട്ടിയെടുത്തതായാണു കൊല്ലം സ്വദേശിയുടെ പരാതി. വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായംകുളത്തുവച്ചാണ് സജി ഔസേപ് തട്ടിപ്പ് നടത്തിയതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കേസ് കായംകുളം ഡിവൈഎസ്പിക്കു കൈമാറി. ഇറിഡിയം തട്ടിപ്പിനു പിന്നില്‍ വന്റാക്കറ്റാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുമാണു സംശയം.

2024 ഓഗസ്ത് ഒന്നുമുതല്‍ 2025 സെപ്തംബര്‍ രണ്ടുവരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇറിഡിയം വാങ്ങി നല്‍കുന്നതിന് എട്ടുലക്ഷം രൂപയാണ് മഹേഷ് ആദ്യം നല്‍കിയത്. പിന്നീട് തവണകളായി 48.2 ലക്ഷം രൂപ നല്‍കി.?ഇറിഡിയം ലഭിക്കാതെ വന്നപ്പോള്‍ മഹേഷ് പണം തിരികെ ആവശ്യപ്പെട്ടു. 25 ലക്ഷംരൂപ കൂടി നല്‍കിയാല്‍ 10 ദിവസത്തിനകം മുഴുവന്‍ തുകയും തിരികെ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അതും നല്‍കി. പറഞ്ഞ ദിവസം പണം ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയത്. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് ഏജന്‍സിയോടു സാമ്യമുള്ള പേരും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പേരും ഉപയോഗിച്ച് അമൂല്യ ലോഹമായ ഇറിഡിയം തട്ടിപ്പ്. നാസയില്‍നിന്ന് ഇറിഡിയം വാങ്ങി നല്‍കാമെന്നും ഇതു വിറ്റ് വന്‍തോതില്‍ പണമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു 75 ലക്ഷം രൂപ ഹരിപ്പാട് സ്വദേശിയില്‍നിന്നു തട്ടിയത്.

'അള്‍ട്രാ സ്‌പെയ്‌സ് എക്‌സ്' എന്ന പേരിലുള്ള ഏജന്‍സി വഴി ഇറിഡിയം വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് ഹരിപ്പാട്ടുകാരനില്‍നിന്ന് പണം വാങ്ങിയത്. ഇദ്ദേഹം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹരിപ്പാട് ഇന്‍സ്‌പെക്ടര്‍ അന്വേഷണം തുടങ്ങി. ഇറിഡിയം ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പരിചയക്കാരനായ നാട്ടുകാരനാണ് ഹരിപ്പാട് സ്വദേശിയെ ആദ്യം സമീപിച്ചത്. ആദ്യം മടിച്ചെങ്കിലും നിരന്തര സമ്മര്‍ദം വന്നതോടെ സമ്മതിച്ചു. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ഇയാള്‍ ഇതേ ബിസിനസ് ചെയ്യുന്നവരെന്നു പറഞ്ഞ് കൊല്ലത്തെ പെട്രോള്‍ പമ്പുടമ, തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിനി എന്നിവരെ പരിചയപ്പെടുത്തി. തുടര്‍ന്ന് എട്ടു ലക്ഷം രൂപ കൊടുത്തു. പിന്നീട് പലതവണയായി ആകെ 48,20,000 രൂപ നല്‍കി. പെട്രോള്‍ പമ്പുടമയ്ക്കു മറ്റു സാമ്പത്തിക ഇടപാടുകള്‍ ഉള്ളതിനാല്‍ ഊരൂട്ടമ്പലം സ്വദേശിനിയുടെ മകന്‍, മകള്‍, മരുമകന്‍ എന്നിവരാണ് ബിസിനസ് നടത്തുന്നതെന്നറിയിച്ചു.

ഇത്രയും പണം കൊടുത്തിട്ടും ഇറിഡിയം കിട്ടാതായപ്പോള്‍ പരാതിക്കാരന്‍ പണം വാങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് ബഹളംവെച്ചു. നല്‍കിയ പണം നഷ്ടപ്പെട്ടെന്നും 25 ലക്ഷം രൂപ കൂടി നല്‍കിയാല്‍ മുഴുവന്‍ തുകയും 10 ദിവസത്തിനുള്ളില്‍ തിരിച്ചു കിട്ടുമെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. കടം വാങ്ങി ഈ തുകയും നല്‍കി. പിന്നെയും ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നു പറഞ്ഞു. അപ്പോള്‍ ചെക്ക് മതിയെന്നായി. രണ്ടു ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഒക്ടോബര്‍ 20-നു പണം നല്‍കാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. 20-നു ശേഷം പണം വാങ്ങിയവരുടെ വീടുകളിലെത്തി ബഹളംവെച്ചു. തുടര്‍ന്ന്, 18 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും ചെക്കുകള്‍ കൊടുത്തെങ്കിലും പണമില്ലാത്തതിനാല്‍ മടങ്ങി.