കാസർകോട്: കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷ ഭീതി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വരും ദിവസങ്ങളിലും മൂര്‍ച്ഛിക്കാന്‍ സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തുടങ്ങിവെച്ച മിസൈല്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലും, തിരിച്ചടി തുടരുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ ഗള്‍ഫ് മേഖലയിലും ആശങ്ക പടരുകയാണ്. ആഗോള തലത്തില്‍ എണ്ണവില അടക്കം കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്.

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിലും. പ്രത്യേകിച്ച് ഉത്തരമലബാറിൽ. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ ഇസ്രയേലിൽ പ്രവാസികളായുള്ളതാണ് കാരണം. പ്രത്യാക്രമണമുണ്ടാകാനിടയുള്ളതിനാൽ ഇസ്രയേലിൽ എല്ലാവരും അതിജാഗ്രതയിലാണെങ്കിൽ നാട്ടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലും ഭീതിയിയിലുമാണ് കഴിയുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർ ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോരമേഖലയിലെ പല കുടുംബങ്ങളിൽനിന്നും ഒരാളെങ്കിലും ഇതിൽ ഉൾപ്പെടും. ചില കുടുംബങ്ങളിൽ മക്കളെല്ലാം അവിടെയാണ്. മാതാപിതാക്കൾ മാത്രമാണ് നാട്ടിലുള്ളത്. കാർഷികമേഖലയിലും ഫാക്ടറികളിലും കെയർ ഗിവർമാരായി ജോലിചെയ്യുന്നവരാണ് കൂടുതൽ.

അതിനിടെ, ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നുവെന്നല്ലാതെ ജറുസലേമിൽ എല്ലാം ശാന്തമാണെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന വെള്ളരിക്കുണ്ട് സ്വദേശിനി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 10.30 മുതൽ 11 വരെ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറാൻ നിർദേശമുണ്ടായിരുന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതൽ പലതവണ മുന്നറിയിപ്പ് അലാറം ഉയർന്നു. എന്നാൽ പ്രശ്നമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചവരെ സ്കൂൾ ഉണ്ടാകേണ്ടതാണെങ്കിലും അവധിയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം സൈറൺ മുഴങ്ങുന്നതും മൊബൈൽ ഫോണുകളിൽ ജാഗ്രതാ അലാമും പതിവാണ്.

ചിലപ്പോൾ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറേണ്ടിവരും. അല്ലെങ്കിൽ സ്റ്റെയർകേസിന് കീഴിലും മറ്റും കയറിയിരിക്കും. മുന്നറിയിപ്പ് സമയം കഴിയുമ്പോൾ പുറത്തുവരും. ഇതെല്ലാം ഇപ്പോൾ പരിചിതമായിക്കഴിഞ്ഞു അവർ വ്യക്തമാക്കി. ദീർഘദൂര തീവണ്ടികളും ബസുകളും വെള്ളിയാഴ്ച സർവീസ് നടത്തിയില്ലെന്ന് കെയർഗിവറായി ജോലിചെയ്യുന്ന രാജപുരം സ്വദേശിനി പറഞ്ഞു. വിമാനത്താവളം അടച്ചിരിക്കുകയാണ്. മെട്രോ സർവീസുണ്ടായിരുന്നു.

ഇസ്രയേലിലെ റാനാനാ നഗരത്തിൽ വെള്ളിയാഴ്ച അല്പം തിരക്ക് കൂടുതലായിരുന്നുവെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി അഖിൽ അൽഫോൻസ് പറഞ്ഞു. ശനിയാഴ്ച സാബത്തായതിനാൽ കടകൾക്ക് അവധിയാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് സൈറണുണ്ടായിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അനാവശ്യമായി പുറത്തുപോകരുതെന്നും വിനോദയാത്രകൾ ഒഴിവാക്കണമെന്നും എംബസിയിൽനിന്ന്‌ മുന്നറിയിപ്പ് സന്ദേശവും ഉണ്ടായിരിന്നു.

നാലുവർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്നു. സ്വന്തം പൗരന്മാരെപ്പോലെയാണ് അവർ പ്രവാസികളെയും നോക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരെ സ്വതന്ത്രരാക്കാത്തതിനാലാണ് ഇസ്രയേൽ ഹമാസിനെയും ഇപ്പോൾ അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ആക്രമിച്ചത്. ബന്ദികളെ വിട്ടയച്ചാൽ തീരുന്ന പ്രശ്നമാണ്. ഇസ്രയേൽ പൗരന്മാർക്കും യുദ്ധത്തോട് വലിയ താത്പര്യമില്ല -അഖിൽ പറയുന്നു.

അതേസമയം ഇറാന്റെ മിസൈലുകള്‍ പതിച്ചത ഇസ്രായേലിന്റെ പെന്റഗണ്‍ എന്നറിയപ്പെടുന്ന ഐഡിഎഫ് കേന്ദ്രത്തിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാന്‍ മിസൈല്‍ പതിച്ചു. വന്‍ സ്ഫോടനവും കെട്ടിടത്തില്‍ തീപിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുണ്ടായ തിരിച്ചടിയെ പശ്ചാത്യ മാധ്യമങ്ങള്‍ അല്‍പ്പം അല്‍ഭുതത്തോടെയാണ് കാണുന്നത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്നതും.

ഒരു മിന്നല്‍പ്പിണര്‍, ഒരു പൊട്ടിത്തെറിയുണ്ടാകുന്നതും സ്‌ഫോടനവുമെല്ലാം സോഷ്യല്‍ മീഡിയയിലും ദൃശ്യമാണ്. അതേസമയം ടെല്‍ അവീവില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഇസ്രായേലില്‍ നിന്നു ഇത്തരം ദൃശ്യങ്ങള്‍ പൊതുവേ പുറത്തുവരാറില്ല. അതുകൊണ്ട് തന്നെ ഇറാന്‍ തിരിച്ചടിയില്‍ ഇസ്രായേല്‍ വിറച്ചുവെന്ന വ്യാഖ്യാനമാണ് ഇസ്രായേല്‍ വിരുദ്ധ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോണ്‍' രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.