ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. മസൂദ് അസ്ഹര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒളിച്ചിരിക്കുകയാണെന്നും, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും തിരിച്ചടികള്‍ ഏറ്റതിനെ തുടര്‍ന്ന് തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച് വീണ്ടും സജീവമാകാനാണ് ഭീകര സംഘടനയുടെ നീക്കം. ഇതിന്റെ ഭാഗമായി തങ്ങളുടെ ആദ്യ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉല്‍-മോമിനാത്ത്' ജയ്ഷ് എ മുഹമ്മദ് പ്രഖ്യാപിച്ചു.വനിതാ വിഭാഗത്തിന്റെ നേതൃത്വം മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിനാണ്.

ഇക്കഴിഞ്ഞ മെയ് 7-ന് പാക് പഞ്ചാബ് പ്രവിശ്യയില്‍ 100 കിലോമീറ്റര്‍ ഉള്ളില്‍ കടന്നാണ് ബഹാവല്‍പൂരില്‍ ഇന്ത്യന്‍ സേന കടന്നാക്രമിച്ചത്. ഈ ആക്രമണത്തില്‍, സദിയ അസ്ഹറിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ടാണ് മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വനിതാ വിഭാഗം രൂപീകരിച്ച വിവരം പരസ്യമാക്കിയത്. ബഹാവല്‍പൂരില്‍ ഒക്ടോബര്‍ 8 നാണ് യൂണിറ്റിന്റെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്.

ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്ലി, ഹരിപൂര്‍, മാന്‍സെഹ്റ എന്നിവിടങ്ങളിലെ സംഘടനയുടെ കേന്ദ്രങ്ങളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെയും പ്രവര്‍ത്തകരുടെ ഭാര്യമാരെയും വനിതാ വിഭാഗത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ട്. താഴെത്തട്ടിലുളള നിയമനം, ആശയപ്രചാരണം, മന: ശാസ്ത്രപരമായ യുദ്ധം എന്നിവ ലക്ഷ്യമിട്ടാണ് ജെയ്ഷ് വനിത വിഭാഗത്തിനായി പ്രചാരണം നടത്തുന്നത്. ഈ ലക്ഷ്യം നിറവേറ്റാന്‍, സാമൂഹിക മാധ്യമങ്ങള്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ചില മദ്രസകളുടെ ശൃംഖല എന്നിവ വഴി 'ജമാഅത്ത്-ഉല്‍-മോമിനാത്ത്' പ്രചാരണം നടത്തുന്നു.

സൈനിക നടപടികളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് പരമ്പരാഗതമായി ഒഴിവാക്കിപ്പോന്ന ജയ്ഷെ മുഹമ്മദ്, ആദ്യമായിട്ടാണ് വനിതാ വിഭാഗം രൂപീകരിക്കുന്നത്. ഈ പുതിയ നീക്കം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിക്ക് ശേഷമുള്ള ഒരു തന്ത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. മസൂദ് അസ്ഹറും സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചനകള്‍.

പരമ്പരാഗതമായി, സായുധ ജിഹാദിലോ ഏറ്റുമുട്ടല്‍ ദൗത്യങ്ങളിലോ സ്ത്രീകളെ ജെയ്‌ഷെ മുഹമ്മദ് ഒഴിവാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആ നിലപാടില്‍ നിന്നുളള കാതലായ മാറ്റമാണ് മസൂദ് അസ്ഹര്‍ വരുത്തിയിരിക്കുന്നത്. മസൂദും സഹോദരനും തല്‍ഹ അല്‍ സെയ്ഫും സംയുക്തമായാണ് വനിതാ ബ്രിഗേഡ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. ഐസിസ്, ബോക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ എന്നീ ഭീകര ഗ്രൂപ്പുകള്‍ക്ക് വനിതകളെ ചാവേറാക്രമണത്തിന് ഉപയോഗിക്കുന്ന രീതിയുണ്ടെങ്കിലും ജെയ്ഷ് എ മുഹമ്മദ്, ലഷ്‌കറി തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ തീവ്ര സംഘടനകള്‍ ഇതുവരെ അതിനുമുതിര്‍ന്നിട്ടില്ല.

ഭാവിയില്‍ വനിതാ ചാവേറുകളെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ജെയ്ഷ് എ മുഹമ്മദ് ഉയോഗിക്കുമെന്ന സൂചനയാണ് മസൂദ് അസ്ഹറിന്റെ തീരുമാനം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ശൃംഖലകള്‍

ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ ശൃംഖല വഴി ജയ്ഷിന്റെ വനിതാ വിഭാഗം സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് അടക്കം സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ വഴി ആശയ പ്രചാരണത്തിനാണ് ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ നീക്കം.

മതത്തിന്റെ പേരില്‍ സ്ത്രീകളെ പാട്ടിലാക്കി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വനിതാ ബ്രിഗേഡ് ലക്ഷ്യമിടുന്നു. വിദ്യാഭ്യാസമുള്ള നഗരകേന്ദ്രീകൃത മുസ്ലീം വനിതകളെ ലാക്കാക്കി വൈകാരികമായ ഉള്ളടക്കങ്ങളുള്ള സര്‍ക്കുലറുകളില്‍ മെക്കയുടെയും മദീനയുടെയും ചിത്രങ്ങളും കാണാം.

2001ലെ പാര്‍ലമെന്റ് ആക്രമണം, 2019 ലെ പുല്‍വാമ ചാവേറാക്രമണം എന്നിവയില്‍ ഉള്‍പ്പെട്ട ഭീകരസംഘടനയാണ് ജയ്ഷ് എ മുഹമ്മദ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും നാല് കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. അസ്ഹറിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരെയാണ് ആക്രമണത്തില്‍ നഷ്ടപ്പെട്ടത്.