കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെ ബാലുശേരിയിലെ വയോധികനെ ഇറക്കി പെന്‍ഷന്‍ കൈമാറല്‍ നാടകം നടത്തിയതില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'സംഗീത നാടക അക്കാദമിയും സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്ളപ്പോള്‍ അതില്‍ നിന്നും പഠിച്ചിറങ്ങിയ ഏതെങ്കിലും പാര്‍ട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കില്‍ ബാലുശേരിയിലെ പെന്‍ഷന്‍ നാടകം കുറച്ചുകൂടി നന്നായേനെയെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഗോവിന്ദന്‍ മാഷ് ഒഴിച്ചു സഹനടന്മാര്‍ ആരും നന്നായില്ല. വയസ്സന്‍ കഥാപാത്രമാകട്ടെ പഠിച്ച ഡയലോഗ് മറന്നു. പ്രോംപ്റ്റര്‍ ഉള്ളത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു. നാടകത്തിന്റെ അന്ത്യരംഗം കുറച്ചുകൂടി ഉജ്ജ്വലമാക്കാമായിരുന്നെന്നും' ജോയ് മാത്യു പറയുന്നു. 'നിസ്സാരമായ പിഴവുകള്‍ ഉണ്ടെങ്കിലും സ്വാഭാവികാഭിനയത്തിനുള്ള ഒരു സ്‌പെഷ്യല്‍ അവാര്‍ഡിന് ശുദ്ധഹൃദയനായ ഗോവിന്ദന്‍ മാഷ് അര്‍ഹനാണ്. നാടകങ്ങള്‍ ഇനിയും വേണം. നാടകമാണല്ലോ നാടിന്റെ അകം. നാടകങ്ങളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണല്ലോ നമ്മുടെ പാര്‍ട്ടി എന്ന ബോധം പാര്‍ട്ടി നാടകക്കാര്‍ക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം'- ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.


ജോയ് മാത്യുവിന്റെ കുറിപ്പ്:

ബാലുശേരിയിലെ നാടക ബാലപാഠങ്ങള്‍

സംഗീത നാടക അക്കാദമിയും സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്ളപ്പോള്‍

അതില്‍ നിന്നും പഠിച്ചിറങ്ങിയ ഏതെങ്കിലും പാര്‍ട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കില്‍ ബാലുശേരിയിലെ പെന്‍ഷന്‍ നാടകം കുറച്ചുകൂടി നന്നായേനെ.

ചിലപ്പോള്‍ അന്തര്‍ ദേശീയ നാടകോത്സവങ്ങളില്‍

ബഹുമതിക്കാന്‍ വരെ സാധ്യതയുണ്ടായിരുന്നു .

നാടകം അറിയാത്ത ഏതോ പിആര്‍ അടിമ സംവിധാനിച്ചതാവാനാണ് വഴി .

ഒന്നാമത് സ്‌ക്രിപ്റ്റ് ഒട്ടും നാടകീയത ഇല്ലാത്തതായിപ്പോയി .

(പെന്‍ഷന്‍ കിട്ടിയ വയസ്സന്‍ കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ നിന്നും അരങ്ങിലേക്ക് വേച്ച് വേച്ചു വരണമായിരുന്നു;കൈപിടിച്ചു നടത്താന്‍ കൊച്ചുമക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പുതു തലമുറയുടെ ഒരു സിംബോളിക് effect കിട്ടുമായിരുന്നു)

വയസ്സന്‍ കഥാപാത്രത്തിന്റെ ആഹാര്യം (വേഷവിധാനം)ശരിയായില്ല .

ഷര്‍ട്ടിടാതെ തലയില്‍ ഒരു പാളതൊപ്പി ഘടിപ്പിക്കേണ്ടിയിരുന്നു .കയ്യില്‍ വാച്ച് പാടില്ലായിരുന്നു. ഡബിള്‍ മുണ്ടിന് പകരം മുഷിഞ്ഞ തോര്‍ത്തുമുണ്ടായിരുന്നെങ്കില്‍ കസറിയേനെ.

അഭിനയം:ഗോവിന്ദന്‍ മാഷ് ഒഴിച്ചു സഹനടന്മാര്‍ ആരും നന്നായില്ല.

വയസ്സന്‍ കഥാപാത്രമാകട്ടെ

പഠിച്ച ഡയലോഗ് മറന്നു.

പ്രോംപ്റ്റര്‍ ഉള്ളത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു.

നാടകത്തിന്റെ അന്ത്യരംഗം കുറച്ചുകൂടി ഉജ്ജ്വലമാക്കാമായിരുന്നു (വയസ്സന്‍ കഥാപാത്രത്തിനു സൈഡ് കര്‍ട്ടന്റെ മറവില്‍കൂടി ഒരു ചുവന്ന കൊടി കൊടുക്കുകയും അയാള്‍ പാടുപെട്ട് അത് പൊക്കി

'ഇനി ഞാനും നിങ്ങളെ പാര്‍ട്ടിയിലാ '

എന്ന് പറയുമ്പോള്‍

കൂടെയുള്ള കൊച്ചുകൂട്ടി 'ഞാനുമുണ്ട് അപ്പൂപ്പാ '

എന്ന് പറഞ്ഞു കൊടിയുടെ വടി തൊടുമ്പോള്‍

'ഉണരുവിന് സഖാക്കളെ 'എന്നോ മറ്റോ ഉള്ള ഒരടിപൊളി ബി ജി എം

കൂടെ വേണ്ടിയിരുന്നു.

കര്‍ട്ടന്‍ വീഴുന്നതിനു മുന്‍പ് രംഗത്തുള്ള എല്ലാവരും വയസ്സന്‍ പിടിച്ചു പൊക്കിയ കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോസില്‍ freez ചെയ്യണം (ശ്രദ്ധിക്കേണ്ട കാര്യം താന്‍ കൊടുത്ത് കാശ് ഗോവിന്ദന്‍ മാഷ് തിരിച്ചു തന്നത് എണ്ണി നോക്കിയില്ലല്ലോ എന്ന ആകുല ഭാവം പ്രധാന കഥാപാത്രത്തിന്റെ മുഖത്ത് വരാന്‍ പാടില്ല ) നിസ്സാരമായ ഈ പിഴവുകള്‍ ഉണ്ടെങ്കിലും സ്വാഭാവികാഭിനയത്തിനുള്ള ഒരു സ്‌പെഷ്യല്‍ അവാര്‍ഡിന് ശുദ്ധഹൃദയനായ ഗോവിന്ദന്‍ മാഷ് അര്‍ഹനാണ്. നാടകങ്ങള്‍ ഇനിയും വേണം നാടകമാണല്ലോ നാടിന്റെ അകം. നാടകങ്ങളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണല്ലോ നമ്മുടെ പാര്‍ട്ടി എന്ന ബോധം പാര്‍ട്ടി നാടകക്കാര്‍ക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം !