മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയും മാറ്റം നിര്‍ദേശിച്ചെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റാന്‍ റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ അറിയിച്ചു. വീണ്ടും ജാനകി എന്ന പേര് മാറ്റണമെന്നാവര്‍ത്തിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. മുംബൈയില്‍ നടന്ന പ്രിവ്യൂവിന് ശേഷമാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.

പേര് മാറ്റം ആവശ്യപ്പെട്ടത് വിവാദമായതിന് പിന്നാലെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കണ്ടിരുന്നു. മുംബൈയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം ചോദിച്ചിരുന്നു. സിനിമ കണ്ടു റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. ഇന്ന് തീയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന്റെ റിലീസ്, പേര് മാറ്റം ആവശ്യപ്പെട്ടതോടെ നേരത്തെ മാറ്റിവെക്കുകയായിരുന്നു.

റിവൈസിങ് കമ്മിറ്റി വ്യാഴാഴ്ച ചിത്രം വീണ്ടും കണ്ട് വിലയിരുത്താന്‍ തീരുമാനിച്ചതായി സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ചിത്രം സ്‌ക്രീനിങ് കമ്മിറ്റി കണ്ടിരുന്നു. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സ് ഹൈക്കോടതിയെ സമീപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായും അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാന്‍ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പ്രതികരിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി നിഷേധിച്ചത്. മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇടപെടുന്നതില്‍ പരിധിയുണ്ട്.

കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ നേരത്തെ അറിയിച്ചിരുന്നത്. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം. മുംബൈയില്‍ നിന്നാണ് ഇക്കാര്യത്തില്‍ ഒരു തടസ്സം നേരിടുന്നത്. സിനിമയ്ക്ക് പുരാണവുമായി ബന്ധമുള്ള സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് നല്‍കിയതിന്റെ പേരില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു