കൊച്ചി: സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് കാട്ടി തരാമോ എന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപിഎം നേതാവിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സമാനകുറ്റകൃത്യം ആവര്‍ത്തികരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുളള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലുമാണ് അനുവദിച്ച് നല്‍കിയത്.


അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷാജഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത കോടതി, അറസ്റ്റിന് ചെങ്ങമനാട് സി.ഐക്ക് അധികാരം നല്‍കിയത് ആരാണെന്നും ആരാഞ്ഞു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപി എം നേതാവിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, ഷാജഹാന്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളികൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തിരക്കിട്ട് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാന് കോടതി ജാമ്യം അനുവദിച്ചത് പോലീസിന് വലിയ തിരിച്ചടിയായി

സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ ഇന്നും വീണ്ടും റെയ്ഡ് നടത്തിയിരുന്നു. എറണാകുളം സൈബര്‍ പൊലിസാണ് പരിശോധന നടത്തിയത്. ഇന്നലെയാണ് ഷാജഹാന്‍ അറസ്റ്റിലായത്. ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. സിപിഎം നേതാവ് നല്‍കിയ കേസിനെ കുറിച്ച് ചെയ്ത പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്.

സൈബര്‍ ആക്രമണക്കേസില്‍ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് കഴിഞ്ഞ ദിവസം ഷാജഹാന്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്റെ ഫോണ്‍ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല

സിപിഎം നേതാവിന് എതിരായ സൈബര്‍ ആക്രമണത്തിലെ രണ്ടാം പ്രതിയാണ് കെ.എം.ഷാജഹാന്‍. അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവച്ച കേസിലെ ഒന്നാം പ്രതി കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി പൊലീസില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.കെ.ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു.