കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി പി വി അന്‍വറിന് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കണം. ചെറുതായാലും വലുതായാലും അന്‍വറിന്റെ കൈവശമുള്ള വോട്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിര്‍ണായകമാണ്. അന്‍വറിനെ കൂടെകൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമാണ്. അന്‍വറിനെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതല്ല. മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ട്. അന്‍വര്‍ മുന്നണിയില്‍ വന്നിട്ട് എതിരഭിപ്രായം പറയാന്‍ പറ്റില്ല. ഭാവിയില്‍ യുഡിഎഫിന് അന്‍വര്‍ ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും. അന്‍വറിന്റെ പിന്തുണ യുഡിഎഫിന് നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. അന്‍വര്‍ യുഡിഎഫില്‍ എത്തിയാല്‍ മുതല്‍ക്കൂട്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍

പി വി അന്‍വര്‍ നിലവില്‍ മറ്റൊരു പാര്‍ട്ടിയുടെ ഭാഗമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വേണ്ട എന്ന നിലയില്‍ മുന്നണിക്കുള്ളില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മരവിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ മുന്നണിയില്‍ വരുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിര്‍പ്പുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണം എന്നായിരുന്നു സുധാകരന്‍ നല്‍കിയ മറുപടി. പാര്‍ട്ടിക്ക് പുതിയ നേതൃത്വമായി. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കണം. ഒരു വട്ടമെങ്കിലും പരസ്പരം സംസാരിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. അന്‍വര്‍ മുന്നണിയില്‍ വരണമെന്നാണ് മുസ്ലിം ലീഗിന്റെ ആഗ്രഹമെന്നും കെ സുധാകരന്‍ പറഞ്ഞു. കാലങ്ങളായി തനിക്ക് അന്‍വറുമായി വൈകാരികമായ ഒരു അടുപ്പമുണ്ട്. ആ അടുപ്പം വച്ച് താന്‍ ഒന്നുകൂടി അദ്ദേഹത്തെ നേര്‍വഴിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ തയാറാകണമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ ശരിയായില്ല. അന്‍വര്‍ സ്വയം തിരുത്തണം. നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നാണ് തന്റെ വിശ്വാസം. യുഡിഎഫില്‍ ചേരാന്‍ അന്‍വറിനോട് ആരും അങ്ങോട്ട് പോയി ആവശ്യപ്പെട്ടിട്ടില്ല. അന്‍വര്‍ സ്വയം വന്നതാണ്. വലിയ തിരിച്ചടിയോ ചെറുതോ എന്ന് പറയാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വറും സതീശനും തമ്മില്‍ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തിപരമായ അകല്‍ച്ചയൊന്നും മുന്നണി സംവിധാനത്തില്‍ ഞങ്ങളാരും പരിഗണിക്കാന്‍ പോകുന്നില്ല എന്നായിരുന്നു സുധാകരന്റെ മറുപടി. അന്‍വറിനോട് താന്‍ സംസാരിച്ചിട്ടുണ്ടെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം മരവിച്ചിട്ടില്ലെന്നും താന്‍ അതിനായി ഇനിയും സംസാരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പിവി അന്‍വര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് താന്‍ പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശനെതിരെ പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു.

വിഡി സതീശന്റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അന്‍വര്‍ തുറന്നടിച്ചത്. എന്നാല്‍, ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അന്‍വര്‍ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അന്‍വറിന്റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോള്‍ പിവി അന്‍വര്‍ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പിവി അന്‍വറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തും. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിര്‍ത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോര്‍മാലിറ്റീസുണ്ട്.താന്‍ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാന്‍ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.