കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണക്കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ നാല് വര്‍ഷം നിരന്തരമായി കേസ് വേട്ടായാടിയെന്നും ഒടുവില്‍ സത്യം പുറത്തുവന്നുവെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനായും ബിജെപിയെ താറടിച്ച് കാണിക്കാനുമായാണ് ഇങ്ങനെയൊരു കള്ളക്കേസ് കെട്ടിചമച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണിത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ട്. ചില മാദ്ധ്യമ പ്രവര്‍ത്തകരും നിര്‍ഭാഗ്യവശാല്‍ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തു. അതില്‍ ഖേദമുണ്ട്. സത്യം മാത്രമേ ജയിക്കൂ. കോടതിക്ക് അത് ബോധ്യപ്പെട്ടുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഫിന് വേണ്ടി മത്സരിച്ച വി.വി രമേഷ് കൊടുത്ത കേസാണിത്, അല്ലാതെ സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ കേസിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. നിയമപരമായി നിലനില്‍ക്കാത്ത, യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവര്‍ത്തകനെതിരെയും ചേര്‍ക്കാത്ത പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിയമം വരെ ഞങ്ങളുടെ പേരില്‍ ചേര്‍ത്തു. അതും കോടതിക്ക് ബോധ്യമായി.

കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരും കുറ്റവിമുക്തരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവരുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായി അംഗീകരിച്ചുവെന്ന് അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രകണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.