തൊടുപുഴ: തൊമ്മന്‍ കുത്തിലെ കുരിശ് പൊളി വിവാദത്തില്‍ റെയിഞ്ചോഫീസര്‍ക്ക് സ്ഥലം മാറ്റം. കാളിയാര്‍ റെയ്ഞ്ച് ഫോറസ്റ്റോഫിസര്‍ ടി.കെ. മനോജിനെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥലം മാറ്റിയത്. പത്തനാപുരം റെയ്ഞ്ചിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്.

നാരങ്ങാനത്ത് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പിഴുതുമാറ്റിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വനം വകുപ്പ് ഭൂമിയാണെന്നാരോപിച്ചായിരുന്നു നടപടികള്‍. തുടര്‍ന്ന് കുരിശ് സ്ഥാപിച്ചവര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദുഖവെള്ളിദിനത്തില്‍ വിവാദഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തി പ്രതിഷേധിച്ചതിനും കേസെടുത്തു.

ദുഖവെള്ളി ദിനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ വൈദികര്‍ക്കെതിരെയടക്കം കേസെടുത്തതില്‍ പ്രതിഷേധിച്ച് സഭാ നേതൃത്വമടക്കം രംഗത്ത് വന്നു. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം ഉന്നത തല നിര്‍ദേശമെത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് റെയ്‌ഞ്ചോഫിസറെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയതെന്നാണ് വിവരം.

കഴിഞ്ഞ ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈവശഭൂമിയെന്ന് നാട്ടുകാരും വനംഭൂമിയെന്ന് വനംവകുപ്പും അവകാശപ്പെടുന്ന ഭൂമിയില്‍ തൊമ്മന്‍ കുത്തിലുള്ള പള്ളിയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഈ കുരിശ് പൊളിച്ച് നീക്കുകയായിരുന്നു.

ദുഃഖവെള്ളിയാഴ്ച ഈ സ്ഥലത്തേക്ക് കുരിശിന്റെ വഴി നടത്താന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. തുടര്‍ന്ന് വൈദികര്‍ക്ക് നോട്ടീസ് നല്‍കാനുള്ള തീരുമാനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം വനംവകുപ്പ് സ്വീകരിച്ചത്.

അതിനിടെ കുരിശ് പിഴുതുമാറ്റിയ സംഭവത്തില്‍, മുറ്റത്ത് കുരിശു സ്ഥാപിച്ചു പ്രതിഷേധിച്ച് നാരങ്ങാനത്തെ മറ്റു മതസ്ഥരും രംഗത്തു വന്നിരുന്നു. നാരങ്ങാനത്ത് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതു കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് നാരങ്ങാനത്തുള്ള ഇടവകക്കാരുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് നാട്ടുകാരായ മറ്റു മതസ്ഥരും തങ്ങളുടെ പറമ്പിലും മുറ്റത്തും കുരിശ് വച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ഇതിനു തുടക്കം കുറിച്ച് പ്രകാശന്‍ വടുതലായിലിന്റെ വീട്ടുമുറ്റത്ത് ഇന്നലെ 3.30ന് നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സാന്നിധ്യത്തില്‍ പ്രകാശന്‍ കുരിശ് സ്ഥാപിച്ചു. പള്ളിയുടെ കൈവശഭൂമിയില്‍ നിന്ന് പിഴുതുമാറ്റിയ കുരിശ് പുനഃസ്ഥാപിക്കുകയും നാരങ്ങാനത്തെ പട്ടയപ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാകുകയും ചെയ്യുന്നതു വരെ കുരിശ് മുറ്റത്തുനിന്നു മാറ്റില്ലെന്ന തീരുമാനത്തിലാണ് നാരങ്ങാനം നിവാസികള്‍.

ഇത്തരം വിവാദങ്ങള്‍ക്കിടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ നടപടി സ്വീകിച്ചിരിക്കുന്നത്. അതേസമയം ടി.കെ. മനോജിനെ സ്ഥവലം മാറ്റിയത് ഭരണപരമായ സൗകര്യം പരിഗണിച്ചാണെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.