ഇടുക്കി: കരുണാപുരം പഞ്ചായത്ത് കമ്മിറ്റിയില്‍ വാക്കേറ്റം. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്കേറ്റം നടന്നത്. പഞ്ചായത്ത് ഫണ്ട് പക്ഷപാതപരമായി വീതിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.16 ലക്ഷം രൂപ വീതം തങ്ങള്‍ക്ക് അനുവദിച്ച ശേഷം ഒരു കോടി രൂപ ഭരണസമിതി അംഗങ്ങള്‍ ഏകപക്ഷീയമായി കൈകാര്യം ചെയ്യാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ജില്ലാ പ്ലാനിങ് ഓഫിസില്‍ നിന്നും അംഗീകാരം നല്‍കാതെ മാസങ്ങള്‍ക്ക് മുന്‍പേ തിരിച്ചയച്ച പ്ലാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ പോലും ഭരണസമിതി തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം കോഴ വാങ്ങി നിയമനം നടത്താനാണ് ഭരണസമിതിയുടെ നീക്കം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അശ്ലീല ചുവയോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ വനിതാ കമ്മിഷനെ സമീപിക്കുമെന്നും പഞ്ചായത്തിലെ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മിനി പ്രിന്‍സ് പറഞ്ഞു.

കൂറുമാറ്റത്തിലൂടെ അധികാരത്തിലേറിയ നിലവിലെ പ്രസിഡന്റ് ജനാധിപത്യ ഭരണസംവിധാനം അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.എന്നാല്‍, പഞ്ചായത്തിലെ 17 മെമ്പര്‍മാര്‍ക്കും 16 ലക്ഷം രൂപ വീതം തുല്യമായാണ് നല്‍കിയതെന്നും ബാക്കി ഒരു കോടി രൂപ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോ ഡുകളുടെ വികസനത്തിനായാണ് വിനിയോഗിക്കുന്നതെന്നും പ്രസിഡന്റ് പറയുന്നു. കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനാലാണ് താല്‍ക്കാലിക ജീവനക്കാരെ മാറ്റാന്‍ കമ്മിറ്റി തീരുമാനമെടുത്തതെന്നുമാണ് പ്രസിഡന്റ് പറയുന്നത്.