തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് വി ഐ പി പരിഗണനയാണ് കിട്ടിയതെന്ന് തൃശൂര്‍ സ്വദേശിയായ എം എസ് സുനിതയാണ് ടെലിവിഷന്‍ ക്യാമറയ്ക്ക് മുമ്പാകെ തുറന്നുപറഞ്ഞത്. 2013-15 കാലത്ത് വധശ്രമക്കേസില്‍ ശിക്ഷ അനുഭവിക്കാനാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ സുനിത എത്തിയത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലാണ് സുനിത കഴിഞ്ഞിരുന്നത്. ചില രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഷെറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിന്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവില്‍ ഷെറിന് വഴിവിട്ട പരോള്‍ ലഭിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ഒന്നോ രണ്ടോ ജീവനക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഷെറിനില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്ന് സുനിത പറഞ്ഞു. അന്നത്തെ ജയില്‍ സൂപ്രണ്ടിന് ഐപാഡും എത്തിച്ച് കൊടുത്തിട്ടുണ്ട്. ഷെറിന്‍ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളില്‍ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പല സൗകര്യങ്ങളും ലഭിച്ചിരുന്നു. ഷെറിന് സഹായിയായി ഒരു തടവുകാരിയേയും ഏര്‍പ്പെടുത്തിയിരുന്നു. ഇവരാണ് ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നത്. തലയണയടക്കം നല്‍കി സുഖ നിദ്രയ്ക്കുള്ള സൗകര്യവും നല്‍കി. ജയിലിനുള്ളില്‍ ധരിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വെള്ള വസ്ത്രങ്ങളാണ് .

ബക്കറ്റ് നിറച്ച് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഷെറിനുണ്ടായിയുന്നു. ഇതില്‍ മുഖം നോക്കാന്‍ കണ്ണാടി, ലിപ്സ്റ്റിക്ക്, ഐലൈനര്‍ തുടങ്ങി സര്‍വ്വതുമുണ്ട്. സൂപ്രണ്ടിന്റെ പേരക്കുട്ടി കണക്കെയുള്ള ലാളനയാണ് ഷെറിന് ലഭിച്ചതെന്നും സുനിത പറഞ്ഞു. 'ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങി നല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു.

പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

വിഐപി പരിണന നല്‍കിയത് മുന്‍ ജയില്‍ ഡിഐജി

ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. സാധാരണ വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥര്‍ ഉണ്ടാകാറില്ല. ഇവിടെ ഷെറിനെ കാണാന്‍ ജയില്‍ ഡിഐജി അടിക്കടി എത്തിയിരുന്നു. പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകിട്ടാണ് വരാറുള്ളത്. ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്.

ജയില്‍ ചട്ടപ്രകാരം തടവുകാരെ വൈകുന്നേരം 5.30 ന് സെല്ലില്‍ അടച്ചാല്‍ പിന്നെ രാവിലെ മാത്രമേ പുറത്തിറക്കൂ. എന്നാല്‍ രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചെത്താറ്. ഇത് സംബന്ധിച്ച് ക്ലംപ്ലയ്ന്റ് ബോക്‌സില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു തവണ ജയില്‍ ജീവനക്കാരന്‍ വഴി ഇക്കാര്യങ്ങള്‍ മാധ്യമത്തിന് നല്‍കിയതിന് ജയില്‍ ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുനിത പറഞ്ഞു. ഒരിക്കലും പുറം ലോകം കാണില്ലെന്ന് പറഞ്ഞായിരുന്നു ഡിഐജി ഭീഷണിപ്പെടുത്തിയത്.

ഒരു തവണ ജയില്‍ സന്ദര്‍ശിച്ച ജില്ലാ ജഡ്ജിനോട് ഇക്കാര്യങ്ങള്‍ നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയും അധികമായി കൈവശം വെച്ചിരുന്നു മൊബൈല്‍ ഫോണ്‍ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത പറഞ്ഞു. തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചു. രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം ജാമ്യം നേടിയാണ് സുനിത പുറത്തിറങ്ങിയത്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ നിയമപ്രകാരം ഷെറിന് എത്ര ദിവസം പരോള്‍ ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.

താന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ താന്‍ പ്രസ്താവന നടത്തിയെന്നും തനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.

പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. 'ഞാന്‍ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീതടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം'', സുനിത പറഞ്ഞു.