- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗത്തിനിടെ ഒരു കുട്ടിയെ കാണാനില്ലെന്ന് കുറിപ്പ്; 'അഷ്മികയെ കാണാനില്ല, സഹായിക്കൂ' എന്ന് വിജയ്; പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ ആംബുലന്‍സ് പാഞ്ഞെത്തി; ദുരന്തവാര്‍ത്ത പുറത്തുവന്നത് നിമിഷങ്ങള്‍ക്കകം; പ്രതിഷേധം ഭയന്ന് ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ; ടിവികെ ഓഫീസ് പൂട്ടി നേതാക്കള്‍ മുങ്ങി; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി; ടിവികെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കില്ല
ടിവികെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കില്ല
ചെന്നൈ: കരൂരിലെ ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കടുക്കുന്നതിനിടെ നടനും ടിവികെ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കരൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ടിവികെ ജില്ലാ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കരൂരിലെ ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശന്‍ അദ്ധ്യക്ഷയായ കമ്മിഷനാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ടിവികെയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
റാലിക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ വിജയ് യുടെ പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ കരൂരില്‍നിന്ന് ട്രിച്ചി വഴി അദ്ദേഹം ചെന്നൈയില്‍ മടങ്ങി എത്തിയിരുന്നു. എഫ്ഐആറില്‍ വിജയ്യുടെ പേര് ഉള്‍പ്പെടുത്തുമോ എന്നതിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ 'പുഷ്പ 2' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലുംതിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തിരുന്നു. പിന്നീട് കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലാവുകയുംചെയ്തു. ഈ സാഹചര്യത്തില്‍ വിജയ്ക്കെതിരേയും കേസെടുക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം ആവശ്യമുയരുന്നുണ്ട്.
റാലിക്കിടെ തിക്കിലും തിരക്കിലും 40 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ തുടങ്ങിയ ആറ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയില്‍ വിജയ്യുടെ ഏറ്റവും അടുത്തയാളാണ് എന്‍. ആനന്ദ്. പുതുച്ചേരിയിലെ മുന്‍ എംഎല്‍എകൂടിയായ ആനന്ദ്, ടിവികെയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. സംഭവത്തില്‍ ടിവികെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും ടിവികെ 20 ലക്ഷവും ബിജെപി ഒരുലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിവികെയുടെ വാദം തള്ളി പൊലീസ്
ടിവികെ അധ്യക്ഷന്‍ വിജയ്യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്‌നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്‌സണ്‍ ദേവാശിര്‍വാദം വ്യക്തമാക്കി. ടി വി കെ പരിപാടിക്ക് അപേക്ഷ നല്‍കിയത് 23 നാണ്. ലൈറ്റ് ഹൌസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് വളരെ റിസ്‌കുള്ള സ്ഥലമായിരുന്നു. തൊട്ടടുത്ത് നദിയും പെട്രോള്‍ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകള്‍ക്ക് ഒരുമിച്ചു കൂടാന്‍ കഴിയില്ലായിരുന്നു. അങ്ങനെ അപേക്ഷ തള്ളി. രണ്ടാമത് മറ്റൊരു മാര്‍ക്കറ്റില്‍ പരിപാടി നടത്താന്‍ അപേക്ഷ നല്‍കി. അത് വളരെ ചെറിയ സ്ഥലം ആയതിനാല്‍ അപേക്ഷ നിരസിച്ചു. സാധാരണ രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി നടത്തുമ്പോള്‍ 12000 മുതല്‍ 15,000 പേര്‍ വരെയാണ് എത്താറുള്ളത്. അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഇവിടെ പരിപാടി നടത്താന്‍ അപേക്ഷ നല്‍കുന്നത് വെള്ളിയാഴ്ചയാണ്.
പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും എഡിജിപി വ്യക്തമാക്കി. ഹൈ റിസ്‌ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കുന്ന കൂട്ടമാണുണ്ടായത്. 20 പേര്‍ക്ക് ഒരു പൊലീസ് എന്ന നിലയില്‍ ആണ് സുരക്ഷയൊരുക്കിയത്. തിരിച്ചിരപ്പള്ളി 650, പെരുംബാളൂര്‍ 480, നാഗപ്പട്ടണം -410 എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചത്. പൊലീസ് കൃത്യമായ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സുകള്‍ വന്നത്.എന്നാല്‍ പരിപാടിയില്‍ കല്ലേറ് ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. നാമക്കലിലും കരൂറും വിജയ് എത്താന്‍ വൈകി. കുഴഞ്ഞുവീണവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത വിധമുള്ള ജനക്കൂട്ടമായിരുന്നു. ആളുകള്‍ അധികമാണെന്ന് ടിവികെ നേതാക്കളെ അറിയിച്ചിരുന്നു. 15 മീറ്റര്‍ മാറി പ്രസംഗിക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ അവര്‍ കേട്ടില്ല. നല്ല കവറേജ് കിട്ടണമെങ്കില്‍ മുന്നില്‍ നിന്ന് സംസാരിക്കണം എന്ന് നേതാക്കള്‍ പറഞ്ഞുവെന്നും എഡിജിപി പറഞ്ഞു.
നേതാക്കള്‍ പരിധിക്ക് പുറത്ത്
നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ റാലിയിലെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്താണ്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിന് പിന്നാലെ പാര്‍ട്ടിയിലെ പല നേതാക്കളും കുടുംബത്തോടൊപ്പം പ്രദേശം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ പോലും ടിവികെ നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ ദുരന്ത മുഖത്തേക്ക് ഓടിയെത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി പ്രദേശത്തുള്‍പ്പെടെ നേതാക്കള്‍ സജീവമായിരുന്നു. എന്നാല്‍ ഇവിടെയും ടിവികെ പ്രവര്‍ത്തകരുടെ അസാന്നിധ്യം പ്രകടമായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ടിവികെ അംഗങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വെങ്ങമേടുവില്‍ നിന്നുള്ള എസ്.മുരുകന്‍ എന്ന പ്രവര്‍ത്തകനെ ഗുരുതരാവസ്ഥയല്‍ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായ സജീവമായിരുന്ന വിജയ് യുടെ ആരാധക കൂട്ടായ്മയിലെ അംഗങ്ങളും ദുരന്തമേഖലയില്‍ എത്തിയിരുന്നില്ല. പൊലീസ് നടപടി ഭയന്ന് ഭയന്ന് പലരും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലും വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം വിജയ്യുടെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെ കരൂരില്‍ നടന്ന റാലിയില്‍ പരിക്കേറ്റ സെന്തില്‍ കണ്ണനാണ് ഹര്‍ജി നല്‍കിയത്. വിജയ്യുടെ റാലിയ്ക്ക് എഡിജിപി അനുമതി നല്‍കരുതെന്നും ഹര്‍ജിയിലുണ്ട്. കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.ഉത്തരവാദിത്തം ഉറപ്പാക്കിയശേഷം മാത്രമേ ടിവികെ റാലികള്‍ക്ക് വീണ്ടും അനുമതി നല്‍കാവൂ എന്നും പൊതുസുരക്ഷ അപകടത്തിലാകുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തിന് സംഘം ചേരാനുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്നും വെറും 500 പൊലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നതെന്നും തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി നാളെ ഉച്ചയ്ക്ക് പരിഗണിക്കുമെന്നാണ് വിവരം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ടിവികെ സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അഷ്മികയെ കണ്ടെത്തു, വിജയ് പറഞ്ഞു
കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ആള്‍ക്കൂട്ടത്തോട് ഒരു കുട്ടിയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം ഇതിനിടെ പുറത്തുവന്നു. പ്രസംഗത്തിനിടെ ഒരാള്‍ വിജയ്യുടെ അടുത്തുവന്ന് ഒരു കുട്ടിയെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വിജയ് കുട്ടിയെ കണ്ടെത്താന്‍ കൂടിനിന്നവരോടും പോലീസ് സംവിധാനത്തോടും സഹായമഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പ്രസംഗത്തിനിടെ ഒരാള്‍ കയറിവന്ന് വിജയ്യോട് കുട്ടിയെ കാണാനില്ലെന്ന വിവരം ധരിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ്, അഷ്മിക എന്നു പേരുള്ള ഒന്‍പതു വയസ്സുകാരിയെ കാണാനില്ലെന്നും കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും മൈക്കിലൂടെ പറയുന്നു. പോലീസുകാരോടും കൂടിനിന്നവരോടുമെല്ലാം കണ്ടുപിടിച്ചുകൊടുക്കൂ എന്ന് സഹായമഭ്യര്‍ഥിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം എല്ലാവരും നല്ല ആത്മവിശ്വാസം പുലര്‍ത്തണമെന്നും നല്ലത് നടക്കുമെന്നും പറഞ്ഞ്, നന്ദിപ്രകടനത്തോടെ പ്രസംഗമവസാനിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ആംബുലന്‍സ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെയാണ് നാല്‍പ്പതോളം പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവം പുറത്തറിയുന്നത്.
ആറുമണിക്കൂര്‍ വൈകിയാണ് വിജയ് പൊതുപരിപാടിക്കെത്തിയത്. അതിനാല്‍ത്തന്നെ എല്ലാവരും ക്ഷീണിതരായിരുന്നു. റാലിക്ക് 10,000 പേര്‍ക്ക് മാത്രമാണ് പോലീസ് അനുമതിയുണ്ടായിരുന്നതെന്നാണ് വിവരം. എന്നാല്‍, അരലക്ഷത്തോളം പേര്‍ നടനെ ഒരുനോക്ക് കാണാനായി ഇരച്ചെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു തള്ളിയതും ക്ഷീണിച്ചു വലഞ്ഞവര്‍ക്ക് വിജയ്യുടെ വാഹനത്തില്‍നിന്ന് വെള്ളം കുപ്പി എറിഞ്ഞുകൊടുത്തതുമെല്ലാം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമായി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് വിജയ് പ്രസംഗം നിര്‍ത്തിവക്കുകയായിരുന്നു.