നയ്റോബി: കെനിയയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ സംഘത്തിലെ അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ(41), മകള്‍ ഡെയ്റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലില്‍(29), മകള്‍ റൂഫി മെഹ്റിന്‍ (ഒന്നരമാസം) എന്നിവരാണ് മരിച്ചത്. റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവരുള്‍പ്പെടെ പരിക്കേറ്റവരില്‍ 14 പേരും മലയാളികളാണെന്നാണ് വിവരം. ഇരുപത്തിയെട്ടംഗ ഇന്ത്യന്‍ സംഘമാണ് ബസിലുണ്ടായിരുന്നത്.

കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചതായാണ് കെനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കനത്ത മഴ ആരംഭിച്ചതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായതെന്നായിരുന്നു ഒരു ദൃക്സാക്ഷിയുടെ പ്രതികരണം. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. നിയന്ത്രണംവിട്ട ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്ക് പതിച്ചത്. നൂറ് മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ഇതിനിടെ, ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയതായും താഴെയുള്ള ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലാണ് ബസ് മറിഞ്ഞുവീണതെന്നും കെനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അപകടകാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭര്‍ത്താവ് ജോയല്‍ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്‌നയുടെ ഭര്‍ത്താവ് തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തില്‍ പരിക്കേറ്റു. അപകടവിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയതാവും നോര്‍ക്ക ഇടപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയതായും കോങ്ങാട് എം.എല്‍.എ അഡ്വ. ശാന്തകുമാരി പറഞ്ഞു.

ജൂണ്‍ ആറിന് ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് പോയ 28 പേര്‍ അടങ്ങിയ വിനോദയാത്രാ സംഘമാണ് മധ്യ കെനിയയിലെ ന്യാന്‍ഡറുവ കൗണ്ടിയില്‍ അപകടത്തില്‍പെട്ടത്. അപകടസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചതായി ന്യന്‍ഡുരു കൗണ്ടി പൊലീസ് മേധാവി അറിയിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയാണ് മധ്യ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ 28 പേരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. നയ്‌റോബിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ ദൂരെയായാണ് അപകടം നടന്നത്. കര്‍ണാടക, ഗോവ, കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറില്‍ നിന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.

ബസിന്റെ മേല്‍കൂരകള്‍ തകര്‍ന്ന നിലയിലാണ് താഴെ പതിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവില്‍ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസണ്‍ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ജൂണ്‍ ആറിനാണ് വിനോദയാത്രാ സംഘം ട്രാവല്‍ ഏജന്‍സിക്കു കീഴില്‍ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയില്‍ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.