ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള കിടങ്ങാംപറമ്പ് വാര്‍ഡ് വമ്പന്മാരുടെ കൈയ്യേറ്റം ഒഴുപ്പിക്കുന്നതില്‍ കള്ളക്കളി തുടരുന്നു. കൈയ്യേറ്റക്കാരില്‍ ഒരാളുടെ വീടിന്റെ പുറകുവശം പന്ത്രണ്ട് അടിയോളം താഴ്ചയിലുള്ള നീര്‍ച്ചാല്‍ 25 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി അതിന്റെ പുറത്ത് വലിയ ഘനമുള്ള കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടിരിക്കുകയാണ്. ഈ കോണ്‍ക്രീറ്റിന്റെ കൂടെ കുറെ പൈപ്പും വെറുതെ ഫിറ്റ് ചെയ്തിട്ടുണ്ട്. വെള്ളം പോകാന്‍ എന്ന് കാണിക്കാന്‍ വേണ്ടി മാത്രം. ഈ ഭാഗം കാണാന്‍ ലീഗല്‍ സര്‍വീസ്സസ് ജഡ്ജി പുറകുവശത്തേക്ക് വരാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ വീടിന്റെ അടുക്കളയില്‍ കൂടി കയറി ഇറങ്ങി കണ്ട് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അയല്‍വാസിയുടെ പരാതി പ്രകാരം ഈ ഭാഗം അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത് ഇട്ടിരിക്കുന്ന സ്ലാബ് ഉള്‍പ്പടെ പൊളിച്ച് നീക്കാന്‍ ഒരാഴ്ച്ച മുന്‍പ് ഇയാള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ നിര്‍ദ്ദേശം അട്ടിമറിക്കാനാണ് ചിലരുടെ നീക്കം. എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയിലാണ് ഈ ശ്രമമെന്നാണ് സൂചന. മറുനാടന്‍ മലയാളി നിരന്തരം ഇടപെട്ടതിന്റെ ഫലമാണ് ഒഴിപ്പിക്കല്‍ അനിവാര്യമായത്. അപ്പോഴും ശരിയായ രീതിയില്‍ അത് നടത്താതിരിക്കാനാണ് ശ്രമം.

പോലീസ് നിര്‍ദ്ദേശം അനുസരിച്ച് ഈ ഭാഗം സ്വന്തം ചിലവില്‍ പണിക്കാരെ വെച്ച് പഴയ ആഴത്തില്‍ കുഴിക്കാതെ പൊളിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്‍പ് ഇയ്യാള്‍ ഷീറ്റ് അടിച്ച് പൊട്ടിച്ച അയല്‍വാസിയുടെ മതില്‍ വീഴും എന്ന് ഉറപ്പായി. ഇവിടെ നീര്‍ച്ചാല്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തിയതിന് തെക്കുവശമുള്ള ഗോഡൗണ്‍ ഉള്‍പ്പെടുന്ന സ്ഥലം ഒഴിപ്പിക്കാന്‍ വന്നവര്‍ കണ്ടമട്ടില്ല. നേരാം വണ്ണം അളന്നാല്‍ അതും പൊളിയും. ഈ സ്ഥലത്തിന്റെ വടക്കുള്ള നീര്‍ച്ചാലിന്റെ വീതിയില്‍ തെക്കോട്ടു അളന്നാല്‍ ഗോഡൗണും ബാക്കി ഭാഗവും കൈയ്യേറ്റമാണെന്ന് തെളിയും, ഗോഡൗണിന്റെ കുറച്ച് ഭാഗം പൊളിക്കേണ്ടിയും വരും. ഒഴിപ്പിക്കല്‍ തുടങ്ങുന്നതിനു മൂന്നു ദിവസം മുന്നേ മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത് നികത്തിയതിന്റെ തൊട്ട് തേക്കു ഭാഗത്ത് ആഴത്തിലുണ്ടായിരുന്ന നീര്‍ച്ചാല്‍ പണിക്കാരെ വെച്ച് മണ്ണിട്ട് നികത്തുകയായിരുന്നു.

അയല്‍വാസിയുടെ മതിലിന്റെ മുകളില്‍ അനുമതി ഇല്ലാതെ ഇയ്യാള്‍ അടിച്ചിരുന്ന ഷീറ്റ്കള്‍ പോലീസ് നിദേശാനുസരണം അഴിച്ച്മാറ്റിയപ്പോഴാണ് ഇതെല്ലാം നാട്ടുകാര്‍ കണ്ടത്. എന്നാല്‍ നീര്‍ച്ചാല്‍ എത്ര ആഴത്തിലായിരുന്നൂന്ന് അറിയാന്‍ തൊട്ടപ്പുറത്തുള്ള അയല്‍വാസിയുടെ മതിലിന്റെ ഫൗണ്ടേഷന്‍ എത്രമാത്രം ആഴത്തിലാണെന്ന് കുഴിച്ചു നോക്കിയാല്‍ മാത്രം മതി. അപ്പോള്‍ ഈ കള്ളത്തരങ്ങള്‍ മനസിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

നീര്‍ച്ചാലിന്റെ ഉത്ഭവ സ്ഥാനം മുതല്‍ ആഴത്തില്‍ കുഴിച്ചാലേ വെള്ളം സുഗമമായി ഒഴുകി പോകൂ. ഈ വിഷയം മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സ്ഥലത്തു വിളിച്ചുവരുത്തി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആല്‍ഫ കോളേജിന്റെ പടിഞ്ഞാറു വശം(കുമാരനാശാന്‍ ബില്‍ഡിംഗ്‌സിന്റെ പടിഞ്ഞാറ്) നീര്‍ച്ചാലിനായി ആഴത്തിലും, വീതിയിലും കുഴിക്കാതെ, അളവിലും കൃത്രിമം കാണിച്ച് ഒഴിപ്പിക്കല്‍ ഒരു പ്രഹസനം ആക്കി മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു. ആര്‍ക്കും പ്രവേശനമില്ലാത്ത കൈയ്യേറ്റക്കാരുടെ കോമ്പൗണ്ടില്‍ ഒഴിപ്പിക്കല്‍ എന്ന് കാണിക്കാന്‍ സ്ഥലം അളന്ന് സ്വല്‍പ്പം പുറകോട്ട് മാറ്റി വലിയ ഷീറ്റ് അടിച്ച് മറയ്ക്കുന്നു.അങ്ങോട്ട് ആര്‍ക്കും കടക്കാനും കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

2024 നവംബര്‍ 6 ന് കൈയ്യേറ്റക്കാര്‍ കൈയ്യേറ്റം ഒഴിഞ്ഞു പോകാന്‍ നഗരസഭ നോട്ടീസ് കൊടുത്തിട്ടും കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. ഒരുപാടു പേരുടെ വെള്ളക്കെട്ടിലുള്ള ദുരിതത്തിന് അറുതി വരുത്തേണ്ടത് അത്യാവശ്യമാണ്. കൈയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ കറക്റ്റ് അളവില്‍ തന്നെ ഒഴിപ്പിക്കണം എന്ന് നാട്ടുകാര്‍ നഗരസഭ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പൊളിച്ച ശേഷം അളന്ന് ബോധ്യപ്പെടുത്താം എന്ന് നാട്ടുകാര്‍ക്ക് ഓദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരാണെന്ന് നാട്ടുകാര്‍ക്കറിയാം. മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രി, റവന്യൂ, കളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍,മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു കൊടുത്ത രണ്ട് പരാതികളും (2024 ഡിസംബര്‍ 10നും,2025 ജനുവരി 27 നും) ആലപ്പുഴ വരെ വന്നെങ്കിലും പിന്നെ പൊങ്ങിയിട്ടില്ല.

ആലപ്പുഴ നഗരസഭക്കെതിരെ ഹൈക്കോടതിയുടെ ഒരു കോടതി അലക്ഷ്യ കേസ് ഇതേ നീര്‍ച്ചാല്‍ പുനസ്ഥാപിക്കാത്തതിന് നിലവിലുണ്ട്. ഈ ഭാഗം പോലും ഇപ്പോള്‍ ഒഴിപ്പിക്കുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നാട്ടുകാര്‍ കൂട്ടായി ശ്രമിച്ചതിന്റെ ഫലമാണ് കൈയ്യേറ്റം ഒഴിപ്പിച്ച് നീര്‍ച്ചാല്‍ പുനസ്ഥാപിക്കാന്‍ പണം അനുവദിച്ചത്. അപ്പോഴും കൈയ്യേറ്റക്കരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ കൈയ്യേറ്റം നേരാം വണ്ണം നടക്കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആരെങ്കിലും അവരുടെ ഒരു ടീമുമായി ഇവിടം സന്ദര്‍ശിക്കണം. പിന്നെ ഒരു ഹയര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിക്കാവൂ. റെസിഡന്‍സ് ഭാരവാഹികളെ കൂടെ ഇതില്‍ ഉള്‍പ്പെടുത്തിയയാല്‍ നന്നായിരിക്കുമെന്നും പ്രദേശ വാസികള്‍ പറയുന്നു.