പത്തനംതിട്ട: കഞ്ചാവ് വലിച്ചതിന് പിടികൂടിയ പ്രതിക്ക് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ജി. സുരേഷ്‌കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി. ശ്യാംസുന്ദറിന്റേതാണ് ഉത്തരവ്. പോലീസ് മൂന്നുമാസത്തോളം പൂഴ്ത്തി വച്ചിരുന്ന സംഭവം മാധ്യമ ഇടപെടലിനെ തുടര്‍ന്നാണ് പുറത്തു വന്നത്. പോക്സോ കേസില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇതോടെ ജില്ലയില്‍ 24 മണിക്കൂറിനിടെ മൂന്ന് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി.

കഴിഞ്ഞ മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലിന് കോയിപ്രം സ്റ്റേഷനിലെ പട്രോളിങ് സംഘം കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിനാണ് (58) മര്‍ദനമേറ്റത്. സുരേഷിന്റെ മൃതദേഹം മാര്‍ച്ച് 22 ന് രാവിലെ കോന്നി സ്റ്റേഷന്‍ പരിധിയില്‍ പ്രമാടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇളകൊള്ളൂര്‍ പാലം ജങ്്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങിയ കണ്ടെത്തി. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ കണ്ടെത്തി. മേലാസകലം ഉരഞ്ഞതിന്റെയും മുതുകില്‍ ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലോടെ വരയന്നൂര്‍ സബ്കനാലിന് സമീപത്താണ് പോലീസ് പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ഗ്രേഡ് എസ്.ഐ. എസ്.ഷൈജു, സി.പി.ഓ അനന്തകൃഷ്ണന്‍ എന്നിവര്‍ സുരേഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഇയാള്‍ വലിച്ചു കൊണ്ടിരുന്ന ബീഡി എറിഞ്ഞു കളഞ്ഞു. അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ മണം ഉള്ളതിനാല്‍ സംശയം തോന്നി സുരേഷ് കളഞ്ഞ ബീഡിക്കുറ്റി പട്രോളിങ് പാര്‍ട്ടി പരിശോധിച്ചു. കഞ്ചാവും ചുക്കയും ഇടകലര്‍ത്തിയ ബീഡിയായിരുന്നു ഇത്. തിരുവല്ലയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍, ഇയാളുടെ ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയില്‍ തന്നെ സുക്ഷിച്ചു.

മാര്‍ച്ച് 19 ന് വീണ്ടും ചോദ്യം ചെയ്യാന്‍ കോയിപ്രം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 22 ന് കോന്നിയിലെ തോട്ടത്തില്‍ മൃതദേഹവും കണ്ടു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാത്രി മൂന്നു പേര്‍ വന്ന് സുരേഷിനെ വിട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ് ഒരാളുടെ വാഹനത്തില്‍ ഡ്രൈവര്‍ ആയി പോകുന്നയാളാണ്. തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് സുരേഷ് വാഹന ഉടമയോട് പറഞ്ഞതായി അദ്ദേഹം കോന്നി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി സുരേഷ് ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്.

തൂങ്ങി മരണമാണ് സുരേഷിന്റേത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് രണ്ടു മുതല്‍ ആറു ദിവസം വരെ പഴക്കമുണ്ടെന്നാണ് പറയുന്നത്. നിസാരമായ ഒരു കേസിന്റെ പേരില്‍ ബൈക്കും ഫോണും പിടിച്ചു വച്ചത് സുരേഷിന് മാനസിക വിഷമം സൃഷ്ടിച്ചിരുന്നു. തന്റെ വാഹനത്തിന്റെ ഉടമയോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. കോന്നി പോലീസ് എല്ലാവരുടെയും മൊഴി എടുത്തിട്ടുണ്ട്. പോലീസ് മര്‍ദനത്തിലേക്ക് തന്നെയാണ് ഇതുവരെയുള്ള അന്വേഷണം ചെന്നു നില്‍ക്കുന്നത്. സുരേഷിന് മര്‍ദനം ഏറ്റിരിക്കുന്നത് ആദ്യം കസ്റ്റഡിയില്‍ എടുത്ത മാര്‍ച്ച് 16 നാണ്. അത് പോലീസില്‍ നിന്നുണ്ടായത് തന്നെയാണെന്ന് ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.

കസ്റ്റഡി മര്‍ദനം വിവാദമായതോടെ കഴിഞ്ഞ 22 ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ 14 അംഗം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാല്‍, പ്രത്യേകസംഘത്തിന്റെ അന്വേഷണം എസ്.പി വാക്കാല്‍ മരവിപ്പിച്ചു. ഇതും വാര്‍ത്തയായതോടെ അന്വേഷണം തുടരാന്‍ അനുമതി ലഭിച്ചു. ഇതിനിടെ സുരേഷിനെ ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് മര്‍ദിച്ചുവെന്നൊരു എഫ്.ഐ.ആര്‍ 23 ന് പുലര്‍ച്ചെ 2.43 ന് തട്ടിക്കൂട്ടി. മുന്‍ വിരോധം നിമിത്തം സുരേഷിനെ മര്‍ദിച്ചുവെന്നും നിലത്തിട്ടു ചവിട്ടിയെന്നുമായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. കേസ് വഴി തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ എഫ്ഐആര്‍.

കോയിപ്രം എസ്എച്ച്ഓയുടെ സസ്പെഷന്‍ എസ്.പിക്ക് തലയൂരാന്‍

ഈ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ നിലപാടുകളാണ്. കോന്നി എസ്എച്ച്ഓ ആയിരുന്ന പി. ശ്രീജിത്ത് സുരേഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ ശരീരത്തിലേറ്റ പരുക്കുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി പോലീസ് മര്‍ദനം സംശയിച്ച് എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, എസ്പി ഈ റിപ്പോര്‍ട്ട് മൂന്നുമാസം പൂഴ്ത്തി വച്ചു. മാധ്യമങ്ങള്‍ ഈ വിവരം വാര്‍ത്തയാക്കിയതോടെ അന്വേഷണം ആരംഭിച്ചെങ്കിലും അതും മരവിപ്പിക്കാനുള്ള ശ്രമം എസ്.പിയുടെ ഭാഗത്തു നിന്നുമുണ്ടായി. അന്വേഷണത്തിലെ കാലതാമസത്തിന് കാരണം എസ്.പിയുടെ നിലപാടാണെന്ന് വ്യക്തമായി. തനിക്ക് എതിരേയുള്ള നടപടി ഒഴിവാക്കാന്‍ കുറ്റം കോയിപ്രം എസ്എച്ച്ഓയുടെ തലയില്‍ കെട്ടി വച്ച് എസ്പി തലയൂരുകയായിരുന്നു.

കോന്നിയിലെ ഇരട്ടസസ്പെന്‍ഷനിലും തെളിയുന്നത് എസ്പിയുടെ രക്ഷപ്പെടല്‍

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പീഡനക്കേസില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്ഓ പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തതും എസ്പിയുടെ വീഴ്ച മറയ്ക്കാനാണെന്ന് വ്യക്തം. അതീജീവിതയുടെ പരാതിയില്‍ കോന്നി പോലീസ് സ്വീകരിച്ച നടപടികള്‍ കൃത്യവും സുതാര്യവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. കോന്നി പോലീസ് കേസ് എടുക്കാന്‍ കാലതാമസം വരുത്തിയെന്നതാണ് സസ്പെന്‍ഷന് കാരണമായി പറയുന്നത്. എന്നാല്‍, കോന്നി പോലീസ് തങ്ങള്‍ക്ക് ചെയ്യാനുള്ളത് കൃത്യമായി ചെയ്തിരുന്നു. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അവിടെ നിന്നുള്ളവരായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. ഉന്നതതല സ്വാധീനം മൂലം ഇവര്‍ അന്വേഷണത്തില്‍ അലംഭാവം കാട്ടി. പ്രതിയായ അഡ്വ. നൗഷാദിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം രക്ഷപ്പെടുത്താനും മുന്‍കൂര്‍ജാമ്യം ലഭിക്കാനുമുളള വഴി ഒരുക്കുകയാണ് പത്തനംതിട്ട എസ്പിയും ഡിവൈ.എസ്.പിയും ആറന്മുള എസ്.എച്ച്.ഓയും ചെയ്തത്. തനിക്കെതിരേ വരാന്‍ സാധ്യതയുള്ള നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കോന്നിയിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ചത്.

പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐക്ക് സമ്പൂര്‍ണ സുരക്ഷ

ഇല്ലാത്ത വീഴ്ചയുടെ പേരില്‍ കോന്നിയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നതിന് സസ്പെന്‍ഷനിലാകുമ്പോള്‍ ശരിക്കും പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐ ഒരു നടപടിയും നേരിടാതെ സര്‍വീസില്‍ തുടരുകയാണ്. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്.ഐ കെ.ആര്‍. ഷെമിമോളാണ് പോക്സോ കേസ് അട്ടിമറിച്ചതായി കോന്നിയില്‍ നിന്നുള്ള അതിജീവിതയുടെ അച്ഛന്‍ തെളിവു സഹിതം പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഈ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ട്യൂഷന്‍ ടീച്ചറുടെ പിതാവ് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസാണ് വനിതാ എസ്ഐ അട്ടിമറിച്ചത്. പരാതിയുമായി ചെന്ന അതിജീവിതയെയും പിതാവിനെയും അനുനയിപ്പിച്ച് തിരിച്ചു വിട്ട എസ്.ഐ, ഇങ്ങനെ ഒരു പരാതി വന്നുവെന്ന് പ്രതിയെ വിളിച്ച് അറിയിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത്. നിയമപ്രകാരം എസ്.ഐ പോക്സോ കേസില്‍ പ്രതിയാകേണ്ടതാണ്. ഈ വിവരം ചുണ്ടിക്കാട്ടി അതീജീവിതയുടെ പിതാവ് നല്‍കിയ പരാതി എസ്.പി പൂഴ്ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയും നല്‍കി. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഷെമിമോള്‍. ഇവരുടെ ഭര്‍ത്താവ് പത്തനാപുരത്തെ പ്രാദേശിക സിപിഎം നേതാവാണ്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ടാണ് ഷെമിമോള്‍ക്കെതിരായ പരാതി പൂഴ്ത്തിയിരിക്കുന്നത്. എസ്.പി ഓഫീസില്‍ നല്‍കിയ പരാതിക്ക് അതീജീവിതയുടെ പിതാവിന് രസീത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്വേഷണം നടക്കുന്നതായി ഇദ്ദേഹത്തിനും അറിവില്ല. കേസ് അട്ടിമറിക്കുന്നതില്‍ ഷെമിമോളുടെ പങ്ക് ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും ഒരു ചെറിയ അന്വേഷണം പോലും അതിന്റെ പേരില്‍ നടന്നില്ല. ഷെമിമോള്‍ക്കെതിരേ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയിലും തുടരന്വേഷണം നടക്കുന്നില്ല.