കൊല്ലം: ഉത്രാടപുലരിയില്‍ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ തേവലക്കരയും ഓച്ചിറയും അടങ്ങുന്ന പ്രദേശം. ഒരു കുടുംബത്തിലെ പ്രതീക്ഷകളെ തകര്‍ക്കുന്ന ദുരന്തമാണ് ഉണ്ടായത്. കൊല്ലം തേവലക്കര സ്വദേശി പ്രിന്‍സും രണ്ട് മക്കളുമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഭാര്യയും ഒരു മൂത്ത മകളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത കൂടി അറിഞ്ഞതോടെ കണ്ണീര്‍ വാര്‍ക്കുകയാണ് നാട്ടുകാര്‍.

ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കിയ ശേഷമുള്ള അവരുടെ മടക്കയാത്രയാണ് അവസാനയാത്രയായത്. പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു ഒരു കുടുംബത്തെ കശക്കിയെറിഞ്ഞ അപകടം. വീട്ടിലെത്താന്‍ 25 കിലോമീറ്റര്‍ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തില്‍ ദുരന്തത്തിന്റ വരവ്.

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടത്തില്‍ എസ്യുവി പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.

പ്രിന്‍സായിരുന്നു വാഹനമോടിച്ചിത്. ഇടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് തോമസും മക്കളായ പതിന്നാലുകാരന്‍ അതുലും അഞ്ചുവയസ്സുകാരി അല്‍ക്കയും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യയെയും മൂത്തമകള്‍ ഐശ്വര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

ഐശ്വര്യയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിന്ദ്യയുടെ കാലിനാണ് പരിക്കേറ്റത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍. അല്‍ക്ക യുകെജി വിദ്യാര്‍ഥിനിയും. ധനകാര്യസ്ഥാപനവും മെഡിക്കല്‍ ഷോപ്പും നടത്തിവരികയാണ് പ്രിന്‍സ്. യു.എസിലേയ്ക്ക് പോകുന്ന ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം.

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയില്‍നിന്ന് പുറത്തെടുത്തത്. ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രിന്‍സിനോടൊപ്പം മുന്‍ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് കാലിനാണ് പരിക്ക്. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. മരിച്ച അതുല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക യുകെജി വിദ്യാര്‍ഥിയുമാണ്. പൊലീസും ആംബുലന്‍സും വരാന്‍ കാലതാമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീണെന്നും എസ്‌യുവിയിലെ യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തില്‍ ബസിലെ 16 പേര്‍ക്ക് പരുക്കേറ്റു. 14 പേര്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ എന്‍.അനസ്, കണ്ടക്ടര്‍ ചന്ദ്രലേഖ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ ഉണ്ടായിരുന്നു.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.