കോട്ടയം: കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം. യാത്രക്കാരും കെ എസ് ആര്‍ ടി സി ജീവനക്കാരും തമ്മിലാണ് പ്രശ്‌നം. മതിയായ ബസില്ലാത്തതാണ് രാത്രിയില്‍ പ്രതിസന്ധിയിലായത്. സ്റ്റാന്‍ഡിലേക്ക് വരുന്ന ദീര്‍ഘ ദൂര ബസുകളില്‍ റിസര്‍വേഷന്‍ യാത്രക്കാരെ മാത്രമേ കയറ്റിയുള്ളൂ. ഇത് ചോദ്യം ചെയ്ത യാത്രക്കാരും കെ എസ് ആര്‍ ടി സിക്കാരും തമ്മിലെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തുന്ന അവസ്ഥയുണ്ടായി. സഹികെട്ട യാത്രക്കാര്‍ ചില റിസര്‍വേഷന്‍ ബസുകളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. റിസര്‍വേഷന്‍ ചെയ്യാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ബസില്ലാത്തതിന് കാരണം പറയാന്‍ കോട്ടയത്തെ കെ എസ് ആര്‍ ടി സി അധികൃതര്‍ക്കുമായില്ല. ശബരിമല സീസണായതു കൊണ്ട് തന്നെ ബസുകള്‍ ഭൂരിഭാഗവും ശബരിമലയിലാണ്. ഈ സാഹചര്യത്തില്‍ രാത്രി കാലങ്ങളിലെ സാധാരണ സര്‍വ്വീസുകള്‍ താളം തെ്‌റിയെന്നാണ് സൂചന.

കോട്ടയം സ്റ്റാന്‍ഡിലേക്ക് എത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടക്കം ബസ് കാത്തു നിന്നവര്‍ തടഞ്ഞിട്ടു. ഇത് ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ തര്‍ക്കമായി മാറുകയും ചെയ്തു. അയ്യപ്പഭക്തര്‍ക്ക് സുഗമയാത്രയൊരുക്കാന്‍ ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നത് 450 ബസാണ്. ഇതില്‍ 202 ബസുകള്‍ നിലയ്ക്കല്‍ -പമ്പ ചെയിന്‍ സര്‍വിസിനായി ഉപയോഗിക്കുന്നുണ്ട്. ഓരോ മിനിറ്റിലും മൂന്ന് ബസ് വീതമാണ് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഓടുന്നത്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കുകയും ചെയ്യുന്നു. അങ്ങനെ പല ബസുകളും പമ്പയിലാണ്. ലോ ഫ്‌ലോര്‍ എ.സി, ലോ ഫ്‌ലോര്‍ നോണ്‍ എ.സി ബസുകള്‍ ഉള്‍പ്പെടെയാണിത്. നിലയ്ക്കല്‍- പമ്പ സര്‍വിസിനായി 350 വീതം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആര്‍.ടി.സി നിയോഗിച്ചിട്ടുണ്ട്. ഇതെല്ലാം കെ എസ് ആര്‍ ടി സിയുടെ പ്രതിദിന സര്‍വ്വീസുകളെ ബാധിച്ചു. ഇതിന്റെ പ്രശ്‌നമാണ് കോട്ടയത്തെ ബസ് സ്റ്റാന്‍ഡിലും പ്രതിഫലിക്കുന്നത്.

മണ്ഡല - മകര വിളക്ക് സീസണ്‍ തുടങ്ങിയശേഷം പമ്പ സര്‍വീസിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം ലഭിക്കുന്ന കളക്ഷന്‍ ശരാശരി 50 ലക്ഷം രൂപയില്‍ അധികമാണ്. പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ 180 ചെയിന്‍ സര്‍വീസുകളാണ് ദിവസേന നടത്തുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനേന 275 - 300 ദീര്‍ഘദൂര സര്‍വീസുകളും നടത്തുന്നുണ്ട്. ഇത് ഭൂരിഭാഗവും മദ്ധ്യകേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമാണ്. പമ്പ - കോയമ്പത്തൂര്‍, പമ്പ - തെങ്കാശി അന്തര്‍ സംസ്ഥാന സര്‍വീസുകളുമുണ്ട്. തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നാല്‍ മലബാറില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയും ചെയ്യുന്നു. ഇതെല്ലാം മറ്റിടങ്ങളിലെ സര്‍വ്വീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ അരക്കോടിയിലേറെ അധിക വരുമാനുമുണ്ടായി കെ.എസ്.ആര്‍.ടി.സി ഇക്കുറിയും ശബരിമല സീസണ്‍ പ്രതീക്ഷയിലാണ്. തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ്. കോട്ടയം, എരുമേലി എന്നി വിടങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ക്കായി 50 ബസുകള്‍ കൂടുതല്‍ എത്തിക്കും. കഴിഞ്ഞ തവണ പരാതികളില്ലാതെ സീസണ്‍ മുന്നോട്ടു കൊണ്ടുപോവുകയും ജീവനക്കാര്‍ അധിക ജോലി ചെയ്യുകയും ചെയ്തപ്പോഴാണ് വരുമാനം കൂടിയത്. കഴിഞ്ഞ വര്‍ഷം വരുമാനം 3.06 കോടി2023ല്‍ 2.27 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം അത് ഇക്കുറി അത് 3.06 കോടിയായി വര്‍ദ്ധിച്ചു.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ ഇവര്‍ക്കായി എല്ലാ സമയവും രണ്ടു ബസുകള്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. ഇതിന് പുറമേ എരുമേലി സര്‍വീസുമുണ്ട്. ഇതെല്ലാം കോട്ടയത്തെ മറ്റ് സര്‍വ്വീസുകളെ ബാധിച്ചുവെന്നതാണ് വസ്തുത. ഇതിന് പുറമേ മണ്ഡല മാസത്തോടനുബന്ധിച്ച് ബജറ്റ് ടുറിസം സെല്ലിന് കീഴില്‍ 1600 ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട് കെ എസ് ആര്‍ ടി സി. പമ്പയിലേക്ക് നേരിട്ടും, അല്ലാതെ വരുന്ന വഴിയിലെ അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയും ഇത്തവണ 3 വ്യത്യസ്ത പാക്കേജുകളാണ് കെ എസ് ആര്‍ ടി സി ഒരുക്കുന്നത്. കഴിഞ്ഞ സീസണില്‍ 950 ട്രിപ്പുകളാണു കെ എസ് ആര്‍ ടി സി നടത്തിയത്. ബജറ്റ് ടുറിസം വഴി നിലയ്ക്കലില്‍ എത്തുന്ന ഭക്തര്‍ക്ക് നേരിട്ട് പമ്പയില്‍ എത്താന്‍ കഴിയും.

പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങളുള്‍പ്പെടുന്ന അയ്യപ്പ ദര്‍ശന പാക്കേജും സംസ്ഥാനത്തിന്റെ തെക്ക്‌വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്ന പാക്കേജും ഇത്തവണ കെ എസ് ആര്‍ ടി സി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും മറ്റ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചുവെന്നതാണ് വസ്തുത.