ബെയ്‌റൂത്ത്: ചൊവ്വാഴ്ച ലബനനെ ഞെട്ടിച്ച പേജര്‍ സ്ഫോടനങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പാണ് ഇന്നലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച വീണ്ടും നിരവധി പേര്‍ കൊല്ലപ്പെട്ടത്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ല. എന്നാല്‍, തങ്ങളാണ് ഇതിന് പിന്നിലെന്ന് ഇതുവരെയും ഇസ്രായേലോ, മൊസാദോ ഇക്കാര്യം സമ്മതിച്ചിട്ടില്ല.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ തുടര്‍ സ്‌ഫോടനങ്ങളില്‍ നിരവധി ഉത്തരങ്ങള്‍ കിട്ടാനുണ്ട്. എങ്ങനെയാണ് ഇത്രയും വിപുലമായി സ്‌ഫോടനം ആക്രമണം നടത്തിയതെന്ന് ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഒരു പേജര്‍ കമ്പനി തന്നെ രൂപീകരിച്ചു കൊണ്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. ചൊവ്വാഴ്ചത്തെ സ്ഫോടന പരമ്പരയില്‍ മാത്രം മൂവായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ തിരിച്ചടി തന്നെയാണ് ഈ സംഭവം.

ഇസ്രയേല്‍ സംഭവത്തെ കുറിച്ച് പ്രതികരണങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി യവ് ഗാലന്റ്

മധ്യപൂര്‍വ്വദേശത്തെ യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ വിപുലമായ ഒരാക്രമണം നടത്താന്‍ മൊസാദ് എത്ര സമയമെടുത്ത് കാണും എന്ന് ആദ്യം തന്നെ ചിന്തിക്കേണ്ടി വരും. വിദഗ്ധര്‍ പറയുന്നത് ഇത്തരത്തില്‍ ഒരു ആക്രമണം നടത്താന്‍ ഏഴ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ആസൂത്രണം വേണ്ടി വരും എന്നാണ്. കൂടാതെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ തന്നെ വളരെക്കാലം എടുത്ത് കാണും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പേജറുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതും അങ്ങേയറ്റം സൂക്ഷ്മത വേണ്ട കാര്യമാണ്. ഇതിനായി പേജര്‍ നിര്‍മ്മാതാക്കളുമായി ശക്തമായ വ്യക്തിബന്ധവും ആവശ്യമാണ്. ഏത് തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് പേജറുകള്‍ക്കുള്ളില്‍

സൂക്ഷിച്ചത് എന്നത് സംബന്ധിച്ച് ഹിസ്ബുളളയും അന്വേഷണം നടത്തുകയാണ്. ആര്‍.ഡിഎക്സോ പി.ഇ.ടി.എന്നോ പോലെ മാരക പ്രഹര ശേഷിയുള്ള രാസവസ്തുക്കള്‍ തന്നെയായിരിക്കും ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് ഇവരുടെ ആദ്യ നിഗമനം.

വെറും മൂന്ന് ഗ്രാം മാത്രം സ്ഫോടക വസ്തു ഉപയോഗിച്ച് ഇത്രയും നാശം വരുത്താന്‍ ആര്‍.ഡി.എക്സിനോ പി.ഇ.ടി.എന്നിനോ മാത്രമേ കഴിയൂ എന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. കൂടാതെ പേജറുകളില്‍ ഇസ്രയേല്‍ ഹിസ്ബുള്ള നേതാക്കളുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

അടുത്തതായി ഉയരുന്ന ചോദ്യം ഇസ്രയേല്‍ ചാരസംഘടനയായ മൊസാദേ എപ്പോഴാണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചത് എന്നാണ്. പേജറുകളുടെ വിതരണ ശൃഖലയില്‍ എങ്ങനെയോ കയറിക്കൂടിയ മൊസാദ് ഏജന്റുമാര്‍ വളരെ കൃത്യമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവയുടെ ഉള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാം. ഇക്കാര്യത്തില്‍ പേജറുകള്‍ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയ തായ്വാന്‍ കമ്പനിയും അവര്‍ ഉപകരാര്‍ നല്‍കിയ ഹംഗറിയിലെ സ്ഥാപനവും സംശയത്തിന്റെ നിഴലിലാണ്. അയ്യായിരത്തോളം പേജറുകളാണ് ഇത്തരത്തില്‍ ഹിസ്ബുള്ളയുടേയും അവരെ പിന്തുണക്കുന്നവരുടേയും കൈകളില്‍ എത്തിയത്.

പേജറുകള്‍ ഹംഗറിയില്‍ അല്ല നിര്‍മ്മിച്ചത്. എന്ന് ഹംഗറി സര്‍ക്കാര്‍ കൂടി വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നെ ആരാണ് ഇവ നിര്‍മ്മിച്ചത് എന്ന ചോദ്യം ഉയരുന്നത്. അത് പോലെ തന്നെ ഇന്നലെ പൊട്ടിത്തെറിച്ച വോക്കിടോക്കികളില്‍ തങ്ങളുടെ ലേബല്‍ പതിച്ചിട്ടുണ്ട് എങ്കിലും അവ നിര്‍മ്മിച്ചത് തങ്ങളല്ല എന്നാണ് ജപ്പാന്‍ കമ്പനിയായ ഐകോമും പറയുന്നത്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. മൊസാദിനെ പോലെ അതിശക്തമായ രഹസ്യ സംവിധാനങ്ങള്‍ ഉള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു ഓപ്പറേഷന്‍ നടത്താന്‍ കഴിയൂ.

സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജര്‍ നിര്‍മിച്ച ഹംഗറി കമ്പനിയായ ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടിയുടെ ആസ്ഥാനം അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയത് ആള്‍പ്പാര്‍പ്പുള്ള മേഖലയിലെ ഒരു കെട്ടിടമാണ്. കെട്ടിടത്തില്‍ എ4 ഷീറ്റ് വലുപ്പത്തില്‍ ഗ്ലാസ് വാതിലിലാണ് സ്ഥാപനത്തിന്റെ പേരെഴുതിയിരുന്നത്. പുറത്തുവന്ന പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച വനിത ഇത് നിരവധി കമ്പനികളുടെ ആസ്ഥാനമാണെന്നാണ് പറഞ്ഞത്. അതേസമയം, ബി.എ.സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന കമ്പനിയുടെ ആള്‍ക്കാര്‍ ഒരിക്കലും അവിടെ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ക്രിസ്റ്റ്യാന റൊസാരിയോ ബാര്‍സനി അര്‍സീഡിയാകോനോ എന്ന വനിതയാണ് ആണ് കമ്പനിയുടെ സിഇഒ എന്ന് സമൂഹമാധ്യമത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. യുനെസ്‌കോ, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍, ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി എന്നിവിടങ്ങളില്‍ മുന്‍പ് ഇവര്‍ ജോലി ചെയ്തിരുന്നുവത്രേ. ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. എണ്ണ ഖനനം മുതല്‍ കംപ്യൂട്ടര്‍ ഗെയിം നിര്‍മ്മാണം വരെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്നാണ് സമൂഹമാധ്യമത്തിലൂടെ നല്‍കുന്നത്.

ഇസ്രയേല്‍ സ്ഫോടനത്തെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല എങ്കിലും തങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ആക്രമണം നടത്തുന്നതിന് തൊട്ട് മുമ്പ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ ഇക്കാര്യം അറിയിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നുവെങ്കിലും അമേരിക്ക ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിക്കുകയും 3,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചൊവ്വാഴ്ചത്തെ ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ വാക്കി-ടോക്കികള്‍ ഒരേസമയം പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് ഹിസ്ബുല്ല ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന 'പേജറുകള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്. ഇസ്രായേല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് പേജറുകള്‍ വാങ്ങി ഹിസ്ബുല്ല അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്ന് തായ്‌വാന്‍ കമ്പനി പ്രതികരിച്ചു. പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മാണ ഘട്ടത്തില്‍തന്നെ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം.