ലണ്ടന്‍: തന്ത്രപൂര്‍വ്വം ജന്മനാട്ടിലെ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് മാറ്റിയ മാതാപിതാക്കള്‍ക്കെതിരെ ഒരു കൗമാരക്കാരന്‍ നടത്തിയ നിയമയുദ്ധത്തില്‍ കൗമാരക്കാരന് വിജയം. ഒരു അടുത്ത ബന്ധു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞായിരുന്നു, പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത 14 കാരനെ 2024 മാര്‍ച്ചില്‍ മാതാപിതാക്കള്‍ ലണ്ടനില്‍ നിന്നും ഘാനയിലേക്ക് കൊണ്ടുപോയത്. മകന്‍ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു എന്ന ഭയത്താല്‍, മകനെ ലണ്ടനില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം.

എന്നാല്‍, ഘാനയിലെ ജീവിതത്തില്‍ അസംതൃപ്തനാവുകയും, അത്യന്തം ഗൃഹാതുരത്വം അനുഭവിക്കുകയും ചെയ്ത കുട്ടി, ചില നിയമജ്ഞരുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഹൈക്കോടതിയില്‍ തന്റെ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, കോടതി വിധി ഈ കൗമാരക്കാരന് എതിരായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് കേസിന്റെ പുനര്‍വിചാരണ ആവശ്യപ്പെട്ട് അപ്പീല്‍ കോടതിയില്‍ പരാതി നല്‍കിയ കുട്ടിയുടെ വാദം സ്വീകരിച്ച് പുനര്‍വിചാരണക്ക് അപ്പീല്‍ കോടതി ഉത്തരവിടുകയായിരുന്നു.

നേരത്തേയുള്ള കോടതി വിധിയില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു എന്നായിരുന്നു കുടുംബ വിഭാഗത്തിലെ സീനിയര്‍ ജഡ്ജിയായ സര്‍ ആന്‍ഡ്രൂ മെക് ഫാര്‍ലെയ്ന്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ പുനര്‍വിചാരണ ആവശ്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കുടുംബത്തിനകത്തു തന്നെ സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന് പറയാനും അദ്ദേഹം മറന്നില്ല. അതേസമയം, യു കെയിലെക്ക് തിരിച്ചെത്താന്‍ കുട്ടി അതിയായി ആഗ്രഹിക്കുന്നു എന്നാണ് കുട്ടിയുടെ അഭിഭാഷക പറഞ്ഞത്.

കുട്ടി ഒറ്റപ്പെട്ടിരിക്കുകയാണെന്നും സാംസ്‌കാരികമായ ഏകാന്തത അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒരു ബ്രിട്ടീഷുകാരന്‍, ലണ്ടന്‍കാരന്‍ എന്ന നിലയില്‍ സ്വയം പരിഗണിക്കുന്ന കുട്ടി ചിന്തിക്കുന്നത് തന്റെ മാതാപിതാക്കള്‍ തന്നെ ഉപേക്ഷിച്ചു എന്നാണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഘാനയിലുള്ള കുട്ടി അവിടെ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുകയാണ്. അപ്പീലില്‍ വന്ന വിധി ഏറെ ആശ്വാസം പകരുന്നതാണെന്നും കുട്ടിയുടെ അഭിഭാഷക പറഞ്ഞു. കൗമാരക്കാരുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ള നിയമനടപടികളില്‍ അവരുടെ വാക്കുകള്‍ക്ക് കാത് നല്‍കേണ്ടത് അത്യാവശ്യമാണെന്നും അഭിഭാഷക പറഞ്ഞു.

അതേസമയം, ഘാനയില്‍ താമസിക്കുന്നതാണ് കുട്ടിക്ക് ഏറ്റവും സുരക്ഷതമെന്നാണ് മാതാപിതാക്കളുടെ അഭിഭാഷകര്‍ പറയുന്നത്. ഒരു കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള തീരുമാനത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തവും കുട്ടികളുടെ അവകാശങ്ങളും താമ്മിലുള്ള പോരാട്ടമാണിതെന്നും അവര്‍ പറയുന്നു.