കോഴിക്കോട്: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. ഇന്നലെ 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഷഹനാസിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷഹനാസ് കോഴിക്കോട് വാര്‍ത്താസമ്മേളനം വിളിച്ച് പാലക്കാട് എംഎല്‍എക്കെതിരെ രംഗത്തുവന്നത്.

രാഹുലുമായി സൗഹൃദം ഇല്ലെന്നാണ് ഷഹനാസ് വ്യക്തമാക്കിയത്. തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞി. രാഹുല്‍ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പരസ്യ സംവദത്തിന് വെല്ലുവിളിക്കുകയാണെന്ന് എം.എ. ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ചാനലിന് പണം നല്‍കിയാണ് ഇന്റര്‍വ്യൂ നല്‍കിയത്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാന്‍ ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്.

രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമ നടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുല്‍ മാങ്കൂട്ടം എന്ന കോഴിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്. എന്റെ ഫോണ്‍ വച്ച് ഏത് പരിശോധനകള്‍ക്കും ഞാന്‍ തയ്യാറാണ്. രാഹുലിന് ധൈര്യം ഉണ്ടോ ഫോണ്‍ കാണിക്കാന്‍. നേരിട്ട് കാണണം എന്ന് പറഞ്ഞു രാഹുല്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കില്‍ രാഹുല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടട്ടെ.

എന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികള്‍ക്ക് രാഹുല്‍ അയച്ച മറുപടികള്‍ ഇന്‍ബോക്‌സില്‍ കാണാം. ഞാന്‍ സാരി ഉടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്‌സില്‍ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. എന്റെ ഫോണ്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണ്. രാഹുല്‍ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുല്‍ പറയുന്നത് കള്ളം മാത്രം'.

മുഖം കാണിക്കാതെ കരഞ്ഞിരിക്കുന്ന സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. താന്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിര്‍ന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ലെന്നും തുറന്നുപറച്ചിലുകള്‍ ഒരു അജണ്ടയുടെയും ഭാഗമല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു. ചാനലുകള്‍ അവള്‍ക്കൊപ്പം എന്നത് പ്രവൃത്തിയില്‍ കാണിക്കണം. അല്ലാതെ പീഡകനൊപ്പം നില്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു

തനിക്ക് ഒന്നും അഴിഞ്ഞുവീഴാനില്ല എന്നും ഷഹനാസ് പറഞ്ഞു. കോണ്‍ഗ്രസില്‍ പരാതി നല്‍കിയതിന് അകറ്റിനിര്‍ത്തപ്പെട്ടയാളാണ് താന്‍. രാഹുല്‍ എന്ന കോഴിയെ നിര്‍ത്തേണ്ടയിടത്ത് താന്‍ നിര്‍ത്തിയിട്ടുണ്ട്. തന്റെ ഫോണ്‍ ഏത് പരിശോധനയ്ക്കും വിധേയമാക്കാനും താന്‍ തയ്യാറാണെന്നും രാഹുലിനെ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും ഷഹനാസ് പറഞ്ഞു.

പാര്‍ട്ടിയില്‍ തനിക്ക് എന്തെങ്കിലും നേടണം എന്നുണ്ടെങ്കില്‍ ഇവര്‍ ചെയ്യുന്ന തെണ്ടിത്തരങ്ങള്‍ക്ക് മിണ്ടാതെയിരിക്കണം. തനിക്ക് ഒന്നും നേടാനില്ല. ഇവര്‍ ആരാ, കാമദേവനോ എന്നും ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിനകത്ത് ഒരു കമ്മിറ്റി വെക്കട്ടെ എന്നും ഷഹനാസ് പറഞ്ഞു. നിന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണമെന്ന് സ്വന്തം അധികാരം ഉപയോഗിച്ച് ചോദിച്ച ഒരു എംഎല്‍എയാണ് രാഹുല്‍. അത് കണ്ടിട്ടാണ് താന്‍ രാഹുലിനെതിരെ രംഗത്തുവന്നത്. മുഖമില്ലാത്ത അനേകം അതിജീവിതമാര്‍ക്ക് വേണ്ടിക്കൂടിയാണ് താന്‍ പോരാടുന്നത് എന്നും ഷഹനാസ് പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കണമെന്നും എത്ര വെളിപ്പിച്ചാലും രാഹുല്‍ വെളുക്കില്ല എന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പരാതി പറഞ്ഞയാളുകളില്‍ തന്നെ ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസില്‍ തന്നെയുളള എം എ ഷഹനാസാണെന്നാണ് രാഹുല്‍ അഭിമുഖത്തില്‍ ഇന്നലെ പറഞ്ഞത്. അടുത്ത സുഹൃത്തെന്ന് കരുതിയ ആളാണ്. കര്‍ഷക സമര വേളയില്‍ താന്‍ മോശമായി പെരുമാറിയപ്പോള്‍ ചുട്ട മറുപടി തന്നു എന്നാണ് ഷഹനാസ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.