മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലില്‍ നടത്തിയ പരിശോധനയില്‍. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്. സംഘത്തിലെ ആറുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ബാക്കി നാലുപേര്‍ മലയാളികളാണ്.

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ടുകള്‍. വലിയ രോഗവ്യാപനം തന്നെ ഇതോടെ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നുമാസം മുമ്പ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജയിലില്‍ നടത്തിയ സ്‌ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.്. ഈ പരിശോധനയിലാണു ലഹരി സംഘത്തില്‍പെട്ടൊരാള്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചത്. ഇതോടെ, ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി. പരിശോധനയില്‍ ആ സുഹൃത്തിനും എച്ച്‌ഐവി സ്ഥിരീകരിച്ചു.

എച്ച്‌ഐവി ബാധിച്ച 2 പേരും ലഹരി സംഘത്തില്‍പെട്ടവരാണെന്ന് വ്യക്തമായതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കൂടെയുള്ളവര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതോടെ ഇവരുമായി ബന്ധമുള്ള മറ്റു 3 പേര്‍ സ്വന്തം നിലയ്ക്ക് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുമാസം കൂടുമ്പോഴും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജയിലില്‍ പരിശോധന നടത്താറുണ്ട്. രോഗം സ്ഥിരീകരിച്ചവരെല്ലാം യുവാക്കളാണ്.

ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍പേരെ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒരുമിച്ച് എച്ച്ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാം. എന്നാല്‍ ഉമിനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ എച്ച്ഐവി പകരില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.