ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി മലയാളി സമൂഹം. കേരള കെയര്‍ഗിവേഴ്‌സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളി മോദിക്ക് മികച്ച കാഴ്ചവിരുന്നായി.



പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ടെല്‍ അവീവിലാണ് മനോഹരമായ തിരുവാതിരക്കളി അവതരിപ്പിച്ചത്. പ്രവാസി സമൂഹം ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം ലോകത്തിന്റെ ഏത് കോണിലായാലും കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചു. 'കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലര്‍ത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കേരളം കെയര്‍ഗിവേഴ്‌സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ഇസ്രായേലില്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തോടുള്ള പ്രവാസികളുടെ അഗാധമായ താല്‍പ്പര്യവും പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനത്തിലൂടെ വെളിവാകുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും ഭാരതത്തിന്റെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ നമ്മുടെ പ്രവാസികള്‍ കാണിക്കുന്ന അഭിനിവേശം ഏറെ അഭിമാനകരമാണ്.'-വീഡിയോ പങ്കുവച്ച് മോദി കുറിച്ചു.


ഇന്ത്യന്‍ വസ്ത്രമണിഞ്ഞെത്തി നെതന്യാഹു

പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള അത്താഴത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തി പ്രധാനമന്ത്രിക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി. 'ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാന്‍ അത്ഭുതപ്പെടുത്തി,' എന്ന് വീഡിയോ പങ്കുവെച്ച് നെതന്യാഹു ഹിന്ദിയില്‍ കുറിച്ചു. മോദിയെ 'സുഹൃത്ത്', 'സഹോദരന്‍' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രയേലിന്റെ മികച്ച സുഹൃത്തും ലോക വേദിയിലെ മികച്ച നേതാവുമായും പ്രശംസിച്ചു. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രായേലിന് ഇന്ത്യ നല്‍കിയ പിന്തുണയെയും നെതന്യാഹു ഈ വേളയില്‍ പ്രത്യേകം പരാമര്‍ശിച്ചു.




ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടന്ന പ്രത്യേക പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഈ സന്ദര്‍ശനം ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതാണ്.