ചെന്നൈ: ജോലി തേടി ചെന്നൈയില്‍ എത്തിയ സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും സബര്‍ബന്‍ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരന്‍ കോഴിക്കോട് തറോല്‍ അമ്പലക്കോത്ത് ടി. മോഹന്‍ദാസിന്റെ മകള്‍ ടി. ഐശ്വര്യയും (28) പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതില്‍ സുബൈറിന്റെ മകന്‍ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്.

ചൊവ്വാഴ്ച രാത്രിയില്‍ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയില്‍വേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം. സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു.

ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു. ജോലി തേടി കുറച്ചുദിവസം മുന്‍പാണ് ഇരുവരും കേരളത്തില്‍നിന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുഡുവാഞ്ചേരിയിലുള്ള സുഹൃത്തിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.