തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി കോണ്‍ഗ്രസ് അനുഭാവി ജീന സ്ഥിരീകരിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയോ പേരുകള്‍ മൊഴിയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഞങ്ങള്‍ അറിയുന്ന മാങ്കൂട്ടത്തില്‍ അങ്ങനെയല്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീകള്‍ പരാതി നല്‍കട്ടെ, താന്‍ കോണ്‍ഗ്രസ് അനുഭാവിയെന്നും ജീന ടെവിലിഷന്‍ ചാനലിനോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജീന അറിയിച്ചു. താന്‍ യൂത്ത് കോണ്‍ഗ്രസ് അംഗമല്ലെന്നും എന്നാല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളയാളാണെന്നും അവര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ജീന പറഞ്ഞു. രാഹുല്‍ മാങ്കുട്ടത്തിലാണ് മാധ്യമങ്ങളുടെ ഇര. പരാതിക്കാരായി രംഗത്തുവന്നവരെല്ലാം തേര്‍ഡ് പാര്‍ട്ടികളാണെന്നും, യഥാര്‍ഥ പരാതികള്‍ നിയമപരമായി നേരിടണമെന്നും ജീന ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കിടമത്സരമാണ് ഇതിന് പിന്നിലെന്ന് ജീന സംശയം പ്രകടിപ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയില്‍ തീര്‍പ്പാക്കിയതാണെന്നും അവര്‍ വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മൊഴി നല്‍കിയെന്നാണ് ഇന്നലെ വാര്‍ത്ത വന്നത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്.എന്നാല്‍, താന്‍ നേതൃസ്ഥാനത്തുള്ളയാളല്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇമെയില്‍ വഴിയാണ് പരാതി നല്‍കിയിരുന്നത്. ആകെ ലഭിച്ച 13 പരാതികളില്‍ ഒന്നാണിത്. മൊഴിയിലാണ് രാഷ്ട്രീയ ഗൂഢാലോചന ഉന്നയിച്ചത്. രാഹുല്‍ വിഷയത്തിലെ നിലവിലെ ചേരിതിരിവിന്റെ സൂചനയാണിതെന്ന് സംശയമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. രാഹുലില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് മിക്കവരും ആരോപണങ്ങള്‍ ഉന്നയിച്ചത്. രാഹുലിന്റേത് എന്ന പേരില്‍ നിരവധി ഓഡിയോ സന്ദേശങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്ത് ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസില്‍ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകള്‍ കൈമാറിയെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തപ്പോള്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും അവര്‍ പറഞ്ഞു. എങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് മൊഴി നല്‍കി. ട്രാന്‍സ്ജെന്‍ഡര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായി പൊലീസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താല്‍പര്യം അറിയിച്ചിട്ടില്ല.