കൊച്ചി: തന്റെ സിനിമയ്ക്ക് എതിരെ നടത്തിയ വിവാവ പരാമര്‍ശത്തില്‍ സംവിധായകന്‍ സിബി മലയിലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദേശീയ അവാര്‍ഡ് ജൂറി അംഗവുമായ എം.ബി. പദ്മകുമാര്‍. സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ' എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ നിയമപോരാട്ടത്തിലേക്ക് എത്തിയ ഘട്ടത്തില്‍ തന്റെ സിനിമയ്ക്ക് എതിരെ സിബി മലയില്‍ നടത്തിയ പരാമര്‍ശമാണ് എംബി പദ്മകുമാറിനെ ചൊടിപ്പിച്ചത്. പദ്മകുമാറിന്റെ സിനിമ ഒരു ചെറിയ സിനിമയായിരുന്നെനും അതിന്റെ പേര് മാറ്റി സംവിധായകന്‍ തന്നെ ആ പ്രശ്‌നം പരിഹരിച്ചെന്നും സിബി മലയില്‍ പറഞ്ഞതാണ് വിവാദമായത്. ഇതോടെ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാമെന്ന് വാക്കുനല്‍കിയ ആള്‍ പിന്മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിബി മലയിലിനെതിരെ എം ബി പദ്മകുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

സുരേഷ് ഗോപിയുടെ 'ജെഎസ് കെ' എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ സിബി മലയില്‍ എം.ബി. പദ്മകുമാറിന്റെ സിനിമയ്ക്കും ഇത്തരത്തില്‍ അനുഭവമുണ്ടെയെന്നു വെളിപ്പെടുത്തിയിരുന്നു. സിബി മലയില്‍ തന്റെ സിനിമാ ചെറിയ സിനിമയെന്ന് പറഞ്ഞതോടെ സിനിമ പുറത്തിറക്കാന്‍ സഹായിക്കാമെന്നേറ്റ ഡിസ്ട്രിബ്യൂട്ടര്‍ പിന്മാറിയെന്ന് പദ്മകുമാര്‍ പറയുന്നു.

തന്റെ സിനിമയ്ക്ക് നേരെ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പ്രശ്‌നമുണ്ടായപ്പോള്‍ സിനിമാസംഘടനയിലെ നേതാക്കള്‍ ഉള്‍പ്പടെ പലരെയും സമീപിച്ചെന്നും ആരും സഹായിച്ചില്ലെന്നും പദ്മകുമാര്‍ പറയുന്നു. സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചില്ലെങ്കില്‍ അതൊരു മോശം പടം ആയിപ്പോകുമോ എന്നാണ് സിബി മലയിലിനോട് പദ്മകുമാര്‍ ചോദിക്കുന്നത്. തന്റെ സിനിമ കാണാതെയാണ് സിബി മലയില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും പേര് മാറ്റിയാലും തന്റെ സിനിമയ്ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിവുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

''സാറൊക്കെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ഏതെങ്കിലും പ്രൊഡ്യൂസറുടെ വലിയ വലിയ സിനിമകള്‍ ചെയ്ത്, അത് പരാജയപ്പെട്ടോ നന്നായോ എന്നൊന്നും ചിന്തിക്കാതെ അടുത്ത സിനിമയിലേക്ക് പോവുന്നവരാണ്. ബാക്കിയുള്ള സാധാരണക്കാര്‍ ഉണ്ടല്ലോ, ജീവന്‍ പണയം വച്ച് ഓരോ സിനിമയിലും തന്റെ ആത്മാവിനെ ഇട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്. സര്‍ ഈ സിനിമ തിയറ്ററില്‍ അല്ലെങ്കില്‍ ഏതെങ്കിലും തിരശീലയില്‍ തെളിയുമ്പോള്‍ വന്ന് കണ്ടു നോക്ക്. ഈ സിനിമയുടെ ഫയര്‍ സാര്‍ മനസ്സിലാക്കും. അതില്‍ ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്. സാര്‍ ആ സിനിമ കണ്ടിട്ട് വീണ്ടും മോശമാണെന്ന് പറയുകയാണെങ്കില്‍ ഞാന്‍ നിര്‍ത്താം ആ പണി അന്ന്'', പദ്മകുമാര്‍ പറയുന്നു.

''പത്മകുമാര്‍ എന്നൊരു സംവിധായകന്റെ ഒരു സിനിമയക്കും ഇതേപോലെ ഒരു പേര് സംബന്ധമായ ഒരു വിഷയണ്ട്. അതിലും ജാനകി തന്നെയായിരുന്നു. ജാനകി എന്ന പേര് മാറ്റാതെ അത് സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കില്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല എന്ന ഒരു തീരുമാനം ഉണ്ടായിരുന്നു. അതൊരു ചെറിയ സിനിമയാണ്, ഫെസ്റ്റിവലുകള്‍ക്ക് അയക്കാന്‍ വേണ്ടി ചെയ്ത ഒരു സിനിമയാണ്. അത് നമ്മുടെ ശ്രദ്ധയിലേക്ക് വന്നില്ല. സംവിധായകന്‍ നേരിട്ട് അത് കൈകാര്യം ചെയ്യുകയായിരുന്നു.'' -ഇങ്ങനെയായിരുന്നു സിബി മലയിലിന്റെ വാക്കുകള്‍.


പദ്മകുമാറിന്റെ വാക്കുകള്‍:

'ചില സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത് വികാരം കൊണ്ടല്ലെന്ന് പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. പക്ഷേ ഈ ഒരു സാഹചര്യത്തെ ഞാന്‍ എന്റെ വികാരം കൊണ്ട് നേരിടുകയാണ്,

സിബിമലയില്‍ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ അല്ലെങ്കില്‍ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ. അത് പ്രേക്ഷകര്‍ കാണണ്ട അല്ലേ സാറേ. സാര്‍ ആ സിനിമ കണ്ടോ അല്ലെങ്കില്‍ സാര്‍ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ ? ഇത് തന്നതല്ലേ സാറേ സെന്‍സര്‍ ബോര്‍ഡും ചെയ്‌തേ. സിനിമ കാണാതെ അവര്‍ മുന്‍വിധിയോടു കൂടി പത്മകുമാര്‍ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കില്‍ സംഘടനയിലുള്ള ആള്‍ക്കാരോ സിനിമ ചെയ്തില്ലെങ്കില്‍ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാര്‍ ഉപദ്രവിക്കുന്നത്. സാറിന് ഒരു കാര്യം അറിയാമോ. ഞാന്‍ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്.

ആ സിനിമ എല്ലാം ഭംഗിയായി തീര്‍ന്ന്, സെന്‍സര്‍ ചെയ്തു കിട്ടി, ഞാന്‍ തോറ്റ്, പേടിച്ച് ആണ് സെന്‍സര്‍ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററില്‍ എത്തിക്കണമല്ലോ, സൂപ്പര്‍ താരങ്ങള്‍ ഒന്നുമില്ല. വര്‍ഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടെന്റ്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ തിയേറ്റിന്റെ തിരശീല കിട്ടാന്‍ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? ''നിങ്ങള്‍ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയില്‍ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാര്‍ഡ് സിനിമയ്ക്ക് ഞാന്‍ പൈസ മുടക്കുന്നില്ല'' എന്ന് അദ്ദേഹം പറഞ്ഞു.

സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്. ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ ഇതൊരു അവാര്‍ഡ് സിനിമയാണ്, ഇതൊരു മോശം സിനിമയാണ്, ആള്‍ക്കാര്‍ വെറുക്കുന്ന സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം. ആരുടെയെങ്കിലും കയ്യും കാലും പിടിച്ച്, തിയറ്റര്‍ വാടകയ്ക്ക് എടുത്ത് അല്ലെങ്കില്‍ തിയേറ്റര്‍ കിട്ടിയില്ലെങ്കില്‍ തിരശ്ശീല വലിച്ചു കെട്ടി ഞാന്‍ ഈ സിനിമ പ്രേക്ഷകരെ കാണിച്ചിട്ട് ഏതെങ്കിലും പ്രേക്ഷകര്‍ പറയുകയാണ് ഈ സിനിമ അവാര്‍ഡ് സിനിമയാണ് അത് എന്‍ഗേജിങ് അല്ല, അത് മോശം സിനിമയാണെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം സാറേ. അത്രമാത്രം സങ്കടത്തോടെയാണ് പറയുന്നേ.

വികാരത്തോടെ തന്നെയാണ് പറയുന്നത്. ഞാന്‍ സാറിനെ നേരിട്ട് വിളിച്ച് ഈ സങ്കടം പറഞ്ഞതാ. മറ്റൊരാളെ ഞാന്‍ വിളിച്ചു പറഞ്ഞതാ. സര്‍ ഞാന്‍ സംഘടനയില്‍ അംഗത്വം എടുക്കാത്തത് മനഃപൂര്‍വം ഒന്നുമല്ല. അതിന്റെ കാര്യം എന്താനിന്നു അറിയോ, ഒരു സംഘടനയില്‍ അംഗത്വം എടുത്താല്‍ ഒരു പ്രൊഡ്യൂസറുടെ പോക്കറ്റാണ് കാലിയാകുന്നത്. സംഘടന പറയുന്ന പൈസ മുഴുവന്‍ കൊടുത്തു കഴിഞ്ഞാല്‍ ആ സിനിമയക്ക് വേണ്ടി ഒന്നും കാണത്തില്ല. എന്നെപ്പോലുള്ള ആള്‍ക്കാര്‍ക്ക് പുതിയ ആള്‍ക്കാരെ വച്ച് സിനിമ ചെയ്യാന്‍ ഒരു പ്രൊഡ്യൂസറേയും കിട്ടത്തില്ല. അതുകൊണ്ടാണ് സംഘടനയില്‍ ഇത്രയും കാലം മെമ്പര്‍ഷിപ്പ് എടുക്കാതെ സാധാരണ കഴിവുള്ളവരെ വച്ചിട്ട് ഞാന്‍ സിനിമ ചെയ്തത്. ആ സിനിമയില്‍ നിന്ന് എന്തെങ്കിലും കിട്ടുമ്പോള്‍ അവര്‍ക്ക് കൂടെ അതില്‍ പങ്ക് വീതിക്കാവുന്നതാണ്.

സാറിനെ പോലുള്ള ആറ്റിറ്യൂഡ് ഉള്ള സമൂഹം അത്തരത്തില്‍ സിനിമയക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. വല്ലാത്ത സങ്കടമുണ്ട് സാറേ. കാരണം സര്‍ ഈ പറഞ്ഞതിന്റെ സീരിയസ്‌നെസ്സ് സാറിന് പോലും മനസ്സിലാകത്തില്ല. സാറൊക്കെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ഏതെങ്കിലും പ്രൊഡ്യൂസറുടെ വലിയ വലിയ സിനിമകള്‍ ചെയ്ത്, അത് പരാജയപ്പെട്ടോ നന്നായോ എന്നൊന്നും ചിന്തിക്കാതെ അടുത്ത സിനിമയിലേക്ക് പോവുന്നവരാണ്. ബാക്കിയുള്ള സാധാരണക്കാര്‍ ഉണ്ടല്ലോ, ജീവന്‍ പണയം വച്ച് ഓരോ സിനിമയിലും തന്റെ ആത്മാവിനെ ഇട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്. സര്‍ ഈ സിനിമ തിയറ്ററില്‍ അല്ലെങ്കില്‍ ഏതെങ്കിലും തിരശീലയില്‍ തെളിയുമ്പോള്‍ വന്ന് കണ്ടു നോക്ക്. ഈ സിനിമയുടെ ഫയര്‍ സാര്‍ മനസ്സിലാക്കും. അതില്‍ ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്. സാര്‍ ആ സിനിമ കണ്ടിട്ട് വീണ്ടും മോശമാണെന്ന് പറയുകയാണെങ്കില്‍ ഞാന്‍ നിര്‍ത്താം ആ പണി അന്ന്.

പിന്നെ മറ്റൊരാള്‍ പറഞ്ഞ ഒരു വാക്കിതാ ''വേറൊരു സംവിധായകനും ഇതേ പ്രശ്‌നം ഉണ്ടായി പക്ഷേ അദ്ദേഹം സംഘടനകളോടൊന്നും പരാതിപ്പെട്ടില്ല പേര് 'ജയന്തി' എന്ന് മാറ്റി രക്ഷപ്പെട്ടു. അത് ശരിയാണ്. ഇതിനു മുമ്പുള്ളവര്‍ അതിന് കീഴടങ്ങി, ഇവര്‍ അതിന് കീഴടങ്ങാതെ ഫൈറ്റ് ചെയ്യുന്നു എന്നുള്ളത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.''

ഞാന്‍ തോറ്റു പിന്മാറിയൊന്നുമല്ല. ഇത് ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ പരിഹരിക്കാന്‍ വേണ്ടി പല ആള്‍ക്കാരുടെയും പടിവാതില്‍ മുട്ടിയതാണ്. സംഘടനയോട് ചേര്‍ന്നു നില്‍ക്കുന്ന പലരോടും ഈ കാര്യം പറഞ്ഞതാണ്. അവരാണ് എന്നെ ചതിച്ചത്. അത് നിങ്ങള്‍ക്കറിയുമോ? അല്ലാതെ ഞാന്‍ അതു പേടിച്ചൊന്നും ചെയ്തതല്ല. പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാല്‍ക്കല്‍ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയോ. ഏതായാലും 'ജെഎസ്‌കെ' ഒന്ന് റിലീസ് ചെയ്യട്ടെ, നിങ്ങള്‍ക്കൊക്കെ അത് ആവശ്യമാണല്ലോ. സൂപ്പര്‍ താരം അതിനകത്തുണ്ട്, കേന്ദ്രമന്ത്രി ഉണ്ട്, പണം ചാക്കില്‍ക്കെട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് അതിനകത്ത്.

നമുക്ക് അതൊന്നുമില്ല സാറേ. എന്നാല്‍ ഇതിനകത്ത് സിനിമയെ സ്‌നേഹിക്കുന്ന ജീവിതത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പേരുടെ ഹൃദയമുണ്ട് സാറേ. അതുകൊണ്ടാണ് പലരുടെയും പടിവാതില്‍ ചെന്നിട്ട് ജാനകി എന്റെ മുത്തശ്ശിയുടെ പേരാണ് അത് മാറ്റാന്‍ ഞാന്‍ തയാറാവില്ല എന്ന് പറഞ്ഞത്. ഒരു തിരക്കഥാകൃത്ത സിനിമ എഴുതുന്നതും ഒരു സംവിധായകന്‍ സിനിമ മെനയുന്നതൊക്കെ അവന്റെ ആത്മാംശം ചേര്‍ത്താണ്. യഥാര്‍ഥ ഫിലിം മേക്കര്‍, യഥാര്‍ത്ഥ സൃഷ്ടാക്കള്‍, അതില്‍ ഒരാളാണ് സാറേ ഞാനും, എന്നെപ്പോലെ ഒരുപാട് പേരും.

അവരുടെ നെഞ്ചത്താണ് സാര്‍ കത്തികുത്തി ഇറക്കിയത്. പിന്നെ ഈ മറ്റേ മഹാന്‍ പറഞ്ഞപോലെ ഞാന്‍ തോറ്റ് ഓടിയതൊന്നുമല്ല, ധൈര്യത്തോടുകൂടെ തന്നെ ഞാന്‍ പേര് മാറ്റുകയാണ്.

ജാനകിക്കു പകരം ജയന്തിയാലും എന്റെ സിനിമ സ്റ്റാന്‍ഡ് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഞാന്‍ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ നെഞ്ചത്ത് അങ്ങനെ അങ്ങ് കഠാര വെക്കേണ്ട എന്ന് കരുതി. കാരണം ആരൊക്കെയോ ഇതിന്റെ ഇടയില്‍ കിടന്ന് കളിക്കുന്നതാണ് നിങ്ങള്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. അതിന് ഞാന്‍ ഒരു കാരണം ആകേണ്ട എന്ന് കരുതിയാണ് ഈ പ്രശ്‌നം രൂക്ഷമാക്കാതെ ഇരുന്നത്. അധികം മാധ്യമ ശ്രദ്ധ വരുത്താതിരിക്കാന്‍, എന്തായാലും നിങ്ങള്‍ ഈ പ്രശ്‌നം കത്തിച്ചില്ലേ, അത് എന്തിനാണെന്ന് നിങ്ങള്‍ക്ക് നന്നായിട്ട് അറിയാവുന്ന കാര്യമാണ്. എന്തായാലും കോടതിവിധി വരട്ടെ. ഞാന്‍ സാറിനോട് പിന്നെയും പറയുകയാണ്, ഞാന്‍ ഈ സിനിമ തിയറ്റില്‍ എത്തിക്കും അല്ലെങ്കില്‍ തിരുശീല കെട്ടി പ്രദര്‍ശിപ്പിക്കും. അന്ന് സാറിന് മനസ്സിലാകും യഥാര്‍ഥ ഫയര്‍ എന്താണെന്ന്. സാറിനും സാറിന്റെ സംഘടനയ്ക്കും സിനിമകള്‍ക്കും നല്ലത് വരട്ടെ.'