കൊച്ചി: മാര്‍ച്ചിലും അര്‍ജന്റീന വരില്ല. അതിനിടെ കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹത കൂടുകയാണ്. അര്‍ജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാട്. വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും, അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്‌പോണ്‍സറുടെ അവകാശവാദങ്ങള്‍. എന്നാല്‍ സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും സ്‌പോണ്‍സര്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു.

മെസി മത്സരത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയം സ്വന്തമാക്കി അത് വാടകയ്ക്ക് മറിച്ചു വില്‍ക്കാനുള്ള നീക്കമാണോ നടന്നതെന്ന സംശയം ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന പേരില്‍ സ്റ്റേഡിയം സ്വന്തമാക്കാനാണ് നീക്കം. ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നും എന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പ്രതികരിക്കുന്നു. നവംബറില്‍ രാജ്യാന്തര സൗഹൃദമത്സരം കളിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കില്ലെന്ന് ഉറപ്പായിരുന്നു. അതിനിടെ മെസിയുടെ വരവിന്റെ പേരില്‍ കേരളത്തിലെ പ്രധാന വ്യവസായിയ്ക്ക് കോടികള്‍ കൈമോശം വന്നുവെന്നാണ് സൂചന. മെസിയുടെ സഹ സ്‌പോണ്‍സറാകുമെന്ന വിശ്വാസത്തിലാണ് പണമെല്ലാം കൈമാറിയത്. എന്നാല്‍ മെസി വരില്ലെന്ന് അറിഞ്ഞതോടെ ഈ വ്യവസായിയും പണം പോയി എന്ന് തിരിച്ചറിയുകയായിരുന്നു.

നവംബറിലെ മത്സരം അംഗോളയിലാണു നടക്കുകയെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) സ്ഥിരീകരിച്ചു. ലയണല്‍ മെസ്സി നായകനായ ടീം നവംബര്‍ 17ന് ഓസ്‌ട്രേലിയയുമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ സൗഹൃദമത്സരം കളിക്കുമെന്ന തരത്തില്‍ സര്‍ക്കാരും സ്‌പോണ്‍സറും നടത്തിവന്ന പ്രഖ്യാപനങ്ങളാണ് ഇതോടെ പൊളിഞ്ഞത്. ഓസ്‌ട്രേലിയയുടെ നവംബറിലെ സൗഹൃദ മത്സരങ്ങള്‍ കൊളംബിയ, വെനസ്വേല ടീമുകള്‍ക്കെതിരെ യുഎസില്‍ നടക്കുമെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് മത്സരം മാറ്റാനുള്ള കാരണമെന്ന് സ്‌പോണ്‍സര്‍ പ്രതികരിച്ചു.

സ്റ്റേഡിയം നവീകരിച്ചാല്‍ മെസ്സി പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശം തരണമെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജി.സി.ഡി.എ നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍, ആ ആവശ്യം അന്നേ തള്ളുകയായിരുന്നു സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന നല്‍കാമെന്നാണ് അന്ന് സ്‌പോണ്‍സറെ അറിയിച്ചതെന്നും ജി.സി.ഡി.എ ഭാരവാഹികള്‍ പറയുന്നു. കളിക്കുവേണ്ടി നവീകരിക്കാമെന്നല്ലാതെ നടത്തിപ്പില്‍ ഒരു പങ്കാളിത്തവും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന് ഉണ്ടാകില്ലെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ മെസ്സിയും കൂട്ടരും അടുത്തൊന്നും വരില്ലെന്ന് വ്യക്തമായതോടെ നവീകരണവും മുടങ്ങുമോയെന്ന ആശങ്കയിലാണ് കായികപ്രേമികള്‍. നിലവില്‍ അനിശ്ചിതത്വത്തിലാണെങ്കിലും ഈ സീസണിലെ ഐ.എസ്.എല്‍ ഉള്‍പ്പെടെ മത്സരങ്ങള്‍ നടക്കാനുള്ള വേദിയാണ് കലൂര്‍ സ്റ്റേഡിയം.

നവംബറിലെ വിന്‍ഡോയില്‍ കേരളത്തിലേക്കില്ലെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിനും രംഗത്ത് വന്നു. നവംബര്‍ 18 വരെയുള്ള ഫിഫ വിന്‍ഡോക്ക് ശേഷം ഈ വര്‍ഷം അന്താരാഷ്ട്ര മത്സര ഷെഡ്യുളുകളില്ല. 2026 മാര്‍ച്ച് 23 മുതല്‍ 31 വരെയും, ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുമാണ് ഇനിയുള്ള വിന്‍ഡോകള്‍. മാര്‍ച്ചില്‍ ഫൈനലിസിമ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ മത്സരമുണ്ട്. ലോകകപ്പിന് മുമ്പായി പ്രധാന സന്നാഹ മത്സരങ്ങളും ടീം കളിക്കും. സാങ്കേതികമായി ഇതിനിടയില്‍ ഇന്ത്യയിലേക്കൊരു സൗഹൃദ മത്സര സാധ്യത കുറവാണെന്ന് ഫുട്ബാള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ശ്രീജിത്ത് പെരുമണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

കല്ലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് മരം മുറി മാത്രം ; മെസ്സിക്കളി കള്ള കളിയോ ?

പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്‌പോണ്‍സറുടെ പ്രഖ്യാപനമെങ്കിലും സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതുമാണ് നിലവില്‍ പൂര്‍ത്തിയായ പണി.

'മെസ്സി വരും;വരില്ല ' എന്ന സര്‍ക്കാര്‍ സ്‌പോര്‍ട്ട്‌സ് വകുപ്പിനെ മുന്‍ നിര്‍ത്തി പൊറാട്ട് നാടകത്തിന്റെ മറവില്‍ നടന്നത് കോടികളുടെ വിദേശ ഇടപാടുകളും,കള്ളപ്പണ ഇടപാടുകളുമാണെന്ന് പരക്കെ ആക്ഷേപമുണ്ടായ സാഹചര്യത്തില്‍ നാളിതുവരെ നടന്ന സാമ്പത്തിക ഇടപാടുകളും, സ്‌പോണ്‍സറുടെയും, മന്ത്രിയുടെതും ഉള്‍പ്പെടെയുള്ള വിദേശ യാത്രകളും,സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയും യാതൊരു നിബന്ധനകളുമില്ലാതെ, ടെണ്ടര്‍ ഇല്ലാതെ, മന്ത്രിസഭാ തീരുമാനം ഇല്ലാതെ പൂര്‍ണ്ണമായും സ്വകാര്യ സ്‌പോണ്‍സര്‍ക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള മറ്റുകാര്യങ്ങളും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്ക് പരാതി നല്‍കും. ഒരു നയാ പൈസ കേരള ഖജനാവില്‍ നിന്നും ഈ നാടകത്തിന്റെ പേരില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എങ്കില്‍ അതിനും, ഈ വിശ്വാസ വഞ്ചനയ്ക്കും മറുപടി പറയിക്കേണ്ടത് കേരള സമൂഹത്തിന്റെയും, അര്‍ജന്റീന മെസ്സി ആരാധകരുടെയും, ഫുട്ബോള്‍ ആരാധകരുടെയും ഉത്തരവാദിത്തമാണ്.

കടന്നാക്രമിച്ച് ഫിറാസും

സ്‌പോണ്‍സറെ എങ്ങനെ തീരുമാനിച്ചു. അതിന്റെ മാനദന്ധം എന്താണ്? എന്താണ് റിപ്പോട്ടര്‍ ഉടമയുടെ യോഗ്യത. മെങ്കോ ഫോണ്‍ തട്ടിപ്പ് നടത്തിയവര്‍ ആണ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും വ്യാജ രേഖ ചമച് കോടികള്‍ തട്ടിയ കേസില്‍ പ്രതികള്‍ ആണ്. എസ്ബിഐ തട്ടിപ്പില്‍ പ്രതി ആണ്. മുട്ടില്‍ മരം മുറി കേസില്‍ പ്രതികള്‍ ആണ്. കര്‍ഷകരെ പറ്റിച്ചു മരം മുറിച്ചു കടത്തി. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ ആയത് ആണോ സ്‌പോണ്‍സര്‍ഷിപ്പ് യോഗ്യതയെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സ്‌റ്റേഡിയെ കൈക്കലാക്കല്‍ വിവാദവും. മീനങ്ങാടി പൊലീസില്‍ 13 കേസ് ഉണ്ട് അവര്‍ക്ക് എതിരെ. ചൂരല്‍ മല ദുരന്ത സമയത്ത് ടൗണ്‍ ഷിപ്പ് എന്ന് പറഞ്ഞു. ചെയ്‌തോ? കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു. 2000 പേര്‍ പണി എടുക്കുന്നു എന്ന് പറയുന്നു. 100ല്‍ താഴെ ആളുകള്‍ മാത്രം ആണ് അവിടെയുള്ളത്. നവംബറില്‍ മെസി വരുന്നുണ്ടേല്‍ ഇങ്ങനെ ആണോ പണി നടക്കുക. മെസിയെ കൊണ്ട് വരാന്‍ ഇവര്‍ ഉദ്ദേശിച്ചില്ല മെസി വരും എന്ന് പറഞ്ഞു പ്രചരണം നടത്തിപറ്റിക്കുക. അര്‍ജന്റീനയില്‍ പോയി ഫോട്ടോ എടുത്തു പറ്റിച്ചു. മെസി യെ കൊണ്ട് വരുന്നു എന്ന മറവില്‍ ഒരു ഉടായിപ്പ് നടത്തി. 139കോടി അങ്ങോട്ട് അയച്ച പണം ഏതാണ്. കള്ളപണം ആണോ അങ്ങോട്ട് അയച്ചത്. കലൂര്‍ സ്റ്റേഡിയം എങ്ങനെ സ്വകാര്യ വ്യക്തി നവീകരിക്കും. ഇതിനു നടപടി ക്രമം ഉണ്ട്. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഒപ്പം പ്രതികള്‍ക്ക് ഇരിക്കാന്‍ മന്ത്രി അവസരം നല്‍കുന്നുവെന്നും മുസ്ലീം ലീഗ് നേതാവ് ഫിറോസ് ആരോപിച്ചു.

മുട്ടില്‍ കേസ് ഇപ്പോള്‍ എന്തായി. കായിക മന്ത്രി മറുപടി പറയണം. കായിക മന്ത്രി 13 ലക്ഷം സര്‍ക്കാര്‍ പണം ചിലവഴിച്ചു. മെസ്സിയുടെ പേരില്‍ കേരള ജനങ്ങളെ കബളിപിച്ചു. പണം അയച്ച രേഖകള്‍ പുറത്തു വിടണം. കായിക മന്ത്രിയുടെ പങ്കു വ്യക്തമാക്കണം. നിരവധി തട്ടിപ്പ് കേസില്‍ പ്രതിയായ ഒരാള്‍ എങ്ങനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ആക്കിയത് എന്ത് കൊണ്ട്. വീട്ടിലെ കല്യാണം ഈവന്റ് തട്ടിപ്പ് കാരെ ഏല്പിക്കുമോ. വഞ്ചന, തട്ടിപ്പ് നടത്തിയ പ്രതികള്‍ എങ്ങനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ആയി. കേസില്‍ നിന്നും രക്ഷപെടല്‍ ഇവരുടെ ലക്ഷ്യം. കായിക മന്ത്രി മറുപടി പറയണം. ഉണ്ണി കൃഷ്ണന്‍ പോറ്റിയെ സ്വര്‍ണ്ണ പാളി ഏല്പിച്ചത് പോലെ ആണ് ഇത്. മെസി ഇടപാട് :കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.