ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. മൂന്ന് പേരെയും മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ ഹുഷന്‍ പ്രീത് സിംഗ്, ജസ്പാല്‍ സിംഗ്, അമൃത്പാല്‍ സിംഗ് എന്നിവരെയാണ് കഴിഞ്ഞ മാസം കാണാതായത്. മേയ് ഒന്നിന് ഇറാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതാകുകയായിരുന്നു.

ടെഹ്‌റാന്‍ പൊലീസാണ് ഇവരെ മോചിപ്പിച്ചത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇറാനില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇറാനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നിന്ന് ദുബായ് - ഇറാന്‍ വഴി ഓസ്‌ട്രേലിയയിലേക്ക് ജോലിക്ക് പോകാനിരുന്നവരാണ് ഇവര്‍.

പഞ്ചാബിലെ ഒരു ഏജന്റാണ് ഇവരെ ഓസ്‌ട്രേലിയയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇറാനില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇറാനില്‍ ഇറങ്ങിയതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു. ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഒളിവിലാണ്.

യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇവരുടെ കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. മൂന്നുപേരുടെയും കൈകള്‍ കെട്ടിയിട്ട വീഡിയോയും ചിത്രങ്ങളും സംഘം അയച്ചുതന്നതായും കുടുംബം കൂട്ടിച്ചേര്‍ത്തു. ഇവരുടെ ദേഹത്ത് മുറിവുകളും ചതവുകളും ഉണ്ടായിരുന്നു.