ഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും ഇന്ത്യ പാക്ക് ബന്ധം വഷളാവുകയാണ്. രാജ്യ അതിർത്തികൾ പൂട്ടിയും ഭീകരരെ തുരത്തിയും രാജ്യം ശക്തമായി തിരിച്ചടിക്കുന്നു. ഇപ്പോഴിതാ, പാക്കിസ്ഥാനിലേക്ക് വെള്ളം നല്‍കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എബിപി നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

അദ്ദേഹത്തിന്റെ വാക്കുകൾ..

'ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ്, ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്. അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യും' മോദി വ്യക്തമാക്കി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്കു നീളുമെന്ന തരത്തിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള പ്രതികരണങ്ങള്‍. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാൻ.

അതിനിടെ, രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യൻ വ്യോമസേന. മേഖലയിൽ ബുധനാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ 3 മണിവരെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ഈ സമയത്ത് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും വ്യോമസേനാ അധികൃതർ നിർദേശിക്കുകയും ചെയ്തു.

രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിൽ മോക്ഡ്രിൽ നടത്തുന്നതിനൊപ്പമാണ് അതിർത്തിയിൽ വൻ വ്യോമാഭ്യാസത്തിന് സേന ഒരുങ്ങുന്നത്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മോദി – ഡോവൽ കൂടിക്കാഴ്ച നടത്തുന്നത്.