ന്യൂഡല്‍ഹി: പാക്കിസ്ഥാന് സൈനികമായി തിരിച്ചടി നല്‍കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ന്യൂഡല്‍ഹിയില്‍ 'ദി ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരോട് അനാദരവ് കാട്ടുകയോ ദ്രോഹിക്കുകയോ ചെയ്യാറില്ല. എന്നാല്‍, ചിലര്‍ തിന്മ മാത്രം കാട്ടാന്‍ കച്ച കെട്ടിയിറങ്ങിയാല്‍ എന്താണ് പരിഹാരം? ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്റെ ധര്‍മ്മം, അത് അദ്ദേഹം ചെയ്യും. ഭഗവദ്ഗീത അഹിംസയാണ് പഠിപ്പിക്കുന്നത്. പക്ഷേ, അര്‍ജ്ജുനന്‍ യുദ്ധം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ആയിരുന്നു ആ പാഠം. കാരണം അദ്ദേഹം നേരിട്ട ആളുകളുടെ വികാസം ആ രീതിയിലെ നടപ്പാക്കാന്‍ സാധിക്കുമായിരുന്നുളളു.

അഹിംസ നമ്മുടെ പ്രകൃതത്തിലുള്ളതാണ്, പ്രധാനപ്പെട്ട മൂല്യം. നമ്മുടെ അഹിംസ ആളുകളെ മാറ്റിയെടുക്കാനും അവരെയും അഹിംസാവാദികള്‍ ആക്കാനും ആണ്. നമ്മുടെ മാതൃക ദര്‍ശിച്ച് ചില ആളുകള്‍ മാറും. പക്ഷേ ചിലര്‍ നിങ്ങള്‍ എന്തൊക്കെ ചെയ്താലും മാറുകയില്ല. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? '

രാവണന്റെ കഥയാണ് മോഹന്‍ ഭാഗവത് ഉദാഹരിച്ചത്. രാവണന്‍ പരമശിവന്റെ ഭക്തനായിരുന്നു. വേദജ്ഞാനവും ഭരണജ്ഞാനവും ഉണ്ടായിരുന്നു. ' രാവണന് നല്ല മനുഷ്യനാകാന്‍ വേണ്ട ഗുണങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആ നല്ല ഗുണങ്ങളെ പിന്തുടര്‍ന്നില്ല. അദ്ദേഹത്തിന് നല്ലയാളാവാന്‍ ഒരേയൊരു വഴി ആ ശരീരവും ബുദ്ധിയും ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് ദൈവം അയാളെ വധിച്ചു. ആ വധം അക്രമല്ല. അത് അപ്പോള്‍ അഹിംസയാണ്. ഭാഗവത് പറഞ്ഞു. അക്രമികളെ പാഠം പഠിപ്പിക്കുന്നതും നമ്മുടെ മതമാണെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.