പത്തനംതിട്ട: മോഹന്‍ലാല്‍ മുമ്പും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അന്നൊന്നും ചെയ്യാത്തതാണ് മമ്മൂട്ടിക്കായുള്ള വഴിപാട്. ഇത്തവണ ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയാണ് മോഹന്‍ലാല്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയത്. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ഇത്തവണ മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് മമ്മൂട്ടിക്കായുള്ള പ്രാര്‍ത്ഥനയും വഴിപാടുമാണ്.

അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ മമ്മൂട്ടി. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം റേഡിയേഷന് വിധേയനാകും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണ ആരോഗ്യവാന്‍. എന്നാല്‍ വന്‍കുടലിലെ അസുഖം കണ്ടെത്തിയെന്നത് വസ്തുതയുമാണ്. ഇത് മറുനാടനാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഏതോ പി ആര്‍ ടീം അത് നിഷേധിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി. ഇതോടെ മറുനാടനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. പിന്നീട് ദീപികയും കേരള കൗമുദിയും എല്ലാം അസുഖം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കി. പിന്നാലെ മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് നടത്തുമ്പോള്‍ എല്ലാം വ്യക്തമാകുകയാണ്. തന്റെ ജേഷ്ഠ സഹോദരന് പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടണമെന്ന മനസ്സാണ് ആ വഴിപാടില്‍ കണ്ടത്.

ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദര്‍ശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി. മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അതിലുപരി മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങളും മോഹന്‍ലാല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ്. അതുകൂടിയാണ് ശബരിമലയിലെ പൂജയില്‍ നിറയുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു മമ്മൂട്ടി .മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിരയുള്ള ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചികിത്സ. റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കീമോയുള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമാണോയെന്നും പിന്നീട് തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ അമേരിക്കയില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. ചെന്നൈയിലെ വസതിയില്‍ നിന്നും തേനാംപെട്ടിലുള്ള ആശുപത്രിയില്‍ എന്നും പോയി മടങ്ങത്തക്കവിധമാണ് റേഡിയേഷന്‍ ക്രമീകരിച്ചിട്ടുള്ളത്.

നേരത്തെ തന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയും. ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍,ഭാര്യ ,മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ കൂടിയായ മുഹമ്മദ് റെഹാന്‍ സയിദ് തുടങ്ങി കുടുംബാംഗങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്. മോഹന്‍ലാല്‍ എല്ലാ കാര്യങ്ങള്‍ക്കും കുടുംബത്തിന് സഹായവുമായുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലും മറ്റും മികച്ച ചികില്‍സ ഉറപ്പാക്കാനുള്ള ഏകോപനവും നടത്തുന്നുണ്ട്.