തിരുവനന്തപുരം: 'അവിഹിതം' ആരോപിച്ച് കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടറെ സസ്പന്‍ഡ് ചെയ്ത അസാധാരണ നടപടി പിന്‍വലിച്ചു. സദാചാര പൊലീസ് ചമയുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ ഇടപെടല്‍. ഈ നടപടി കണ്ടക്ടറെയും കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു ആക്ഷേപം.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഇയാളുടെ ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി നടപടി എടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടോയായി എടുത്ത വാട്സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.

അന്വേഷണത്തില്‍ 'കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതായും കാണുന്നു' എന്ന് നടപടി ഉത്തരവില്‍ പറഞ്ഞിരുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവുകളായി ഭാര്യ നല്‍കിയിരുന്നു. ഭാര്യയുടെ പരാതിയില്‍ സത്യാവസ്ഥ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം വാദിച്ചത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചു, ഡ്രെവറുടെ മൊബൈല്‍ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളില്‍ ഇറക്കിവിട്ടില്ല, യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയവയാണ് അന്വേഷണ റിപ്പോര്‍ട്ടിലുളളത്.

വനിതാ കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും നിലവിലെ ചട്ടങ്ങളുടെ ലംഘനവുമാണ് നടന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ വിവാദ നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.