മുംബൈ: 'നീയോക്കെ ബോംബെയിലെ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ'- കൊച്ചിന്‍ ഹനീഫ ഒരു സിനിമയില്‍ പറയുന്ന ഡയലോഗ് എറെ പ്രശസ്തമാണ്. മുബൈയിലെ ധാരാവിയിലെ ചേരികള്‍ ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ച ആറാംതമ്പുരാനിലെ മോഹന്‍ലാലിന്റെ ജഗന്നാഥന്‍ ഇന്നും നമ്മുടെ ഹീറോയാണ്. മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യ മൊത്തത്തില്‍ തന്നെ അല്‍പ്പം പേടിയോടും, കുറേ ആരാധാനയോടും കാണുന്ന പ്രദേശം തന്നെയാണിത്. വരദരാജമുതലിയാര്‍ തൊട്ട് ദാവൂദ് ഇബ്രാഹീമിന്റെ വരെ തോക്കുകള്‍ തീതുപ്പിയ നാട്. പക്ഷേ ശരിക്കുമുള്ള ധാരാവി ഇതൊന്നുമല്ല. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ മധ്യത്തില്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ചേരിപ്രദേശം. ചുറ്റും മാളുകളും വാണിജ്യ സമുച്ചയങ്ങളും. മുകേഷ് അംബാനിപോലും അയല്‍ക്കാരനാണ്. തെക്കന്‍ മുംബൈയില്‍ മാഹിം നദീ തീരത്ത് 1.75 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയിലാണ് ധാരാവിയുള്ളത്. മുംബൈ എന്ന മഹാനഗരത്തിന്റെ ഹൃദയമിടിപ്പാണ് പത്തുലക്ഷത്തിലേറെ പേര്‍ താമസിക്കുന്ന ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശം. ഈ ധാരവി മുഖം മാറുകയാണ്. ധാരാവിയില്‍ 23,000 കോടിയുടെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുകയാണ്. പദ്ധതി നടപ്പിലാക്കുന്നത് വ്യവസായലോകത്തെ പ്രമുഖരായ അദാനി ഗ്രൂപ്പാണ്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അദാനി റിയല്‍റ്റിയാണ് പിന്നില്‍. ലോകം കണ്ട ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയാണ് ധാരാവിയില്‍ നടക്കുന്നത്. അതിനിടെ വിദേശ മാധ്യമങ്ങള്‍ക്ക് ഇത് പിടിക്കാത്ത അവസ്ഥയും.

മുംബൈ നഗരത്തിലെ നാണക്കേടായ ചേരികള്‍ വിസ്മൃതിയിലേക്ക് കൊണ്ടു പോകുന്നതാണ് പദ്ധതി. ലക്ഷക്കണക്കിന് ചേരി നിവാസികളെ ഒഴിപ്പിച്ച് ഫ്‌ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതി പൂര്‍ണതയിലേക്ക് എത്തുകയാണഅ. രാഷ്ട്രീയ-മാഫിയ ബന്ധങ്ങളുടെ പേരില്‍ മുടങ്ങി കിടന്ന പദ്ധതി പൂര്‍ത്തിയാക്കുന്നത് ഇച്ഛാശക്തി കൊണ്ടും. ചേരിയില്ലാതാകുന്നതിനെ കുറിച്ച് ആശങ്കപ്പെട്ട് ചേരിയുടെ പേരില്‍ കളിയാക്കിയിരുന്ന വിദേശ മാധ്യമങ്ങള്‍ വീണ്ടും രംഗത്തു വരുന്നു. അവര്‍ക്ക് പുനരധിവാസത്തെ കുറിച്ചാണ് ആശങ്ക. പാക്കിസ്ഥാന്‍ പത്രമായ ജിയോ ടിവിയും വിശദ റിപ്പോര്‍ട്ട് നല്‍കി തെറ്റിധാരണകള്‍ക്ക് ഇറങ്ങുന്നു. മുംബൈയെ ആധുനികതയിലേക്ക് കൊണ്ടു പോകുന്ന പദ്ധതിയെ വെറുതെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഈ റിപ്പോര്‍ട്ട്, മുംബൈ ധാരാവി പുനര്‍വികസനം: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ അദാനി പദ്ധതി, ദശലക്ഷം പേര്‍ക്ക് ഭീഷണി-ഇതാണ് ജിയോ ടിവിയുടെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ തലക്കെട്ട്. മുംബൈയിലെ ധാരാവി, ഏഷ്യയിലെ ഏറ്റവും വലിയ ചേരി, ഒരു വന്‍ പുനര്‍വികസന പദ്ധതിയുടെ വക്കിലാണ്. ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നേതൃത്വത്തില്‍ മുംബൈ അധികൃതര്‍ നടപ്പാക്കുന്ന ഈ പദ്ധതി, ഏകദേശം ദശലക്ഷത്തോളം വരുന്ന താമസക്കാരെയും തൊഴിലാളികളെയും കുടിയിറക്കുമെന്നാണ് ആശങ്ക. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും നിയമപരമായ ചോദ്യങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നാണ് പാക് മാധ്യമത്തിന്റെ കുറ്റപ്പെടുത്തല്‍. ബിപിന്‍കുമാര്‍ പാടയയെപ്പോലുള്ള ആയിരക്കണക്കിന് താമസക്കാര്‍ക്ക്, വീടുകളിലെ ചുവന്ന അടയാളങ്ങള്‍ കുടിയിറക്ക് നോട്ടീസുകളാണ്. 'ഞാനും എന്റെ അച്ഛനും മുത്തച്ഛനും ഇവിടെയാണ് ജനിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് വേറെ വഴികളില്ല, ഒഴിഞ്ഞുകൊടുക്കേണ്ടി വരും,' 58 വയസ്സുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. വീടുകള്‍ നല്‍കാമെന്ന് മുന്‍പ് വാഗ്ദാനം ചെയ്ത അധികാരികള്‍ ഇപ്പോള്‍ തങ്ങളെ വഞ്ചിക്കുകയാണെന്നും, പുതിയ ആസൂത്രിത പ്രദേശങ്ങള്‍ നിര്‍മ്മിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും ചില ബൈറ്റുകളിലൂടെ പാക് മാധ്യമം കുറ്റപ്പെടുത്തുന്നു.

240 ഹെക്ടര്‍ വിസ്തൃതിയുള്ള ധാരാവി, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്; ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 3.5 ലക്ഷം പേര്‍. 19-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്ന് ക്ഷാമവും വെള്ളപ്പൊക്കവും കാരണം പലായനം ചെയ്ത പാടയയുടെ പൂര്‍വ്വികര്‍ ഒരു മത്സ്യബന്ധന ഗ്രാമമായിട്ടാണ് ധാരാവിയില്‍ കുടിയേറിയത്. പിന്നീട് മുംബൈ മഹാനഗരത്തിന്റെ ഭാഗമായി മാറിയ ഇത്, 2.2 കോടി ജനങ്ങളുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇടുങ്ങിയ ഇടനാഴികളിലൂടെ സൂര്യപ്രകാശം പോലും കഷ്ടിച്ച് കടന്നുപോകുന്ന വീടുകളും വര്‍ക്ക്ഷോപ്പുകളും ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു. ദശാബ്ദങ്ങളായി ധാരാവി മുംബൈയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ ജീവനാഡിയാണ്. മണ്‍പാത്ര നിര്‍മ്മാതാക്കള്‍, തുകല്‍ തൊഴിലാളികള്‍, മാലിന്യം സംസ്‌കരിക്കുന്നവര്‍ എന്നിവരടങ്ങുന്ന അനൗപചാരിക വ്യവസായങ്ങള്‍ പ്രതിവര്‍ഷം ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ വരുമാനം ഉത്പാദിപ്പിക്കുന്നു. ഡാനി ബോയലിന്റെ 2008-ല്‍ ഓസ്‌കാര്‍ നേടിയ 'സ്ലംഡോഗ് മില്യണയര്‍' എന്ന സിനിമയുടെ പശ്ചാത്തലവും ധാരാവിയായിരുന്നു. മുംബൈ അധികൃതരും അദാനി ഗ്രൂപ്പും നയിക്കുന്ന ഈ പദ്ധതിയെ ജിയോ ടിവി കുറ്റപ്പെടുത്തുമ്പോള്‍ അതിന് പിന്നിലെ ശക്തി ദാവൂദ് ഇബ്രാഹിം ആയിരിക്കുമെന്ന് വ്യക്തം. ധാരാവിയില്‍ അധോലോക സംഘങ്ങളെ വളര്‍ത്തി ഇന്ത്യയ്‌ക്കെതിരെ ഭീകരരെ വളര്‍ത്തിയത് ദാവൂദാണ്. പുതിയ ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതി അതുകൊണ്ട് തന്നെ ദാവൂദിന് തിരിച്ചടിയാണ്. ഇതുകൊണ്ടാണ് പാക്ക് മാധ്യമം ഇത് വാര്‍ത്തയാക്കിയതെന്നതും ചര്‍ച്ചകളില്‍ എത്തുന്നു. പാക്കിസ്ഥാനിലാണ് ദാവൂദ് ഇപ്പോഴുള്ളത്.

8,200 കോടി ടേണ്‍ ഓവറുള്ള ചേരി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചേരിപ്രദേശമാണ് ധാരാവി. മുംബൈ നഗരത്തിലെ പാവങ്ങളുടെ താമസസ്ഥലം മാത്രമല്ലിത്. പ്രതിവര്‍ഷം 8200 കോടി രൂപയുടെ വിറ്റുവരവുള്ള ചെറുകിട വ്യവസായമേഖലകൂടിയാണ്. ഏകദേശം 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന, ഒരുകാലത്ത് അധോലോക സങ്കേതമായിരുന്ന ധാരാവിയുടെ പേരുകേട്ടാല്‍പോലും പുറംലോകം വിറച്ചിരുന്നു. സിനിമകള്‍ പെരുപ്പിച്ചുവെച്ച ഭീകരതയ്ക്കപ്പുറം ഇവിടെയിപ്പോള്‍ അത്ര ഭയക്കാനൊന്നുമില്ലെന്നതാണ് സത്യം. എല്ലാചേരികളിലെയും പോലെ പ്രശ്‌നങ്ങള്‍ ധാരാവിയിലുമുണ്ട്. നൂറുകണക്കിനുപേര്‍ക്ക് ഉപയോഗിക്കാനായി ഒരു കക്കൂസ് മാത്രമാണുണ്ടാവുക. പലതും തോടുകളിലേക്കോ ജലാശയങ്ങളിലേക്കോ തുറന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ചുണ്ടാക്കിയവ. ശുദ്ധജലം കിട്ടാക്കനിയാണ്. വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ പേരിനുമാത്രം. നിന്നുതിരിയാനിടമില്ലാത്ത ഒറ്റമുറിയിലൊതുങ്ങുന്നതാണ് കുടുംബങ്ങള്‍. ഈ ജീവിത നിലവാരത്തെ മാറ്റാനാണ് ആദാനിയുടെ പദ്ധതി വരുന്നത്.

ഏത് വെല്ലുവിളിയെയും പോരാടി അതിജീവിക്കുന്നവരാണ് ധാരാവിക്കാര്‍. എന്തിനെയും നേരിടാനുള്ള നെഞ്ചുറപ്പാണ് അവരുടെ ബലം. ഇതാണ് പുറംലോകത്തെ ഭയപ്പെടുത്തുന്നതും. എന്നാല്‍ ഒന്നിനോടും പരിഭവമില്ലാതെ, ലഭിക്കുന്നതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നു അവര്‍. ചാളകളും ഒറ്റമുറി വീടുകളും നിറഞ്ഞ ധാരാവി ഇന്ത്യന്‍ സമ്പദ്ഘടനയിലും നിര്‍ണായകസ്ഥാനം വഹിക്കുന്നു. മുംബൈയുടെ പ്രധാന കയറ്റുമതി വരുമാനം ഒരുങ്ങുന്നത് ധാരാവിയില്‍നിന്നാണ്. പ്രത്യേക സാമ്പത്തികമേഖലകളൊരുക്കി വ്യവസായ സംരംഭങ്ങള്‍ വളര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവിടുന്ന കാലമാണിത്. സര്‍ക്കാര്‍ പദ്ധതികളോ പണമോ ഇല്ലാതെ, പ്രത്യേക സാമ്പത്തിക മേഖലയെന്ന കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുംമുന്‍പേ ധാരാവി ചെറുകിട വ്യവസായങ്ങളുടെ ഒരു കേന്ദ്രമായി വളര്‍ന്നിരുന്നു.

5000 വ്യവസായശാലകളും 15,000-ത്തിലധികം ഒറ്റമുറി ഫാക്ടറികളുമുണ്ടിവിടെ. തുകല്‍ വ്യവസായമാണ് ഏറ്റവും സജീവം. ആഗോള ബ്രാന്‍ഡുകള്‍ക്കായി ഇവിടെനിന്ന് ബാഗുകളും ചെരുപ്പും ബെല്‍റ്റുകളും മറ്റും നിര്‍മ്മിച്ചുനല്‍കുന്നു. കയറ്റുമതിയും സജീവം. പരമ്പരാഗത കളിമണ്‍, വസ്ത്ര നിര്‍മ്മാണശാലകളും ധാരാവിയില്‍ സുലഭം. സാറ, എച്ച് ആന്‍ഡ് എം പോലുള്ള ബ്രാന്‍ഡുകള്‍ക്കടക്കം ഇവിടെ ഉത്പാദനം നടക്കുന്നുണ്ട്. ഇഡ്ഡലി കച്ചവടം മുതല്‍ സര്‍ജിക്കല്‍ ത്രെഡ് വരെ നീളുന്ന ചെറുകിട കുടില്‍ വ്യവസായങ്ങളാണ് ധാരാവിയുടെ നട്ടെല്ല്.

രാജ്യത്തെ മാലിന്യ വസ്തുക്കളുടെ പുനരുപയോഗ സാധ്യതകള്‍ പുഷ്ടിപ്പെടുന്ന പ്രധാന കേന്ദ്രംകൂടിയാണിത്. മുംബൈയുടെ 60 ശതമാനം മാലിന്യവും സംസ്‌കരിക്കപ്പെടുന്നത് ധാരാവിയിലാണ്. ധാരാവിക്കാരുടെ ഈ കഠിനപ്രയത്നമില്ലെങ്കില്‍ മുംബൈ മാലിന്യത്തില്‍ മുങ്ങുമായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ദേബി ഗോയങ്ക അഭിപ്രായപ്പെട്ടത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി ധാരാവിയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കടക്കം ദിവസവും കയറ്റിപ്പോകുന്നു. ഏറ്റവും പാവപ്പെട്ടവര്‍ അധിവസിക്കുന്നതാണ് ധാരാവിയെങ്കിലും ഇവിടത്തെ വാര്‍ഷിക വിറ്റുവരവ് 8,200 കോടി രൂപയോളം (100 കോടി ഡോളര്‍) വരുമെന്നാണ് കണക്ക്. മൂന്നുലക്ഷത്തോളം പേര്‍ കയറ്റുമതിമേഖലയ്ക്കായി ഇവിടെ പണിയെടുക്കുന്നു.


മത്സ്യ ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്ക്

മുംബൈയിലെ മത്സ്യത്തൊഴിലാളി ഗ്രാമമായിരുന്നു ധാരാവിയെന്ന് 1909- ല്‍ പ്രസിദ്ധീകരിച്ച ഗസറ്റിയര്‍ ഓഫ് ബോംബെ ആന്‍ഡ് ഐലന്റില്‍ പറയുന്നു. അന്ന് സമുദ്രത്തിലേക്കു തള്ളി നിന്ന ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രദേശമായിരുന്നു ധാരാവി. തുടക്കത്തില്‍ കോളികളെന്നറിയപ്പെടുന്ന മീന്‍പിടിത്തക്കാരുടെതായിരുന്നു ധാരാവി. അവര്‍ മാഹിം കടലിടുക്കിലും ചതുപ്പുകളിലും മീന്‍പിടിച്ച് ഉപജീവനം നടത്തി.

പിന്നീട് സിയോനില്‍ ഒരു അണക്കെട്ടു പണിതതോടെ, നദി വരണ്ട് കൂടുതല്‍ കരഭാഗങ്ങള്‍ തെളിയുകയും ചെയ്തു. ഇതോടെ സ്വാഭാവിക ജീവിതമാര്‍ഗം കുറഞ്ഞ മത്സ്യത്തൊഴിലാളികള്‍ ഇവിടം വിടുകയും ധാരാവി കുടിയേറ്റക്കാരുടെ കേന്ദ്രമായി മാറുകയുമായിരുന്നു. സര്‍ക്കാര്‍ ഭൂമിയായ ചതുപ്പുകളിലേക്ക് മുംബൈയുടെ വികസനക്കുതിപ്പിന്റെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു. കണ്ടലുകള്‍ക്കിടയില്‍ മണ്ണും മലവും പ്ലാസ്റ്റിക്കുമടിഞ്ഞ് ചതുപ്പുകള്‍ നിലമായി. അതിജീവനം തേടി മറ്റുസംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ നടപ്പാലങ്ങള്‍കൊണ്ടിവിടെ ജീവിതം പടുത്തുകെട്ടി. ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്ന വാടകയുള്ള മുംബൈ മഹാ നഗരത്തിലെത്തുന്നവര്‍ക്ക് ഇന്നും ചെറിയ ചെലവില്‍ ജീവിക്കാന്‍ അവസരം നല്‍കുന്ന ഇടമാണ് ധാരാവി!

സൗരാഷ്ട്രയില്‍നിന്നുള്ള മണ്‍പാത്ര നിര്‍മ്മാണക്കാരായ കുംഭാരകള്‍, പലഹാരങ്ങളും തുകലുത്പന്നങ്ങളുമുണ്ടാക്കി തമിഴ്നാട്ടുകാര്‍, കരകൗശല വസ്തുക്കളുണ്ടാക്കിയും വസ്ത്രങ്ങള്‍ തുന്നിയും ഉത്തര്‍പ്രദേശുകാര്‍... അങ്ങനെ ധാരാവി വളര്‍ന്നുകൊണ്ടിരുന്നു. മറ്റ് ചേരികളില്‍നിന്ന് വ്യത്യസ്തമായി ധാരാവി സാക്ഷരതയില്‍ ഏറെ മുന്നിലാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 69 ശതമാനം.

വരദരാജനില്‍ തുടങ്ങിയ അധോലോകം

ധാരാവി എന്നുകേള്‍ക്കുമ്പോള്‍ ഒരു മലയാളിക്ക് ആദ്യം മനസ്സിവരിക അധോലോവകവും ഗ്യാങ്്വാറുകളും ആയിരുന്നു. ഹാജി മസ്താനും, ദാവൂദ് ഇബ്രാഹിമും കരിംലാലയും, വരദരാജ മുതലിയാരും, ഛോട്ടാരാജനും, അരുണ്‍ ഗാവ്ലിയും അടങ്ങുന്ന മുബൈ അണ്ടര്‍വേള്‍ഡ് ഗ്യാങ്ങ് പുളച്ച് വളര്‍ന്നത് ധാരാവിയാണ്. ഇന്ന് ധാരാവിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും പത്തുവര്‍ഷം മുമ്പുവരെ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ദിവസേനയെന്നോണമുള്ള കൊലപാതകങ്ങളും, ലൈംഗികപീഡനം, ധാരാവിക്കാര്‍ക്ക് സാധാരണ സംഭവങ്ങള്‍ മാത്രമായിരുന്നു.

മുംബൈ 'ബോംബെ'യായിരുന്ന കാലത്താണ് ധാരാവിയുടെ അധോലോക ബന്ധങ്ങളുടെ തുടക്കം. മൊറാര്‍ജി ദേശായി 1952-ല്‍ നടപ്പാക്കിയ മദ്യനിരോധനം എന്ന മണ്ടത്തമാണ് ധാരാവി അധോലോകത്തിന് വേരുണ്ടാക്കിയത്. ധാരാവിയിലെ വാറ്റുചാരായം ഇന്ത്യന്‍ സ്‌കോച്ച് എന്നറിയപ്പെട്ടു. കോളികള്‍ അടക്കിവാണിരുന്ന വാറ്റുചാരായ മേഖല പിന്നീട് തമിഴര്‍ കൈയടക്കി. മാട്ടുംഗയിലെ ബംഗ്ളാവിലിരുന്ന് മാഫിയാ രാജാവ് വരദരാജന്‍ മുതലിയാര്‍ അതു നിയന്ത്രിച്ചു. ദിനവും ഇരുപതിനായിരം ലിറ്റര്‍ വരെ വാറ്റുചാരായം ബോംബെയുടെ സിരകളിലൂടെ ഒഴുകി. കുഷ്ഠരോഗം പിടിപെട്ട യാചകര്‍പോലും വിതരണക്കാരായി. ഗുണ്ടകളും ഇതിന്റെ ഭാഗമായി.

ധാരവിക്കാര്‍ക്കിടയില്‍ റോബിന്‍ഹുഡിന്റെ ഇമേജായിരുന്നു വരദരാജന്. പൊലീസിനെ പണം കൊടുത്ത് വരദരാജന്‍ വരച്ച വരയില്‍ നിര്‍ത്തി. വരദാഭായിയുടെ വലംകൈയായ മലയാളി കുര്യനെ (കാജാഭായി) വൈ.സി. പവാര്‍ എന്ന ഡി.ജി.പി. നേര്‍ക്കുനേരിലുള്ള സംഘട്ടനത്തിലൂടെ അറസ്റ്റ് ചെയ്തതോടെ വാറ്റുചാരായ ഉല്‍പ്പാദനത്തിനു താല്‍ക്കാലിക അറുതി വന്നു. ബോംബെ പൊലീസ് കമ്മിഷണര്‍ ജൂലിയൊ റിബൈറോയും വൈ.സി. പവാറും ചേര്‍ന്ന് ചാരായം വാറ്റുന്ന കേന്ദ്രങ്ങള്‍ തല്ലിത്തകര്‍ത്തതോടെ 1980-ല്‍ ധാരാവിയിലെ ചാരായവാറ്റ് അവസാനിച്ച മട്ടായി. വരദരാജന്‍ അറസ്റ്റ് ചെയ്യപ്പെടുകയും അയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യു. പക്ഷേ അദ്ദേഹം രക്ഷപ്പെട്ട് മദ്രാസിലേക്കു കടന്നു.

കുറേ മാസങ്ങള്‍ക്കുശേഷം 'വരദാഅണ്ണന്‍' എന്ന് ധാരാവി മക്കളും 'സെലിബ്രിറ്റി ക്രിമിനല്‍' എന്ന് പത്രങ്ങളും വിശേഷിപ്പിച്ച വരദാഭായി കാന്‍സര്‍ ബാധിച്ച് മരിച്ചു. കൊന്നും കൊലവിളി നടത്തിയും ബോംബെ നഗരത്തെ വിറപ്പിച്ച അയാളുടെ അന്ത്യം അതീവ ദാരുണമായിരുന്നു. 'ഹിന്ദി ഒഴിക, തമിഴ് വാഴ്ക' എന്ന ആശയം തമിഴ്നാടിനെ ആവാഹിച്ച കാലത്തില്‍ ഒരു തമിഴ് പത്രം വിലയ്‌ക്കെടുത്ത് വരദരാജന്‍ തന്റെ സാമൂഹിക ഇടപെടലുകള്‍ക്കു പ്രചാരം കൊടുത്തെങ്കിലും ജനം അതു മുഖവിലയ്‌ക്കെടുത്തില്ല. വരദരാജമുതലിയാരുടെ കഥയില്‍നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ്, നായകന്‍ എന്ന മണിരത്‌നം- കമല്‍ സിനിമയുണ്ടായത്.

ഹാജി മസ്താന്റെ ലോകം

സൈക്കിള്‍ കടയില്‍ ജോലിക്കാരനായി ബോംബെയിലെത്തിയ ഹാജിമസ്താന്‍ എന്ന തമിഴ് നാട്ടുകാരനും വളര്‍ന്ന് ഡോണായി മാറിയത് ധാരാവിയിലുടെയാണ്.

മസഗോണ്‍ഡോക്കിലെ കൂലിയായി മാറിയ ഹാജിമസ്താന്‍ കപ്പലുകളില്‍ വന്നിരുന്ന ബോസ്‌കി തുണികള്‍ മോഷ്ടിച്ചു വിറ്റിട്ടാണ് തന്റെ സ്മഗിളിങ് ജീവിതം ആരംഭിച്ചത്. പിന്നീട് മസ്താന്‍ വരദാഭായിയും കരിംലാലയുമായി കൂട്ടുചേര്‍ന്ന് വിദേശങ്ങളില്‍നിന്നു സ്വര്‍ണ്ണബാറുകളും വിലപിടിപ്പുള്ള വാച്ചുകളും മറ്റും കടത്തിക്കൊണ്ടുവന്ന് ബോംബെ വ്യാപാരികള്‍ക്കു വിറ്റു. ഏതാണ്ട് അടിയന്തരാവസ്ഥക്കാലം വരെ ഈ പ്രക്രിയ തുടര്‍ന്നുപോന്നു. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടിയ ഹാജിമസ്താന്റെ ശനിദശ ആരംഭിച്ചത് 1974ലാണ്. ഇന്ദിരാഗാന്ധി അവതരിപ്പിച്ച 'മിസ' (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം അയാള്‍ ജയിലിലായി.

ഒപ്പം കരിംലാലയും വരദരാജനും അഴികളെണ്ണി. ഇവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. രാംജഠ് മലാനി, എ.എസ്.ആര്‍. ചാരി തുടങ്ങിയ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മുംബൈ സ്ഫോടനങ്ങള്‍ക്കു കുറച്ചുനാള്‍ മുന്‍പ് ഹാജിമസ്താന്‍ മരിച്ചു. അതൊരു സാധാരണ മരണമായിരുന്നു. മലയാളി സാന്നിധ്യവും 80കളിലെ ധാരാവി അധോലോകത്തിലുണ്ടായിരുന്നു. പിടിച്ചുപറിയും കൊലയും തട്ടിക്കൊണ്ടുപോകലും കൈമുതലാക്കി വിലസിയിരുന്ന രാജന്‍ നായരെ മറ്റൊരു ഡോണ്‍ ആയ കാലിയ കുഞ്ചുവിന്റെ വാടകക്കൊലയാളി ചന്ദ്രകാന്ത് സഫേലിക്കര്‍ എക്സ്പ്ളനേഡ് കോര്‍ട്ടില്‍, നാടകീയമായി നാവിക വേഷം ധരിച്ചെത്തി വെടിവെച്ചു കൊന്നു

ദാവൂദും ചോട്ടാരാജനും

ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരനായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിം, കാസ്‌കര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ആദ്യപുത്രനായി പൈഥൊനിയില്‍ ജനിച്ചു. പതിന്നാലു പേരുള്ള കാസ്‌കറിന്റെ കുടുംബം പട്ടിണിയിലായിരുന്നു. തികച്ചും മതഭക്തനായ കാസ്‌കര്‍ പാടുപെട്ട് തന്റെ പന്ത്രണ്ട് കുട്ടികളേയും സ്‌കൂളിലയച്ചെങ്കിലും ദാവൂദും സഹോദരങ്ങളും ജെ.ജെ. ഹോസ്പിറ്റല്‍ പരിസരത്തു കറങ്ങിനടന്നു വഴിപിഴച്ചുപോയി. ഒരു കൊലക്കേസ് തെളിയിക്കാന്‍ ഗുജറാത്തിലേക്കുപോയ കാസ്‌കര്‍ ഏതോ കാരണവശാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. അതോടെ ആ പാവം പൊലീസുകാരന്റെ കുടുംബത്തിന്റെ ട്രാക്ക് തെറ്റി.

മുഴുപ്പട്ടിണിയിലേക്കു നീങ്ങിയ അവര്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തത് ശ്രദ്ധിച്ചതേയില്ല. ജെ.ജെ. ഹോസ്പിറ്റല്‍ പരിസരത്തുള്ള ബാഷുദാ എന്ന ഗുണ്ടയുമായുള്ള പരിചയം ദാവൂദ് ഇബ്രാഹിമില്‍ കുറ്റകൃത്യത്തിന്റെ ആദ്യ വിത്തുകള്‍ വിതച്ചു. അതോടെ അവന്റെ ജീവിതകഥതന്നെ മാറി. സിനിമാടിക്കറ്റ് ബ്ലാക്കിന്വിറ്റും പോക്കറ്റടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിയ പണത്തിന്റെ ഒരുഭാഗം ദാവൂദ് അമ്മയെ ഏല്പിച്ചു തുടങ്ങിയതു അഭിമാനത്തോടെ തന്നെയാണ്. അങ്ങനെ ദാവൂദ് കാസ്‌ക്കര്‍ കുടുംബത്തിലെ സമ്പാദ്യമുണ്ടാക്കുന്ന ഏക അംഗമായി മാറി. തന്റെ പത്താം വയസ്സിലാണ് ആദ്യത്തെ കുറ്റകൃത്യം ചെയ്തത് എന്ന് ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദാവൂദ് വെളിപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ കഴുത്തറക്കുന്നത് സ്വന്തം നഖം മുറിക്കുന്നതുപോലെ എന്നു പത്രങ്ങള്‍ വിശേഷിപ്പിക്കുന്നു.പിന്നീടുള്ള ദാവൂദിന്റെ ജീവിതം എടുത്തുപറയേണ്ടതില്ല.

മുബൈം സ്‌ഫോടനത്തെ തുടര്‍ന്ന് മുങ്ങിയ ദാവൂദിന്റെ അഭാവത്തില്‍ ഡികമ്പനിയുടെ ചുക്കാന്‍ പിടിക്കാന്‍ അനുയായി ഛോട്ടാ രാജനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. അരുണ്‍ ഗാവ്്ലിയും ജയില്‍ തന്നെ. ഇതോടെ ധാരാവിയിലും മുബൈയിലും ഇപ്പോള്‍ സംഘടനിക അധോലോക പ്രവര്‍ത്തനത്തിന് നെറ്റ്വര്‍ക്ക് ഇല്ല. അധോലോകത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ധാരാവിയില്‍ മൂട്ടിന് മുട്ടിന് ഉണ്ടായിരുന്നു ഹഫ്ത്ത പരിക്കുന്നു ലോക്കല്‍ ദാദമാരും ഇല്ലാതെയായി.

മുഖം മിനുക്കാന്‍ അദാനി

മതിയായ അഴുക്കുചാല്‍ സംവിധാനമോ ശുദ്ധജലലഭ്യതയോ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന ധാരാവിയുടെ പുനര്‍നിര്‍മ്മാണവും നവീകരണവും അനിവാര്യതയാണ്. 2019-ല്‍ പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളി ഇതിന് അടിവരയിടുന്നു. ധാരാവിയുടെ പുനരുദ്ധാരണ പദ്ധതി എന്ന ആശയത്തിന് 33 വര്‍ഷത്തിലധികം പഴക്കമുണ്ട്. പക്ഷേ ഒരു പദ്ധതിയും നടപ്പായില്ല. നിരവധി ടെന്‍ഡറുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രോജക്റ്റിലേക്ക് അദാനി എത്തുന്നത്. 2022 നവംബറില്‍, ധാരാവി പുനര്‍വികസന പദ്ധതിയുടെ ലേലം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 20,000 കോടിയിലധികം വരുന്ന പദ്ധതിക്കായി 5,069 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം വാഗ്ദാനം ചെയ്താണ് ഗ്രൂപ്പ് ബിഡ് നേടിയത്. ഇപ്പോള്‍ ധാരാവി പുനര്‍ വികസനത്തിന്റെ ഭാഗമായി താമസക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സര്‍വേ മാര്‍ച്ച് 18 മുതല്‍ ആരംഭിക്കയാണ്.

ഓരോ ചേരി ഉടമയ്ക്കും കുറഞ്ഞത് 405 ചതുരശ്ര അടി യൂണിറ്റ് കാര്‍പെറ്റ് ഏരിയയ്ക്ക് അര്‍ഹതയുണ്ട്. അതനുസരിച്ചായിരിക്കും പുനരധിവാസം. മൊത്തം ചെലവിന്റെ 80 ശതമാനം അദാനിയും, ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും വഹിക്കും. ധാരാവി ചേരി പുനര്‍വികസനത്തിനായി 240 ഹെക്ടറോളം സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം ചെയ്തത്. അതേസമയം പദ്ധതി നടപ്പാക്കുന്നതിലൂടെ അദാനിക്ക് കിട്ടുന്ന ഗുണം പ്രദേശത്ത് ഭൂമി ലഭിക്കുമെന്നതാണ്. എന്നാല്‍ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേ് ഡീല്‍ ആണെന്നും അദാനി ഇതിലൂടെ സമ്പാദിക്കാന്‍ പോകുന്നത് 3,00,000 കോടി രൂപയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.