കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മലപ്പുറത്ത് ചാലിയാറിന്റെ തീരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ ഭാഗത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ പൂക്കോട്ടുമണ്ണ കടവ്, കുട്ടംകുളം, നിലമ്പൂര്‍ കളത്തിന്‍കടവ്, പോത്തുകല്ല്, കുമ്പളപ്പാറ തുടങ്ങി ചാലിയാറിന്റെ കടവുകളില്‍നിന്നെല്ലാം വ്യാഴാഴ്ചയും കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാല്‍, 189 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി. 225 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജി.ഒ.സി) മേജര്‍ ജനറല്‍ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു.