തിരുവനന്തപുരം: മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന കണക്കുകളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ദുരിതബാധികര്‍ക്ക് നല്‍കിയതിനേക്കാള്‍ അധികം തുകയാണ് വോളണ്ടിയര്‍മാര്‍ക്ക് വേണ്ടി നല്‍കുന്നുവെന്ന കണക്കാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. കരിങ്കല്‍ ക്വാറികളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജെയിംസ് വടക്കന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് മേപ്പാടി ഉരുള്‍ദുരന്തത്തിന്റെ കണക്കുകള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ കണക്കുകള്‍ പുറത്തേക്ക് വന്നതോടെ സര്‍ക്കാറിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങളിലെ കണക്കുകള്‍ ഭീമമാണ് എന്നാണ് ഇതില്‍ സൂചിപ്പിക്കുന്നത്. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണെന്നതാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യം. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ഇങ്ങനെ ഞെട്ടിക്കുന്ന കണക്കുകളാണ് സര്‍ക്കാറിന്റേതായി പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്ന കണക്കുകള്‍ കണ്ടാല്‍ ആരും ഒന്നും നെറ്റിയില്‍ കൈവെച്ചു പോകും. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചെലവുകള്‍ കണക്കാക്കിയതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം.

ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. വോളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം അടക്കം സൗജന്യമായി സംഘടനകള്‍ ഒരുക്കി നല്കിയിരുന്നു. ഇതിനെല്ലാം കൂടി ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ.

17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്‍സ്പോട്ടേഷന്‍ വകയില്‍ 4 കോടി. മിലിട്ടറി വോളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ 2 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക് ചിലവായത് 15 കോടിയാണ്.

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടി. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയായി. ഡിഎന്‍എ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


അതേസമയം കേന്ദ്രസര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഭീമമായ കണക്കുകള്‍ നല്‍കിയതെന്നും ഒരു വാദമുണ്ട്. കേന്ദ്ര മാനദണ്ഡങ്ങല്‍ അനുസരിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയതെന്നാണ് ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കുന്നത്. പുറത്തുവന്ന കണക്കുകളില്‍ വസ്തുത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.