- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളെ വീട് വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തുന്നു; ട്രെയിനുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി; വഖഫ് നിയമത്തിൽ തെരുവിലിറങ്ങി സമരക്കാർ; മുർഷിദാബാദിൽ ആളിക്കത്തി പ്രതിഷേധം; 3 പേർ കൊല്ലപ്പെട്ടു; എങ്ങും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ; കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് എതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധം ആളിപ്പടരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ തെരുവിലിറങ്ങി ട്രെയിനുകളും മറ്റുവാഹനങ്ങളും അഗ്‌നിക്കിരയാക്കി. വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ഈ പ്രദേശത്ത് സംഘര്‍ഷം പടര്‍ന്നത്.
ട്രെയിനുള്‍പ്പെടെ സമരക്കാര്‍ തീയിട്ടു. ഒട്ടേറെ വാഹനങ്ങള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.അതിനിടെ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിൽ മുർഷിദാബാദിൽ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
അംതല, സുതി, ധൂലിയാന്‍, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം വ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ എട്ടോളം പേര്‍ക്കു പരിക്കേറ്റു. വിവിധ അക്രമങ്ങളില്‍ 110-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് റെയ്ഡുകള്‍ പലയിടങ്ങളിലായി തുടരുന്നു.
ജാഫ്രാബാദിൽ വീട്ടിൽ കയറി ആക്രമികൾ അച്ഛനെയും മകനെയും കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീട് വളഞ്ഞ് അതിക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മുർഷിദാബാദിൽ അക്രമത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ യുവാവും ശനിയാഴ്ച മരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിംതിത, ഷംഷേർഗഞ്ച്, ജംഗിപുർ, ജാഫ്രാബാദ് പ്രദേശങ്ങളിൽ സംഘർഷം തുടരുന്നുണ്ടെങ്കിലും റെയിൽവേ പോലീസ് സേനയും (ആർപിഎഫ്) അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) സംഘർഷ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജംഗിപുരിൽ വെള്ളിയാഴ്ച മുതൽ അക്രമാന്തരീക്ഷം നിലനിൽക്കുന്നതായും വർഗീയ കലാപം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഡിജിപി രാജീവ് കുമാർ പറഞ്ഞു. ഒരു തരത്തിലുള്ള ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളോട് മുഖ്യമന്ത്രി മമത ബാനര്‍ജി ശാന്തത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
‘ദയവായി ശാന്തത പാലിക്കണമെന്ന് എല്ലാ മതങ്ങളിലുമുള്ള ആളുകളോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. സംയമനം പാലിക്കുക. മതത്തിന്റെ പേരില്‍ ഒരു മതവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്; രാഷ്ട്രീയത്തിനുവേണ്ടി കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കരുത്, ഈ നിയമത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല,’ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.അക്രമബാധിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ്, ആശയവിനിമയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
അതേസമയം, ‘പാര്‍ലമെന്റില്‍ രാത്രിയുടെ മറവില്‍’ വഖഫ് ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ‘സംസ്ഥാനങ്ങളിലുടനീളം ബിജെപി വര്‍ഗീയതയുടെ തീ ആളിക്കത്തിക്കുന്നു’ എന്ന് തൃണമൂല്‍ രാജ്യസഭാ എംപി ഡെറക് ഒബ്രയന്‍ ആരോപിച്ചു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സംസ്ഥാന പോലീസിനെ ക്രമസമാധാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.
പശ്ചിമ ബംഗാൾ സർക്കാർ വഖഫ് ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.