- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ അന്വേഷണത്തിൽ ഒട്ടും വിശ്വാസമില്ല; നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് തള്ളിയിരുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം
പത്തനംതിട്ട: കേരളത്തിനെ തന്നെ നടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്. യാത്രഅയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ നവീനിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ തുടക്കം മുതല്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
മരണം കൊലപാതകാണെന്നും ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കാരണം ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പോരായ്മകളുണ്ട്. ശരീരം തൂങ്ങിനിന്നതിലുമേറെ സമയം തറയില്‍ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്.
കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. വായില്‍ നിന്ന് ഉമിനീര്‍ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്. അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടര്‍ പിന്നീട് നല്‍കിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്. ദിവ്യയും കണ്ണൂര്‍ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഉണ്ടായിരുന്നു.